മമ്മൂട്ടിക്ക് കൊവിഡ് വന്നത് സമ്മേളനത്തിനുവന്നവരില്‍ നിന്നല്ല എന്നതിന് എന്തുറപ്പാണുള്ളത്? ടി. സിദ്ദീഖ്
Kerala News
മമ്മൂട്ടിക്ക് കൊവിഡ് വന്നത് സമ്മേളനത്തിനുവന്നവരില്‍ നിന്നല്ല എന്നതിന് എന്തുറപ്പാണുള്ളത്? ടി. സിദ്ദീഖ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st January 2022, 9:28 pm

കോഴിക്കോട്: മമ്മൂട്ടിക്ക് കൊവിഡ് വന്നത് പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുത്തിട്ടാണോ എന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ പരിഹസിച്ച് ടി. സിദ്ദീഖ് എം.എല്‍.എ.

മമ്മൂട്ടിക്ക് കൊവിഡ് വന്നത് സി.പി.ഐ.എമ്മിന്റെ സമ്മേളനത്തിന് വന്നവരില്‍ നിന്നല്ല എന്നതിന് എന്തുറപ്പാണുള്ളതെന്ന് ടി. സിദ്ദീഖ് ചോദിച്ചു.

മമ്മൂക്കയ്ക്ക് ആരെങ്കിലും പകര്‍ന്ന് നല്‍കിയത് തന്നെയാണ്, അല്ലാതെ ഇത്രയും ആരോഗ്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്ന മമ്മൂക്ക കൊവിഡ് അറിഞ്ഞ് കൊണ്ട് പകര്‍ത്തിയെടുത്തതല്ല. അത് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ സ്‌പ്രെഡ് ചെയ്തതുമാവാമെന്നും അദ്ദേഹം പറഞ്ഞു. പരോള്‍ എന്ന സിനിമയിലെ മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ചായിരുന്നു സിദ്ദിഖിന്റെ പ്രതികരണം.

‘ഒരു സി.പി.ഐ.എം സഖാവിനെ അന്തം കമ്മി..! എന്ന് വെറുതെ സോഷ്യല്‍ മീഡിയ പരിഹസിക്കുന്നതാണെന്ന് ആര്‍ക്കെങ്കിലും സംശയമുണ്ടായിരുന്നുവെങ്കില്‍ ഇതോടെ തീര്‍ന്ന് കിട്ടും. സംസ്ഥാന സെക്രട്ടറിയുടെ നിലവാരമാണു നമ്മള്‍ ഇപ്പോള്‍ കണ്ടത്.

സി.പി.ഐ.എം നടത്തുന്ന പാര്‍ട്ടി കാരണഭൂത തിരുവാതിരയില്‍ നിന്നും പാര്‍ട്ടി സമ്മേളനങ്ങളില്‍ നിന്നും കൊവിഡ് പകരില്ലെന്ന് വിശ്വസിക്കുന്ന കോടിയോട് പറയുന്നു, ദയവ് ചെയ്ത് ഇങ്ങനെ പുകമറ സൃഷ്ടിക്കരുത് എന്നാണ്. ആ പുക സമൂഹത്തിന് ദോഷം ചെയ്യുന്നുണ്ട്,’ ടി. സിദ്ദീഖ് എഴുതി.

സമ്മേളനങ്ങളില്‍ പങ്കെടുത്തവര്‍ക്കാണ് കൊവിഡ് വരുന്നതെന്ന പ്രതിപക്ഷത്തിന്റെ പ്രചാരണം നിലവാരമില്ലാത്തതെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

‘കൊടിമര ജാഥ, പൊതുയോഗം തുടങ്ങി പൊതുയിടങ്ങളില്‍ നടക്കുന്ന എല്ലാ പരിപാടികളും മാറ്റിയിട്ടുണ്ട്.
സി.പി.ഐ.എമ്മിന്റെ ആളുകള്‍ക്ക് കൊവിഡ് വരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുമോ? ഞങ്ങളുടെ പാര്‍ട്ടിക്കാരുടെ ആരോഗ്യം സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ താല്‍പര്യം.
സമ്മേളനത്തില്‍ പങ്കെടുത്ത ആളുകള്‍ക്ക് മാത്രമോണോ കൊവിഡ് വരുന്നത്, അങ്ങനെയാണെങ്കില്‍ മമ്മൂട്ടിക്ക് എവിടെ നിന്നാണ് രോഗം വന്നത്,’ എന്നായിരുന്നു കോടിയേരി ചോദിച്ചിരുന്നത്.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സംസ്ഥാനത്ത് പാര്‍ട്ടി സമ്മേളനങ്ങളും പരിപാടികളും നടത്തുന്നതിനെ രൂക്ഷമായ ഭാഷയില്‍ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.

രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനത്തിന് മാത്രം എന്താണ് പ്രത്യേകതയെന്നും നിലവിലെ മാനദണ്ഡം യുക്തിസഹമാണോ എന്നും കോടതി ചോദിച്ചിരുന്നു.
50 ആളുകളില്‍ കൂടുതലുള്ള എല്ലാ യോഗങ്ങളും ഹൈക്കോടതി വിലക്കിയിട്ടുണ്ട്. റിപ്പബ്ലിക് ഡേ പരേഡിന് പോലും 50ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.

അതേസമയം, കൊവിഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സി.പി.ഐ.എം കാസര്‍കോഡ് ജില്ലാ സമ്മേളനത്തിന്റെ സമ്മേളന നടപടികള്‍ വെട്ടിച്ചുരുക്കിയിട്ടുണ്ട്. ഞായറാഴ്ച ലോക്ക്ഡൗണായ സാഹചര്യത്തിലാണ് പുതിയ നടപടി.