'ക്ഷേത്രങ്ങളോടല്ല, ക്ഷേത്രം ക്രൂരതയുടെ കൂടാരമാക്കുന്നവരോടാണ് എതിര്‍പ്പ്' : എം.കെ. സ്റ്റാലിന്‍
national news
'ക്ഷേത്രങ്ങളോടല്ല, ക്ഷേത്രം ക്രൂരതയുടെ കൂടാരമാക്കുന്നവരോടാണ് എതിര്‍പ്പ്' : എം.കെ. സ്റ്റാലിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd October 2023, 12:21 pm

ചെന്നൈ: ഡി.എം.കെ ആത്മീയതക്കെതിരല്ലെന്നും ആര്യന്‍ മേധാവിത്വത്തിനാണെതിരെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ക്ഷേത്ര ഭക്തിയും ആരാധനയും വ്യക്തിനിഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവര്‍ക്കും ക്ഷേത്ര പ്രവേശനം നടത്താനുള്ള അവകാശം ലഭ്യമായത് ദ്രാവിഡ പ്രക്ഷോഭത്തിലൂടെയണെന്നും സ്റ്റാലിന്‍ പറഞ്ഞു.

ആത്മീയ വിഷയങ്ങളില്‍ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.


ബി.ജെ.പി ഒരു സോഷ്യല്‍ വയറസാണെന്നും സാമൂഹിക മാധ്യമങ്ങളില്‍ നുണകളും പരദൂഷണങ്ങളുമാണ് അവര്‍ പ്രചരിപ്പിക്കുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു. തന്റെ പങ്കാളി ദുര്‍ഗ സ്റ്റാലിന്റെ ക്ഷേത്രദര്‍ശനങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പ്രചരണങ്ങള്‍ക്കും അദ്ദേഹം മറുപടി പറഞ്ഞു.
‘അവള്‍ എല്ലാം ക്ഷേത്രങ്ങളിലും ദര്‍ശനം നടത്താറുണ്ട്. ഞാനവളെ തടയാറില്ല കാരണം അതവളുടെ ഇഷ്ടമാണ്’, സ്റ്റാലിന്‍ പറഞ്ഞു. ‘

തങ്ങള്‍ ആര്യമേധാവിത്വത്തിന്റെ ശത്രുക്കളാണ് ആത്മീയതയുടെ അല്ല.’ക്ഷേത്രങ്ങളോടെതിര്‍പ്പില്ല, അത് ക്രൂരതയുടെ കൂടാരമാക്കുന്നതിനോടാണ് എതിര്‍പ്പ്’എന്ന കരുണാനിധിയുടെ പരാശക്തിയിലെ സംഭാഷണം ഉദ്ദരിച്ച് അദ്ദേഹം പറഞ്ഞു.

ബി.ജെ.പി ക്ഷേത്രങ്ങളെയും ഭക്തിയെയും രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തമിഴ് നാട്ടുകാര്‍ യുക്തിയുളളവരാണെന്നും അവര്‍ക്ക് രാഷ്ട്രീയത്തെയും ആത്മീയതയെയും വേര്‍തിരിച്ചറിയാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തങ്ങള്‍ ക്ഷേത്രങ്ങള്‍ നശിപ്പിക്കുകയാണെന്നാണ് ബി.ജെ.പി പ്രചരിപ്പിക്കുന്നത്. സത്യമെന്തെന്നാല്‍ ഡി.എം.കെ സര്‍ക്കാര്‍ ആയിരത്തിലധികം ക്ഷേത്രങ്ങള്‍ നിര്‍മിക്കുകയും 5000 കോടിയില്‍ അധികം വിലമതിക്കുന്ന ക്ഷേത്ര സ്വത്തുകള്‍ വീണ്ടെടുക്കുകയും ചെയ്തു. ഇതിന്റെ വിശദാംശങ്ങള്‍ അടങ്ങിയ പുസ്തകം ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു.

‘ബി.ജെ.പിയും എ.ഐ.എ.ഡി.എം.കെ യും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. ഫാസിസ്റ്റ് ശക്തിയായ ബി.ജെ.പി സമുദായികാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കുകയാണ്. എ.ഐ.എ.ഡി.എം.കെയ്ക്ക് കൃത്യമായ മൂല്യങ്ങളില്ല. ബി.ജെ.പിയുമായുള്ള ബന്ധം തുടര്‍ന്നാല്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ തങ്ങളെ പൂര്‍ണമായും ഉപേക്ഷിക്കും എന്ന ഭയത്താലാണ് എ.ഐ.എ.ഡി.എം.കെ സംഖ്യം ഉപേക്ഷിച്ചത്. അവര്‍ ഒളിച്ച്കളി തുടരുകയാണ്,’ സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

തങ്ങള്‍ ഫാസിസത്തിനെതിരെയാണ് പോരാടുന്നത്. ബി.ജെ.പിയുടെ ഫാസിസം കേവലം ഡി.എം.കെക്കോ തമിഴ്‌നാടിനൊ എതിരല്ല മുഴുവന്‍ രാജ്യത്തിനുമെതിരാണ്, അദ്ദേഹം പറഞ്ഞു. ബി.ജെ.പി നുണയുടെ പ്രചാരകരാണെന്നും അതിലവര്‍ക്ക് തെല്ലും നാണമില്ലെന്നും അവര്‍ ജീവിക്കുന്നത് വാട്‌സപ്പ് യൂണിവേഴ്‌സിറ്റിയില്‍ ആണെന്നും സ്റ്റാലിന്‍കൂട്ടിച്ചേര്‍ത്തു .

content highlight: DMK only against  Aryan hegemony and not spiritualism M.K Stalin