ശോഭ സുരേന്ദ്രന്‍ പത്ത് ലക്ഷം വാങ്ങി പറ്റിച്ചു; അനില്‍ ആന്റണി സൂപ്പര്‍ ദല്ലാള്‍; തെളിവുകള്‍ പുറത്തുവിട്ട് ദല്ലാള്‍ നന്ദകുമാര്‍
Kerala News
ശോഭ സുരേന്ദ്രന്‍ പത്ത് ലക്ഷം വാങ്ങി പറ്റിച്ചു; അനില്‍ ആന്റണി സൂപ്പര്‍ ദല്ലാള്‍; തെളിവുകള്‍ പുറത്തുവിട്ട് ദല്ലാള്‍ നന്ദകുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd April 2024, 12:16 pm

പത്തനംതിട്ട: ബി.ജെ.പി നേതാക്കളായ അനില്‍ ആന്റണിക്കും ശോഭാ സുരേന്ദ്രനുമെതിരെ ആരോപണവുമായി ദല്ലാള്‍ നന്ദകുമാര്‍.

അനില്‍ ആന്റണി വിളിച്ച ഫോണ്‍ നമ്പറുകളും ചിത്രങ്ങളും രേഖകളും പുറത്തുവിട്ടുകൊണ്ടായിരുന്നു നന്ദകുമാറിന്റെ ആരോപണം.

ശോഭാ സുരേന്ദ്രന്‍ തന്റെ കയ്യില്‍ നിന്നും 10 ലക്ഷം രൂപ വാങ്ങി പറ്റിച്ചെന്നും നന്ദകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ശോഭാ സുരേന്ദ്രന് പണം നല്‍കിയതിന്റെ രേഖകളും ബാങ്ക് രസീതും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പുറത്തുവിട്ടു.

വോട്ട് കാന്‍വാസ് ചെയ്യാനോ ഇവരെ തോല്‍പ്പിക്കാനോ അല്ല താന്‍ ഇതുപറയുന്നതെന്നും 26ാം തിയ്യതി കഴിഞ്ഞാല്‍ തോല്‍പ്പിക്കാന്‍ കഴിയില്ലല്ലോയെന്നും ഇനിയും തെളിവുകള്‍ പുറത്തുവിടാനുണ്ടെന്നും നന്ദകുമാര്‍ പറഞ്ഞു.

ഞാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിക്കും വേണ്ടിയല്ല ഇത് പറയുന്നത്. അനില്‍ ആന്റണി നിഷ്‌ക്കളങ്കനല്ല. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം കണ്ടാല്‍ അയാള്‍ മഹാനായ മനുഷ്യനാണെന്ന് തോന്നും. അദ്ദേഹം സൂപ്പര്‍ദല്ലാളാണ്. മഹത്വമുള്ള ആളല്ല. വലിയ കച്ചവടക്കാരനാണ് എന്ന് പ്രൂവ് ചെയ്യാന്‍ വേണ്ടിയാണ് ഈ രേഖകള്‍ പുറത്തുവിടുന്നത്.

2013, 2014 കാലത്ത് നടന്ന കാര്യമാണ്. എന്നെ അറിയില്ലെന്ന് അനില്‍ ആന്റണി പറഞ്ഞിട്ടില്ലല്ലോ. എനിക്കെതിരെ എന്ത് കേസു വന്നാലും ഞാന്‍ നേരിടും. അനില്‍ ആന്റണി പണം കൈപ്പറ്റിയിട്ടുണ്ട്.

എനിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി വന്നിട്ടുണ്ട്. പത്തനംതിട്ടയില്‍ നിന്നുള്ള ആരോ പരാതി കൊടുത്തതാണ്. അനില്‍ ആന്റണിയെ മനപൂര്‍വം അപകീര്‍ത്തിപ്പെടുത്തുകയാണെന്ന് പറഞ്ഞിട്ടാണ് പരാതി ഇന്ത്യ അധികാരത്തില്‍ വന്നാലും എന്‍.ഡി.എ വന്നാലും എനിക്കെതിരെ അന്വേഷണം വരും. അത് നേരിടും. എന്റെ കയ്യില്‍ തെളിവുകളുണ്ട്.

എന്റെ കയ്യില്‍ നിന്ന് ബി.ജെ.പിയുടെ ഒരു ക്രൗഡ് പുള്ളര്‍ കാന്‍ഡിഡേറ്റ് പത്ത് ലക്ഷം രൂപ വാങ്ങിയെന്ന് ഞാന്‍ പറഞ്ഞിരുന്നു. 2014 ല്‍ അക്കൗണ്ട് വഴി ശോഭ സുരേന്ദ്രനാണ് ഞാന്‍ പണം നല്‍കിയത്. ആ കാലത്ത് കാശ് കൈകാര്യംചെയ്യുന്നതിന് നിയന്ത്രണമില്ല. ഇന്ന് നിയന്ത്രണമുണ്ട്. അതുകൊണ്ട് ഞാന്‍ അക്കൗണ്ട് വഴിയാണ് രണ്ടാമത് പണം കൊടുത്തത്.

