Kerala News
പ്രിയങ്കയുടെ അസാന്നിധ്യം; കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം ആത്മാര്‍ത്ഥമായാണോ വഖഫ് ബില്ലിനെ എതിര്‍ത്തത് എന്നത് സംശയം: പി.എ മുഹമ്മദ് റിയാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 03, 05:58 pm
Thursday, 3rd April 2025, 11:28 pm

കോഴിക്കോട്: വഖഫ് ഭേദഗതി ബില്ലിലെ പാര്‍ലമെന്റ് ചര്‍ച്ചയില്‍ നിന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് എം.പിമാരായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിട്ടുനിന്നതില്‍ വിമര്‍ശനവുമായി സംസ്ഥാന ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.

മതവര്‍ഗീയ ധ്രുവീകരണവും വിഭജനവും ലക്ഷ്യം വെച്ചുള്ള സംഘപരിവാറിന്റെ നീക്കമായ വഖഫ് നിയമ ഭേദഗതി ബില്ലില്‍ കേരള നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയപ്പോള്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചില്ലെന്ന് മുഹമ്മദ് റിയാസ് ആരോപിച്ചു.

‘ഭരണഘടന ഉറപ്പു നല്‍കുന്ന ന്യൂനപക്ഷ അവകാശങ്ങളെ കാറ്റില്‍ പറത്തുന്ന ഈ ഭേദഗതി ബില്ലിനെതിരെ രാജ്യത്തെ മതനിരപേക്ഷ സമൂഹമാകെ രംഗത്ത് വരുകയുണ്ടായി. എന്നാല്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം ആത്മാര്‍ത്ഥമായാണോ ബില്ലിനെ എതിര്‍ത്തത് എന്ന സംശയമാണ് പാര്‍ലമെന്റിലെ ചര്‍ച്ച കണ്ടപ്പോള്‍ തോന്നുന്നത്,’ റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.

ബില്ലില്‍ ഒരു മണിക്കൂര്‍ നാല്പത് മിനുട്ടാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സംസാരിക്കാനായി അനുവദിച്ചത്. എന്നാല്‍ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധി ചര്‍ച്ചയില്‍ സംസാരിച്ചില്ല. മാത്രമല്ല അദ്ദേഹത്തിന്റെ സവിശേഷാധികാരമുപയോഗിച്ച് ഒരു ഘട്ടത്തില്‍ പോലും ചര്‍ച്ചയില്‍ ഇടപെട്ടില്ലെന്നും റിയാസ് പറഞ്ഞു. വയനാട് എം.പിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ബില്ലിനെതിരെ വോട്ടു ചെയ്യാന്‍ സഭയില്‍ എത്താതിരുന്നതിനേയും മന്ത്രി വിമര്‍ശിച്ചു.

പാര്‍ട്ടി വിപ്പ് പോലും ലംഘിച്ച് സഭയില്‍ നിന്നും വിട്ടുനിന്ന വയനാട് എം.പിയായ പ്രിയങ്ക ഗാന്ധി വയനാട് ജനതയേയും മതനിരപേക്ഷ ഇന്ത്യയെയും വഞ്ചിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും റിയാസ് ആരോപിച്ചു. കോണ്‍ഗ്രസ് ദേശീയ നേതൃത്വം സ്വീകരിച്ചു വരുന്ന മൃദുഹിന്ദുത്വ നിലപാടിന്റെ ഭാഗമായാണ് പ്രിയങ്ക ഗാന്ധിയുടെ ഈ വിട്ടുനില്‍ക്കലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന മധുരയില്‍ നിന്നാണ് സി.പി.ഐ.എം എം.പിമാര്‍ പാര്‍ലമെന്റിലെത്തി വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ വോട്ടു ചെയ്തത്. ഈ വിഷയത്തില്‍ സി.പി.ഐ.എമ്മിന്റെ ആത്മാര്‍ത്ഥതയാണ് ഇവിടെ വ്യക്തമായതെന്നും രാജ്യത്തിന്റെ മതനിരപേക്ഷതയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്ത ബോധ്യത്തോടെ സി.പി.ഐ.എം നിലപാടെടുത്തപ്പോള്‍ കോണ്‍ഗ്രസിന് അത് ഇല്ലാതെപോയെന്നും റിയാസ് ചൂണ്ടിക്കാട്ടി.

Content Highlight: Doubt whether the Congress national leadership was sincere in opposing the Waqf Bill: PA Muhammad Riyaz