ഇസ്രഈലിനെ ബഹിഷ്കരിച്ച് ഹാംട്രാക് നഗരം; പുതിയ ചരിത്രമെഴുതി യു.എസ്
Worldnews
ഇസ്രഈലിനെ ബഹിഷ്കരിച്ച് ഹാംട്രാക് നഗരം; പുതിയ ചരിത്രമെഴുതി യു.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd June 2024, 9:00 am

വാഷിങ്ടൺ: ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച് ഇസ്രഈലിനെ ബഹിഷ്‌കരിച്ച് യു.എസ് നഗരമായ ഹാംട്രാക്. കഴിഞ്ഞ ദിവസമാണ് ഹാംട്രാക് ഇസ്രഈലിനെതിരെ ബഹിഷ്കരണ വിഭജന ഉപരോധ പ്രമേയം (ബി.ഡി.എസ് ) പാസാക്കിയത്. ഇതോടെ ഇസ്രഈലിനെ ബഹിഷ്കരിക്കരിക്കുന്ന ആദ്യ യു.എസ് നഗരമായി ഹാംട്രാക് മാറി.

ഇസ്രഈലി കമ്പനികളിൽ നിന്നും ഇസ്രഈലിനെ പിന്തുണക്കുന്ന കമ്പനികളിൽ നിന്ന് സാധനങ്ങളും സേവനങ്ങളും വാങ്ങുന്നത് പൂർണമായും നിർത്തുമെന്ന് ബി .ഡി.എസ് പ്രമേയത്തിൽ പറയുന്നു.

ബി.ഡി.എസ്ന്റെ ബഹിഷ്കരണം യഹൂദ വിരുദ്ധമല്ലെന്നും ഇതിന്റെ തലപ്പത്ത് യഹൂദർ ഉണ്ടെന്നും ബി.ഡി.എസ് വക്താക്കൾ വ്യക്തമാക്കി. അതോടൊപ്പം വിദ്യാർത്ഥി സംഘടനകളോടും ബി.ഡി.എസ്ന്റെ ഭാഗമാകാൻ അവർ ആവശ്യപ്പെട്ടു.

ചൊവ്വാഴ്ച രാതിയോടെയാണ് ഹാംട്രാക്കിൽ ബി.ഡി.എസ് പ്രമേയം നടപ്പിലാക്കിയത്. ഹാംട്രാക്കിലെ സിറ്റി കൗൺസിലിന്റെ യോഗത്തിൽ വെച്ചാണ് സിറ്റി കൗൺസിൽ അംഗങ്ങൾ ബി.ഡി.എസ് പ്രമേയം അംഗീകരിക്കാൻ തീരുമാനമെടുത്തത്.

‘ഫലസ്തീൻ ജനതക്കും അവരുടെ ഭൂമിയിലെ ഇസ്രഈൽ അധിനിവേശം അവസാനിപ്പിക്കാനുള്ള അവരുടെ ശ്രമങ്ങൾക്കും പിന്തുണ നൽകുക എന്നതാണ് ഈ പ്രമേയത്തിന്റെ ലക്ഷ്യം,’ കൗൺസിൽ അംഗങ്ങൾ പ്രഖ്യാപിച്ചു.

‘ഫലസ്തീനികളെ സഹായിക്കാൻ ഞങ്ങളാൽ സാധിക്കുന്ന എല്ലാ സഹായവും ഞങ്ങൾ ചെയ്യും. അവരുടെ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് വ്യക്തിഗതമായി തന്നെ നമ്മൾ ബഹിഷ്കരിക്കേണ്ടതുണ്ട്. ഞങ്ങൾ നൽകുന്ന പണം കൊണ്ട് ഫലസ്തീനികളെ കൊല്ലാൻ ഞങ്ങൾ അനുവദിക്കില്ല,’ ഒരു കൗൺസിൽ അംഗം പറഞ്ഞു.

ഫലസ്തീനെ അനുകൂലിച്ചുകൊണ്ട് ഹാംട്രാക്കിന്റെ മേയർ അമർ ഗാലിബ് കൗൺസിലിൽ സംസാരിച്ചിരുന്നു. ‘പ്രത്യക്ഷത്തിൽ ഭൂരിഭാഗം അമേരിക്കൻ ജനതയും ഇസ്രഈൽ നടത്തുന്ന ഫലസ്തീൻ വംശഹത്യക്കെതിരാണ്. എന്നാൽ ഞങ്ങളുടെ ഭരണകൂടം ഇവിടുത്തെ ജനങ്ങളുടെ ആശങ്കക്ക് ചെവികൊടുക്കുന്നില്ല,’അദ്ദേഹം പറഞ്ഞു.

വർണവിവേചനങ്ങൾക്കെതിരെ ദക്ഷിണാഫ്രിക്കയിൽ നടന്ന ബഹിഷ്കരണ ക്യാമ്പയിനുകൾക്ക് സമാനമാണ് ബി.ഡി.എസ് ക്യാമ്പയിനും. സാംസ്കാരികവും സാമ്പത്തികവും അക്കാദമികവുമായ ബഹിഷ്കരണത്തിലൂടെ ഇസ്രഈലിന്റെ അധിനിവേശത്തെയും ഫലസ്തീൻ മനുഷ്യാവകാശ ലംഘനവും തടയാൻ ശ്രമിക്കുകയാണ് ബി.ഡി.എസ് ക്യാമ്പയിൻ.

കഴിഞ്ഞ വർഷം ഒക്ടോബറിൽ ബി.ഡി.എസ് സിറ്റി കൗൺസിൽ ഗസയിലെ വെടിനിർത്തലിന് ആഹ്വാനം ചെയ്യുകയും ഫലസ്തീനികളോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ അവിടെയുള്ള സിറ്റികളിൽ ഒന്നിന് ‘ഫലസ്തീൻ അവന്യു’ എന്ന പേര് നൽകുകയും ചെയ്തിരുന്നു.

2013 ലെ കണക്കുകളനുസരിച്ച് ആക്ടിവിസ്റ്റ് ട്രാക്ക് റെക്കോർഡുള്ള യു.എസിലെ ഏക മുസ്‌ലിം ഭൂരിപക്ഷ നഗരമാണ് ഹാംട്രാക്ക്.

 

Content Highlight: Hamtramck city become the first U.S city to  boycott Israel