abhimanyu murder
'വര്‍ഗീയത തുലയട്ടെ' ;അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചുമരെഴുത്ത് സമരവുമായി ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jul 05, 03:28 pm
Thursday, 5th July 2018, 8:58 pm

കൊച്ചി: മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വര്‍ഗീയതയ്ക്കും കൊലപാതകത്തിനുമെതിരെ ചുവരെഴുത്ത് സമരവുമായി ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും.

അഭിമന്യു മഹാരാജാസ് കോളെജ് ചുമരില്‍ എഴുതിയ “വര്‍ഗീയത തുലയട്ടെ” എന്ന മുദ്രാവാക്യം ചുമരിലെഴുതിയാണ് ചുവരെഴുത്ത് സമരം എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും നടത്തുന്നത്. 2200 കേന്ദ്രങ്ങളിലാണ് ചുവരെഴുത്ത് സമരം നടത്തുക

ഈ മാസം 12 ന് സംസ്ഥാനവ്യാപകമായി എസ്.എഫ്.ഐയുമായി സഹകരിച്ച് ചുവരെഴുത്ത് സമരത്തിന് തുടക്കം കുറിക്കുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എ.എന്‍ ഷംസീറും സെക്രട്ടറി എം സ്വരാജും പറഞ്ഞു.


Also Read അഭിമന്യു വധത്തിന് പിന്നില്‍ 15 പേര്‍; കുത്തിയത് കറുത്ത വസ്ത്രം ധരിച്ച പൊക്കം കുറഞ്ഞ ആള്‍

“വര്‍ഗീയതക്കും കൊലപാതകത്തിനും എതിരെ” ഡി.വൈ.എഫ്.ഐ സംസ്ഥാനവ്യാപകമായി പ്രചാരണം നടത്തും എസ്.എഫ.ഐ നേതാവ് അഭിമന്യുവിനെ പോപ്പുലര്‍ഫ്രണ്ട്, എസ്.ഡി.പി.ഐ – ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ പശ്ചാത്തലത്തിലാണ് പ്രചാരണമെന്നും ഇരുനേതാക്കളും പറഞ്ഞു.

12 ന് ആരംഭിക്കുന്ന സമരം തുടര്‍ന്നുള്ള ദിവസങ്ങളില്‍ എസ്.എഫ്.ഐയുമായും മറ്റുജനാധിപത്യ പുരോഗമന സംഘടനകളുമായി ചേര്‍ന്ന് പ്രചാരണം തുടരും. വ്യത്യസ്തമായ പ്രതിഷേധ പരിപാടികളും കൂട്ടായ്മകളും സംഘടിപ്പിക്കും.

ലക്ഷണമൊത്ത ഭീകരസംഘടനയാണ് പോപ്പുലര്‍ഫ്രണ്ട്. ആര്‍.എസ്.എസ്സിനെനെയാണ് അവര്‍ അനുകരിക്കുന്നത്. ആര്‍.എസ്.എസിനെ പോലെ ജാഗ്രതയോടെ കാണേണ്ട വിപത്താണ് പോപ്പുലര്‍ ഫ്രണ്ടെന്ന് അവര്‍ ആരോപിച്ചു. വര്‍ഗീയ സംഘടനകള്‍ നാടിന്റെ യൗവ്വനം നശിപ്പിക്കുന്നു. ആശയസമരത്തിലൂടെ അവരെ ഇല്ലായ്മ ചെയ്യണം. ഈ സാഹചര്യത്തിലാണ് പ്രചാരണമെന്ന് ഇരുവരും പറഞ്ഞു.


Also Read ഒറ്റക്കുത്തിനു  കൊല്ലണമെങ്കില്‍ നമ്മുടെ ആ പി.ടി ക്ലാസ് ഇപ്പോഴും നടക്കുന്നുണ്ടാവുമല്ലോ; ക്യാമ്പസ് ഫ്രണ്ട് മുന്‍ ജില്ലാ കമ്മിറ്റി അംഗം ചോദിക്കുന്നു

അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി നടത്തിയ പ്രസ്താവന പോപ്പുലര്‍ ഫ്രണ്ടിനെ വെള്ളപൂശുനന്നതും കൊലയാളികള്‍ക്ക് ശക്തിപകരുന്നതുമാണ്. പ്രസ്താവന പിന്‍വലിച്ച് അഭിമന്യവിന്റെ കുടുംബത്തിനോട് ആന്റണി മാപ്പ് പറയണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.