ഡി.കെ ശിവകുമാറും കസ്റ്റഡിയില്‍; പൊലീസ് തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ഡി.കെയുടെ ട്വീറ്റ്; ബി.ജെപിക്കെതിരെ രൂക്ഷ വിമര്‍ശനം
India
ഡി.കെ ശിവകുമാറും കസ്റ്റഡിയില്‍; പൊലീസ് തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ഡി.കെയുടെ ട്വീറ്റ്; ബി.ജെപിക്കെതിരെ രൂക്ഷ വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th March 2020, 10:48 am

ബെംഗളൂരു: വിമത എം.എല്‍.എമാരെ കാണാനുള്ള ശ്രമത്തിനിടെ കോണ്‍ഗ്രസ് നേതാക്കളായ ദിഗ് വിജയ് സിങ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറിനേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഡി.കെ തന്നെയാണ് താന്‍ കസ്റ്റഡിയിലാണെന്ന വിവരം ട്വിറ്ററിലടെ അറിയിച്ചത്.

‘പോലീസ് എന്നെ തടങ്കലില്‍ വെച്ചിരിക്കുകയാണ്. ദിഗ് വിജയ് സിങ്ങിനെയോ മറ്റ് നേതാക്കളെയോ കാണാന്‍ എന്നെ അനുവദിച്ചില്ല. മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാക്കളെ കസ്റ്റഡിയില്‍ വെച്ചിരിക്കുന്ന ബി.ജെ.പിക്കാര്‍ അവരെ കാണാന്‍ ഞങ്ങളെ അനുവദിച്ചില്ല.
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തുകയാണ് ബി.ജെ.പി. ഇത് ജനാധിപത്യത്തെ രക്ഷിക്കാനുള്ള ഞങ്ങളുടെ പോരാട്ടത്തെ ശക്തിപ്പെടുത്തുക മാത്രമേയുള്ളൂ”, ശിവകുമാര്‍ ട്വീറ്റില്‍ പറഞ്ഞു.

ദിഗ് വിജയ് സിങ് അറസ്റ്റിലായതിന് പിന്നാലെ രണ്ട് കോണ്‍ഗ്രസ് നേതാക്കളെ കൂടി കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നേതാക്കളായ സച്ചിന്‍ യാദവ്, കാന്തിലാല്‍ ഭൂരിയ എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇതിന് പിന്നാലെ ദിഗ്‌വിജയ്‌സിങ്ങിനെ എത്തിച്ച അമൃതഹള്ളി പൊലീസ് സ്റ്റേഷനില്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍, മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവായ സജ്ഞന്‍ സിങ് വര്‍മ എന്നിവര്‍ എത്തിയിരുന്നു.

കര്‍ണാടകയില്‍ ബി.ജെ.പി അധികാരം ദുരുപയോഗം ചെയ്യുകയാണെന്നായിരുന്നു സ്റ്റേഷനിലെത്തിയ ഡി.കെ ശിവകുമാര്‍ പ്രതികരിച്ചത്. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ രാഷ്ട്രീയ തന്ത്രങ്ങളുണ്ടെന്നും ഈ അവസ്ഥയെ നേരിടണമെന്ന് ഞങ്ങള്‍ക്കറിയാമെന്നും ഡി.കെ പ്രതികരിച്ചിരുന്നു.

അദ്ദേഹം ഒറ്റയ്ക്കല്ല. ഞാന്‍ ഇവിടെയുണ്ട്. എനിക്കറിയാം അദ്ദേഹത്തെ എങ്ങനെ പിന്തുണയ്ക്കണമെന്ന്. പക്ഷേ, ഇവിടെ ക്രമസമാധാനം തകര്‍ക്കുന്ന യാതൊന്നും ഞങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല’, എന്നായിരുന്നു ശിവകുമാര്‍ പറഞ്ഞത്.

ബെംഗളൂരുവില്‍ എം.എല്‍.എമാരെ ബി.ജെ.പി ബന്ദിയിലാക്കിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.

അതേസമയം, മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് അനിശ്ചിതത്വത്തില്‍ തുടരുകയാണ്. തീരുമാനം സഭയില്‍ അറിയിക്കാമെന്നാണ് സ്പീക്കര്‍ നര്‍മദാ പ്രസാദ് പ്രജാപതി അറിയിച്ചിരിക്കുന്നത്. നിയമസഭാ സമ്മേളനം ആരംഭിക്കുന്ന ഇന്ന് വിശ്വാസ വോട്ടെടുപ്പ് തേടണമെന്നായിരുന്നു ഗവര്‍ണറുടെ നിര്‍ദ്ദേശമെങ്കിലും സഭാ സമ്മേളനത്തിന്റെ അജണ്ടയില്‍ സ്പീക്കര്‍ വിശ്വാസ വോട്ടെടുപ്പ് ഉള്‍പ്പെടുത്തിയിട്ടില്ല.

ഇന്ന് രാവിലെയാണ് എം.എല്‍.എമാരെ കാണുന്നതില്‍നിന്നും ദിഗ് വിജയ് സിങ്ങിനെ കര്‍ണാടക പൊലീസ് വിലക്കിയത്. തുടര്‍ന്ന് ഇദ്ദേഹം എം.എല്‍.എമാരെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലിന് മുന്നില്‍ ധര്‍ണയിരുന്നിരുന്നു. തുടര്‍ന്നായിരുന്നു അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.