Advertisement
IPL
ടാര്‍ഗെറ്റ് 200 അല്ല എന്ന് ആശ്വസിക്കാം, പക്ഷേ അവര്‍ 180 കടന്നു എന്നതാണ് ടെന്‍ഷനടിപ്പിക്കുന്നത്; ആ ശാപം ഇന്ന് അവസാനിക്കുമോ?
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 05, 12:37 pm
Saturday, 5th April 2025, 6:07 pm

തുടര്‍ച്ചയായ മൂന്നാം വിജയം ലക്ഷ്യമിട്ടാണ് ദല്‍ഹി ക്യാപ്പിറ്റല്‍സ് കളത്തിലിറങ്ങിയിരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയാണ് അവരുടെ തട്ടകമായ ചെപ്പോക്കിലാണ് മത്സരം അരങ്ങേറുന്നത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ക്യാപ്പിറ്റല്‍സ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സാണ് അടിച്ചെടുത്തത്. സൂപ്പര്‍ താരം കെ.എല്‍. രാഹുലിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ക്യാപ്പിറ്റല്‍സ് മികച്ച സ്‌കോറിലെത്തിയത്.

51 പന്തില്‍ 71 റണ്‍സുമായാണ് രാഹുല്‍ പുറത്തായത്. മൂന്ന് സിക്‌സറും ആറ് ഫോറും ഉള്‍പ്പടെ 150.98 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

20 പന്തില്‍ 33 റണ്‍സടിച്ച അഭിഷേക് പോരലാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍. ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (12 പന്തില്‍ പുറത്താകാതെ 24), അക്‌സര്‍ പട്ടേല്‍ (14 പന്തില്‍ 21), സമീര്‍ റിസ്വി (15 പന്തില്‍ 20) എന്നിവരാണ് മറ്റ് റണ്‍ ഗെറ്റര്‍മാര്‍.

ദല്‍ഹി ക്യാപ്പിറ്റല്‍സ് ടോട്ടല്‍ 180 കടന്നു എന്നതാണ് ചെന്നൈ ആരാധകരെ നിരാശരാക്കുന്നത്. 2019ന് ശേഷം ഒരിക്കല്‍പ്പോലും ചെന്നൈ സൂപ്പര്‍ കിങ്‌സിന് 180 റണ്‍സ് ചെയ്‌സ് ചെയ്ത് വിജയിക്കാന്‍ സാധിച്ചിട്ടില്ല.

മുമ്പ് രാജസ്ഥാനെതിരെ നടന്ന മത്സരത്തിലും സൂപ്പര്‍ കിങ്‌സിനെ ഈ ശാപം വിടാതെ പിന്തുടര്‍ന്നിരുന്നു. രാജസ്ഥാന്‍ ഉയര്‍ത്തിയ 183 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈക്ക് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ആദ്യം ബാറ്റ് ചെയ്ത് പലപ്പോഴും ഇതിന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുണ്ടെങ്കിലും, ചെയ്സിങ്ങില്‍ പലതവണ 180 കടന്നിട്ടുണ്ടെങ്കിലും ഒരിക്കല്‍പ്പോലും സക്സസ്ഫുള്‍ ചെയ്സിങ് നടത്താന്‍ സൂപ്പര്‍ കിങ്സിന് സാധിച്ചിരുന്നില്ല.

ഈ ദൗര്‍ബല്യം ക്യാപ്പിറ്റല്‍സിനെതിരെയെങ്കിലും ടീം മറികടക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

2019ന് ശേഷം ഏറ്റവുമധികം തവണ 180+ ടാര്‍ഗെറ്റ് ചെയ്സ് ചെയ്ത വിജയിച്ച ടീമുകള്‍

(ടീം – എത്ര തവണ എന്നീ ക്രമത്തില്‍)

രാജസ്ഥാന്‍ റോയല്‍സ് – 11 തവണ

മുംബൈ ഇന്ത്യന്‍സ് – 8 തവണ

ദല്‍ഹി ക്യാപ്പിറ്റല്‍സ് – 6 തവണ

ഗുജറാത്ത് ടൈറ്റന്‍സ് – 6 തവണ

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 6 തവണ

ലഖ്നൗ സൂപ്പര്‍ ജയന്റ്സ് – 6 തവണ

പഞ്ചാബ് കിങ്സ് – 4 തവണ

സണ്‍റൈസേഴ്സ് ഹൈദരാബാദ് – 3 തവണ

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 2

ചെന്നൈ സൂപ്പര്‍ കിങ്സ് – 0

അതേസമയം, ക്യാപ്പിറ്റല്‍സ് ഉയര്‍ത്തിയ 184 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ സൂപ്പര്‍ കിങ്‌സിന് ഇതിനോടകം തന്നെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടിരിക്കുകയാണ്. ആറ് പന്തില്‍ മൂന്ന് റണ്‍സ് നേടിയ രചിന്‍ രവീന്ദ്രയുടെയും നാല് പന്തില്‍ അഞ്ച് റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിന്റെയും വിക്കറ്റുകളാണ് ക്യാപ്പിറ്റല്‍സ് സ്വന്തമാക്കിയത്. നിലവില്‍ നാല് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 25 റണ്‍സ് എന്ന നിലയിലാണ്. പത്ത് പന്തില്‍ ഏഴ് റണ്‍സുമായി ഡെവോണ്‍ കോണ്‍വേയും അഞ്ച് പന്തില്‍ രണ്ട് റണ്‍സുമായി വിജയ് ശങ്കറുമാണ് ക്രീസില്‍.

 

Content Highlight: IPL 2025: CSK vs DC: Chennai Super Kings never successfully chased 180 target since 2019