അവരുടെ തൃശൂരുള്ള ഒരു പ്രോപ്പര്‍ട്ടി വാങ്ങാനായിട്ട് ഡോക്യുമെന്റ് തന്നപ്പോള്‍ എന്നോട് പത്ത് ലക്ഷം അഡ്വാന്‍സ് വേണമെന്ന് പറഞ്ഞു. അബദ്ധം പറ്റാതിരിക്കാന്‍ എസ്.ബി.ഐ വഴിയാണ് ചെക്ക് വഴി പണം അയച്ചത്. ദല്‍ഹി മെയിന്‍ബ്രാഞ്ച് വഴിയാണ് ചെയ്തത്. പണം തിരിച്ചുതന്നില്ല. ഞാന്‍ പ്രോപ്പര്‍ട്ടി കാണാന്‍ പോയപ്പോള്‍ എന്നെപ്പോലെ മറ്റ് രണ്ട് പേര്‍ക്ക് ഇതുപോലെ തന്നെ പ്രോപ്പര്‍ട്ടിയുടെ ഡോക്യുമെന്റ്‌സ് കൊടുത്ത് പണം വാങ്ങിയിട്ടുണ്ടെന്ന് മനസിലായി.

എന്നെ വിളിച്ച് താന്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ശോഭ പറഞ്ഞു. എന്തു ചെയ്യണമെന്ന് ചോദിച്ചപ്പോള്‍ കടം തരുമോ എന്ന് ചോദിച്ചു. ഞാനൊരു ബാങ്കല്ലെന്ന് പറഞ്ഞപ്പോള്‍ തന്റെ കയ്യില്‍ ഒരു പ്രോപ്പര്‍ട്ടിയുണ്ടെന്നും അത് പകരം എടുത്തിട്ട് പണം നല്‍കണമെന്നും പറഞ്ഞു. 2023 ജനുവരി നാലിന് അക്കൗണ്ട് വഴി പണം കൊടുത്തു.

എഗ്രിമെന്റൊന്നും വെച്ചിട്ടല്ല കൊടുത്തത്. പ്രോപ്പര്‍ട്ടിയുടെ എല്ലാ ഡോക്യുമെന്റും തന്നു. പഴയ ആധാരമല്ല, ഫോട്ടോയുള്ള പുതിയ ആധാരമായിരുന്നു. ഞാന്‍ ആ ഭൂമി കാണാന്‍ ചെന്നപ്പോള്‍ മറ്റ് രണ്ട് പേര്‍ക്ക് ഇതേ പോലെ തന്നെ ഭൂമി കൊടുക്കാമെന്ന നീക്ക് പോക്ക് നടത്തി. പണം തിരിച്ചു ചോദിച്ചപ്പോള്‍ തന്നില്ല. നേരത്തെ ഞാന്‍ പേര് വെളിപ്പെടുത്താതിരുന്നപ്പോള്‍ അവര്‍ എന്നെ വിളിക്കുമെന്ന് കരുതി. പണം തിരിച്ചു തരുമെന്ന് കരുതി. പക്ഷേ തന്നില്ല. അതുകൊണ്ടാണ് പേര് വെളിപ്പെടുത്താന്‍ തീരുമാനിച്ചത്.

ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നു. രണ്ട് സ്ഥാനാര്‍ത്ഥിക്കും എതിരായി പറയുന്ന തെരഞ്ഞെടുപ്പ് പ്രചരണമായി ഇതിനെ കണക്കാക്കണ്ട. ഞാന്‍ ഒരു പാര്‍ട്ടിയുടെയും ആളല്ല. 26ാം തിയതി ഞാന്‍ വോട്ട് ചെയ്യാന്‍ പോലും പോകുന്നില്ല. ഞാന്‍ ഒരു പാര്‍ട്ടിയുടെയും ആളല്ല. പക്ഷേ ഞാന്‍ ആരോപണം പറയാന്‍ ഇടയായത് ഇവരൊന്നും ശുദ്ധഗതിക്കാരല്ല എന്ന് തെളിയിക്കാന്‍ കൂടിയാണ്. ഞാന്‍ ദല്ലാളാണ്, ഞാന്‍ കുഴപ്പക്കാരനാണെന്ന് പറയുന്ന ഇത്തരം ആളുകളാണ് യഥാര്‍ത്ഥ കുഴപ്പക്കാര്‍.

അനില്‍ ആന്റണിയും സുരേന്ദ്രനും ഞാന്‍ വിഗ്രഹ മോഷ്ടാവാണെന്നും ക്രിമിനലാണെന്നും പറഞ്ഞു. എനിക്കെതിരെ ഒരു കേസും നിലവിലില്ല. അതുകൊണ്ട് തന്നെ കുന്നുമ്മല്‍ സുരേന്ദ്രനും അനില്‍ ആന്റണിക്കും വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്, ദല്ലാള്‍ നന്ദകുമാര്‍ പറഞ്ഞു.

Content Highlight: Dallal Nandsakumar Allegation against Anil Antony and  Shobha Surendran