തോറ്റതിന് കാരണമെന്ത്? എനിക്കറിയില്ലെന്ന് ക്യാപ്റ്റന്‍, ആരെയും പഴിക്കാനില്ലെന്നും തുറന്നുപറച്ചില്‍
icc world cup
തോറ്റതിന് കാരണമെന്ത്? എനിക്കറിയില്ലെന്ന് ക്യാപ്റ്റന്‍, ആരെയും പഴിക്കാനില്ലെന്നും തുറന്നുപറച്ചില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 26th October 2023, 9:24 pm

ലോകകപ്പില്‍ ഇംഗ്ലണ്ട് തുടര്‍ച്ചയായ പരാജയങ്ങളേറ്റുവാങ്ങുകയാണ്. ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിനോടേറ്റ പടുകൂറ്റന്‍ തോല്‍വിക്ക് പിന്നാലെ ബംഗ്ലാദേശിനോട് മികച്ച വിജയം സ്വന്തമാക്കിയെങ്കിലും ശേഷം നടന്ന എല്ലാ മത്സരത്തിലും പരാജയപ്പെടാനായിരുന്നു ഇംഗ്ലണ്ടിന്റെ വിധി.

ലോകകപ്പില്‍ എന്തുകൊണ്ട് ഇംഗ്ലണ്ട് പരാജയപ്പെടുന്നു എന്നുപോലും പറയാന്‍ സാധിക്കാത്ത അവസ്ഥയിലാണ് നായകന്‍ ജോസ് ബട്‌ലര്‍. എന്തുകൊണ്ട് പരാജയപ്പെടുന്നു എന്നതിനെ കുറിച്ച് കൃത്യമായ ധാരണയില്ലെന്നും ഇതില്‍ ആരെയും പഴിക്കാന്‍ സാധിക്കില്ലെന്നും ബട്‌ലര്‍ പറഞ്ഞു.

ശ്രീലങ്കക്കെതിരായ പരാജയത്തിന് ശേഷം സംസാരിക്കുകയായിരുന്നു ബട്‌ലര്‍.

‘ലോകകപ്പില്‍ ഇംഗ്ലണ്ടിന് എന്തുകൊണ്ട് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുന്നില്ല എന്ന ചോദ്യത്തിന് എനിക്ക് കൃത്യമായ ഒരു ഉത്തരമില്ല. താരങ്ങളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം അത് എന്താണെന്ന് കണ്ടുപിടിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും.

ഇങ്ങനെ ഒരു സാഹചര്യത്തില്‍ തുടരുക എന്നത് ഒട്ടും മികച്ചതല്ല. ക്യാപ്റ്റന്‍ മുന്നില്‍ നിന്നും നയിക്കേണ്ടതിനാല്‍ ആരെയും പഴിക്കാന്‍ എനിക്ക് സാധിക്കില്ല,’ബട്‌ലര്‍ പറഞ്ഞു.

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ഇംഗ്ലണ്ട് പരാജയപ്പെട്ടത്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് മോശമല്ലാത്ത തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ സാധിച്ചില്ല.

ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ അടക്കമുള്ളവര്‍ പരാജയപ്പെട്ടപ്പോള്‍ സൂപ്പര്‍ താരം ബെന്‍ സ്റ്റോക്‌സ് മാത്രമാണ് പിടിച്ചുനിന്നത്. 73 പന്തില്‍ 43 റണ്‍സാണ് സ്റ്റോക്‌സ് നേടിയത്.

ഒടുവില്‍ ഇംഗ്ലണ്ട് 156 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

ശ്രീലങ്കക്കായി ലാഹിരു കുമാര മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഏയ്ഞ്ചലോ മാത്യൂസ്, കാസുന്‍ രജിത എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. രണ്ട് ഇംഗ്ലണ്ട് താരങ്ങള്‍ റണ്‍ ഔട്ടായപ്പോള്‍ മഹീഷ് തീക്ഷണയാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.

 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കക്ക് ആദ്യ രണ്ട് വിക്കറ്റുകള്‍ തുടക്കത്തിലേ നഷ്ടമായപ്പോള്‍ ഓപ്പണര്‍ പാതും നിസംഗയും സൂപ്പര്‍ താരം സധീര സമരവിക്രമയയും തകര്‍ത്തടിച്ചു. ഇരുവരും അര്‍ധ സെഞ്ച്വറി നേടിയാണ് ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായത്.

 

 

Content highlight: England captain Jos Buttler about teams failure in World Cup