World News
സമ്പദ് വ്യവസ്ഥയെ അടിച്ചമര്‍ത്താന്‍ താരിഫിനെ ആയുധമാക്കരുത്; അമേരിക്കയോട് ചൈന
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 05, 01:48 pm
Saturday, 5th April 2025, 7:18 pm

ബെയ്ജിങ്: ചൈനയുടെ സമ്പദ് വ്യവസ്ഥയെ അടിച്ചമര്‍ത്താന്‍ താരിഫുകളെ ആയുധമായി ഉപയോഗിക്കുന്ന രീതി അമേരിക്ക അവസാനിപ്പിക്കണമെന്ന് ചൈന. പരസ്പര കൂടിയാലോചനകള്‍ ആവശ്യമാണെന്നും ചൈന വ്യക്തമാക്കി.

സമ്പദ് വ്യവസ്ഥയെയും വ്യാപാരത്തെയും അടിച്ചമര്‍ത്താന്‍ യു.എസ് താരിഫുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന് ചൈന ആവശ്യപ്പെടുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എല്ലാ യു.എസ് ഉത്പന്നങ്ങള്‍ക്കും 34ശതമാനം അധിത തീരുവ ചുമത്തുമെന്നും ചില ഉത്പന്നങ്ങള്‍ക്ക് കയറ്റുമതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ചൈന ഇന്നലെ വ്യക്തമാക്കിയിരുന്നു. ട്രംപിന്റെ പരസ്പര തീരുവ ചുമത്തലിന് പിന്നാലെയായിരുന്നു നടപടി.

യു.എസിന്റെ നീക്കം അന്താരാഷ്ട്ര വ്യാപാര നിയമങ്ങള്‍ക്ക് യോജിച്ചതല്ലെന്നും നിയമാനുസൃതമായ താത്പര്യങ്ങളെയും അവകാശങ്ങളെയും ട്രംപ് ദുര്‍ബലപ്പെടുത്തുകയാണെന്നും ഏകപക്ഷീയമായ രീതിയാണിതെന്നും ചൈനീസ് ധനകാര്യ മന്ത്രാലയം പറയുകയുണ്ടായി.

ലോകവ്യാപാര സംഘടനാ നിയമങ്ങളുടെ ലംഘനമാണ് യു.എസിന്റെ താരിഫ് ചുമത്തലെന്നും ഡബ്ല്യൂ.ടി.ഒ കൂടിയാലോചനകള്‍ നടത്തണമെന്നും ചൈന ആവശ്യുപ്പെട്ടിരുന്നു. ഏപ്രില്‍ 10 മുതല്‍ ചൈനീസ് താരിഫുകള്‍ പ്രാബല്യത്തില്‍ വരുമെന്നും ചൈനീസ് വക്താവ് പറഞ്ഞിരുന്നു.

ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം അധിക തീരുവയായിരുന്നു ട്രംപ് ചുമത്തിയത്. ചൈനയില്‍ നിന്നും കുറഞ്ഞ മൂല്യമുള്ള ഉത്പന്നങ്ങള്‍ ഡ്യൂട്ടി ഫ്രീയായി അയക്കുന്നത് ട്രംപ് നിര്‍ത്തലാക്കുകയും ചെയ്തിരുന്നു.

അതേസമയം ചൈന തെറ്റായി പെരുമാറിയെന്നും പരിഭ്രാന്തമായ പെരുമാറ്റമാണിതെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പ്രതികരിച്ചിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പകരച്ചുങ്കം പ്രഖ്യാപിച്ചത്. ഇന്ത്യക്ക് പുറമെ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം താരിഫും, യൂറോപ്യന്‍ യൂണിയന്‍ ഇറക്കുമതിക്ക് 20 ശതമാനം, ദക്ഷിണ കൊറിയന്‍ ഉത്പന്നങ്ങളില്‍ 25 ശതമാനം, ജാപ്പനീസ് ഉത്പന്നങ്ങള്‍ക്ക് 24 ശതമാനം, തായ്വാന്‍ ഉത്പന്നങ്ങള്‍ക്ക് 32 ശതമാനം എന്നിങ്ങനെയാണ് താരിഫുകള്‍. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉത്പന്നങ്ങള്‍ക്കുമുള്ള 10 ശതമാനം ഇറക്കുമതി തീരുവയ്ക്ക് പുറമേയാണ് ഈ നിരക്ക്. ഏപ്രില്‍ ഒമ്പത് മുതലാണ് ഇത് പ്രാബല്യത്തില്‍ വരുന്നത്.

Content Highlight: China tells US not to use tariffs as a weapon to suppress economy