Champions Trophy
മത്സരം തുടങ്ങുന്നതിന് മുമ്പ് തന്നെ 'തുടര്‍ച്ചയായ തോല്‍വി'യുടെ റെക്കോഡും ഇന്ത്യയ്ക്ക്; ഇതില്‍ ആരെയും പഴിക്കാനാകില്ല
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 23, 12:01 pm
Sunday, 23rd February 2025, 5:31 pm

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പാകിസ്ഥാനെ നേരിടുകയാണ്. ന്യൂട്രല്‍ വേദിയായ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി. പല കാരണങ്ങള്‍ കൊണ്ട് ഇന്ത്യ പാകിസ്ഥാനിലേക്ക് സഞ്ചരിക്കില്ല എന്ന് പ്രഖ്യാപിച്ചതടക്കമുള്ള കാരങ്ങളാല്‍ ഈ മത്സരം നേരത്തെ തന്നെ ചര്‍ച്ചകളുടെ ഭാഗമായിരുന്നു.

മത്സരത്തില്‍ ടോസ് ഭാഗ്യം തുണച്ചത് പാക് നായകന്‍ മുഹമ്മദ് റിസ്വാനെയായിരുന്നു. ടോസ് നേടിയ താരം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നേരത്തെ നടന്ന ഇന്ത്യ – ബംഗ്ലാദേശ് മത്സരത്തിലും ടോസിന്റെ ആനുകൂല്യം ഇന്ത്യയ്ക്ക് ലഭിച്ചിരുന്നില്ല.

ഈ മത്സരത്തിലും ടോസ് നഷ്ടപ്പെട്ടതോടെ ഇത് തുടര്‍ച്ചയായ 12ാം തവണയാണ് ടോസിങ്ങില്‍ ഇന്ത്യ നിരാശരായത്. ഇതോടെ അന്താരാഷ്ട്ര ഏകദിനത്തില്‍ ഏറ്റവുമധികം തവണ തുടര്‍ച്ചയായി ടോസ് പരാജയപ്പെടുന്ന ടീമെന്ന റെക്കോഡും ഇന്ത്യയ്ക്ക് സ്വന്തമായി.

2011-13ല്‍ 11 തവണ തുടര്‍ച്ചയായി ടോസ് നഷ്ടപ്പെട്ട നെതര്‍ലന്‍ഡ്‌സിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.

2023 ഏകദിന ലോകകപ്പ് ഫൈനല്‍ മുതലാണ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ടോസ് നഷ്ടപ്പെട്ടുതുടങ്ങിയത്. ശേഷം സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ നടന്ന ഏകദിന പരമ്പരയിലെ മൂന്ന് മത്സരത്തിലും ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയും ടോസില്‍ തുണച്ചില്ല.

ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയിലും കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നില്ല. ഇപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫിയിലും ആദ്യ രണ്ട് മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് ടോസ് നഷ്ടമായി.

അതേസമയം, മത്സരത്തില്‍ മുഹമ്മദ് റിസ്വാനെ മടക്കി അക്‌സര്‍ പട്ടേല്‍ ഇന്ത്യയ്ക്ക് ആവശ്യമായ ബ്രേക് ത്രൂ സമ്മാനിച്ചിരിക്കുകയാണ്. തൊട്ടുമുമ്പുള്ള ഓവറില്‍ ഹര്‍ഷിത് റാണയുടെ പിഴവില്‍ രക്ഷപ്പെട്ട പാക് നായകനെ ബൗള്‍ഡാക്കിയാണ് അക്‌സര്‍ മടക്കിയത്.

മൂന്നാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായി പാകിസ്ഥാനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിക്കവെയാണ് അക്‌സര്‍ റിസ്വാനെ മടക്കിയത്. ടീം സ്‌കോര്‍ 47ല്‍ നില്‍ക്കവെ സൗദ് ഷക്കീലിനൊപ്പം ചേര്‍ന്ന് മികച്ച കൂട്ടുകെട്ടാണ് താരം പടുത്തുയര്‍ത്തിയത്. 77 പന്തില്‍ 46 റണ്‍സാണ് താരം സ്വന്തമാക്കിയത്.

ടീം സ്‌കോര്‍ 151ല്‍ നില്‍ക്കവെ റിസ്വാനെ നഷ്ടപ്പെട്ട പാകിസ്ഥാന് 159ല്‍ സൗദ് ഷക്കീലിനെയും നഷ്ടപ്പെട്ടു. 76 പന്തില്‍ 62 റണ്‍സുമായി ഹര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ അക്‌സര്‍ പട്ടേലിന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.

അതേസമയം, 35 ഓവര്‍ പിന്നിടുമ്പോള്‍ 161ന് നാല് എന്ന നിലയിലാണ് പാകിസ്ഥാന്‍. നാല് പന്തില്‍ മൂന്ന് റണ്‍സുമായി സല്‍മാന്‍ അലി ആഘയും ഒരു പന്തില്‍ ഒരു റണ്ണുമായി തയ്യിബ് താഹിറുമാണ് ക്രീസില്‍.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്.

പാകിസ്ഥാന്‍ പ്ലെയിങ് ഇലവന്‍

ഇമാം ഉള്‍ ഹഖ്, ബാബര്‍ അസം, സൗദ് ഷക്കീല്‍, മുഹമ്മദ് റിസ്വാന്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സല്‍മാന്‍ അലി ആഘ, തയ്യിബ് താഹിര്‍, ഖുഷ്ദില്‍ ഷാ, ഷഹീന്‍ ഷാ അഫ്രിദി, നസീം ഷാ, ഹാരിസ് റൗഫ്, അബ്രാര്‍ അഹമ്മദ്

 

Content Highlight: ICC Champions Trophy 2025:India now has the most consecutive toss losses in ODI history.