Kerala News
ശശികുമാര വര്‍മ്മ കള്ളനാണ്, ആ സ്വഭാവമുള്ളതുകൊണ്ടാണ് തിരുവാഭരണം തിരിച്ചു കിട്ടുമോയെന്ന് സംശയിച്ചത്: ജി. സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jan 12, 09:18 am
Saturday, 12th January 2019, 2:48 pm

തിരുവനന്തപുരം: സ്ത്രീകളെ ശബരിമലയില്‍ കണ്ടാല്‍ പ്രശ്‌നമുള്ളവര്‍ അങ്ങോട്ട് പോകേണ്ടെന്ന് മന്ത്രി ജി. സുധാകരന്‍. സ്ത്രീകള്‍ ശബരിമലയിലെത്തിയാല്‍ അയ്യപ്പന് ഒരു പ്രശ്‌നവുമില്ലെന്നും ശബരിമലയില്‍ പോകുന്ന സ്ത്രീകളുടെ ഭൂതവും വര്‍ത്തമാനവും പരിശോധിക്കേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.

“ഭക്തയാണങ്കില്‍ ആര്‍ക്കും പോകാം. ഇതെല്ലാം ചികയുന്നവരുടെ ഭൂതകാലം അന്വേഷിച്ചാല്‍ അത് വളരെ മോശമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.


പന്തളം മുന്‍ രാജകൊട്ടാര പ്രതിനിധി ശശികുമാര വര്‍മ്മ കള്ളനാണെന്നും മന്ത്രി പറഞ്ഞു. മോഷണ സ്വഭാവമുള്ളതുകൊണ്ടാണ് തിരുവാഭരണം തിരിച്ചു കിട്ടുമോയെന്ന് ശശികുമാര വര്‍മ്മ സംശയിച്ചതെന്നും മന്ത്രി പറഞ്ഞു.

പന്തളം കൊട്ടാര പ്രതിനിധിയാവാനോ കൊട്ടാര കാര്യങ്ങളില്‍ ഇടപെടാനോ ശശികുമാര വര്‍മ്മക്ക് അധികാരമില്ലെന്നും മന്ത്രി വിമര്‍ശിച്ചു. “അദ്ദേഹം കൊട്ടാരത്തിന് പുറത്ത് താമസിച്ച ആളാണ്. ശശി ഇപ്പോള്‍ രാജാവാണെന്ന് പറഞ്ഞ് നടക്കുകയാണ്.

പഴയ എസ്.എഫ്.ഐ ഭാരവാഹിയാണ്. അന്ന് ഇറച്ചിയും മീനുമെല്ലാം തട്ടി വിട്ടിട്ടുണ്ട്. അയ്യപ്പനെ കൊല്ലാന്‍ വനത്തിലേക്ക് ആളെവിട്ട പാരമ്പര്യമാണ് പന്തളം കൊട്ടാരത്തിന്റേതെന്നും” മന്ത്രി പറഞ്ഞു.


തന്ത്രിക്കെതിരേയും ജി സുധാകരന്‍ വിമര്‍ശനം ഉന്നയിച്ചു. “തന്ത്രി അയ്യപ്പനെ കാത്ത്‌സൂക്ഷിക്കേണ്ടവനാണ്. പക്ഷേ, ഈ തന്ത്രി ഭക്തനല്ല, ഭൗതിക വാദിയാണ്. അതുകൊണ്ടാണ് നടയടച്ച് പോകുമെന്ന് പറഞ്ഞത്. ഭക്തി കൊണ്ടല്ല സാമ്പത്തിക താല്‍പ്പര്യം കൊണ്ടാണ് തന്ത്രി കടിച്ചുതൂങ്ങി നില്‍ക്കുന്നത്. സ്ത്രീകള്‍ കയറിയതിന് പുണ്യാഹം തളിച്ചത് ഭരണഘടനാവിരുദ്ധമാണെന്നും” സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

WATCH THIS VIDEO: