Sabarimala women entry
ആര്‍ത്തവം ഇല്ലാതെ മനുഷ്യകുലത്തിന് നിലനില്‍പ്പില്ലെന്ന് ദേവസ്വംബോര്‍ഡ്, വ്യക്തിയ്ക്ക് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കാനാവില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Feb 06, 08:54 am
Wednesday, 6th February 2019, 2:24 pm

ന്യൂദല്‍ഹി: ശബരിമല വിധിയ്‌ക്കെതിരായ പുനപരിശോധനാ ഹരജികളില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനൊപ്പം നിന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. ആര്‍ത്തവം ഇല്ലാതെ മനുഷ്യകുലത്തിന് നിലനില്‍പ്പില്ലെന്നും വ്യക്തിയ്ക്ക് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കാനാവില്ലെന്നും ബോര്‍ഡിന് വേണ്ടി ഹാജരായ രാകേഷ് ദ്വിവേദി പറഞ്ഞു.

ദേവസ്വം ബോര്‍ഡിന്റെ വാദങ്ങള്‍

ആര്‍ത്തവം ഇല്ലാതെ മനുഷ്യ കുലത്തിന് നിലനില്‍പ്പില്ല. എല്ലാ വ്യക്തികളും തുല്യരാണെന്നാണ് മതത്തിന്റെ അടിസ്ഥാനം. എല്ലാവര്‍ക്കും തുല്യ അവകാശം വേണം. പ്രവേശനമോ ആരാധനയ്ക്ക് തുല്യ അവകാശമോ നിഷേധിക്കാന്‍ ആകില്ല.ഇക്കാര്യമാണ് യുവതീ പ്രവേശന വിധിയില്‍ പറയുന്നത്. സുപ്രധാന വിധി കൊണ്ടുവന്ന മാറ്റം ഇതിനെ എതിര്‍ക്കുന്നവര്‍ പോലും അംഗീകരിച്ചേ മതിയാകൂ. സ്ത്രീയ്ക്കും പുരുഷനും തുല്യ അവകാശങ്ങള്‍ എന്നതാണ് ശബരിമല വിധിയുടെ അന്തസത്ത. ഇതാണ് സമൂഹത്തിന്റെ അടിസ്ഥാന മൂല്യം. ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഒരേ നിലപാടിലാണ്.

യുവതീ പ്രവേശന നിയന്ത്രണം അനിവാര്യമായ മതാചാരം ആണെന്നതിന് തെളിവില്ല.

ഭരണഘടനാ ധാര്‍മ്മികയ്ക്ക് എതിരായ എന്‍.എസ്.എസ് അഭിഭാഷകന്‍ പരാശരന്റെ വാദം ശരിയല്ല ഭരണഘടനാ ധാര്‍മ്മികത എന്ന ആശയം തന്നെ ഭരണഘടനയുടെ പ്രീ ആമ്പിളില്‍ നിന്നാണ് ആര്‍ജിതമാകുന്നത്

ക്ഷേത്ര ആചാരങ്ങള്‍ ഭരണഘടനാ ധാര്‍മ്മികതയ്ക്ക് വിധേയം. ജൈവശാസ്ത്ര പരമായ കാരണങ്ങളാല്‍ സ്ത്രീകളെ ക്ഷേത്രങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ആകില്ല. സമൂഹത്തിന്റെ ഒരു മേഖലയിലും സ്ത്രീകളെ മാറ്റിനിര്‍ത്താന്‍ ആകില്ല.

തുല്യത ഉറപ്പാക്കാന്‍ ഭരണകൂടത്തിന് ബാധ്യത ഉണ്ട്. വിധിയ്‌ക്കെതിരായ നാലു റിട്ട് ഹര്‍ജികളും നിലനില്‍ക്കില്ല. പുനപരിശോധന ഹര്‍ജി നല്കിയവര്‍ക്ക് ഒരു കേസും പുതുതായി ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.