സാമ്പത്തിക പ്രതിസന്ധി; ജന്മാഷ്ടമി, ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളെയും കയ്യൊഴിഞ്ഞ് കോര്‍പ്പറേറ്റുകള്‍
national news
സാമ്പത്തിക പ്രതിസന്ധി; ജന്മാഷ്ടമി, ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളെയും കയ്യൊഴിഞ്ഞ് കോര്‍പ്പറേറ്റുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st August 2019, 8:42 pm

വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യത്തെ വ്യവസായ സ്ഥാപനങ്ങള്‍ കടന്നുപോവുന്നതെന്ന് സൂചിപ്പിക്കുന്ന മറ്റൊരു തെളിവ് കൂടി ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ ദഹി ഹണ്ഡി, ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് നല്‍കി വന്നിരുന്ന സ്‌പോണ്‍സര്‍ഷിപ്പുകളില്‍ നിന്ന് വലിയ തോതില്‍ കോര്‍പ്പറേറ്റുകള്‍ പിന്മാറിയിരിക്കുകയാണ്.

ജന്മാഷ്ടമി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പരിപാടിയാണ് ദഹി ഹണ്ഡി. സംസ്ഥാനത്തെ കോര്‍പ്പറേറ്റുകള്‍ സഹായങ്ങള്‍ നല്‍കാത്തതിനാല്‍ ചെറിയ തോതിലാണ് ദഹി ഹണ്ഡി ആഘോഷങ്ങള്‍ നടന്നത്. രാഷ്ട്രീയ നേതാക്കളും ആഘോഷങ്ങളില്‍ നിന്ന് വിട്ടു നിന്നു.

കുറെ വലിയ സ്‌പോണ്‍സര്‍മാര്‍ മാറി നിന്നു. കുറച്ച് കമ്പനികള്‍ മാത്രമാണ് ഗണേശ ചതുര്‍ത്ഥി ആഘോങ്ങളെ തെരഞ്ഞെടുത്തത്. കാരണം പത്ത് ദിവസത്തെ ശ്രദ്ധ അതിന് കിട്ടുമെന്നുള്ളത് കൊണ്ടാണ്. മഹാരാഷ്ട്രയിലെ പ്രളയത്തെ മുന്‍നിര്‍ത്തി രാഷ്ട്രീയ നേതാക്കളും മാറി നിന്നുവെന്ന് വിവിധയിടങ്ങളില്‍ ദഹി ഹണ്ഡി ആഘോഷങ്ങള്‍ നടത്തുന്ന കമ്മറ്റികളുടെ കോര്‍ഡിനേഷന്‍ സംഘടനയായ ദഹി ഹണ്ഡി സമന്വയ് സമിതിയുടെ ബാല പടേല്‍ക്കര്‍ പറഞ്ഞു.

ദഹി ഹണ്ഡി മത്സരത്തിന് ഒരു ലക്ഷം രൂപ വരെ സമ്മാന തുക നല്‍കാറുണ്ട്. ഈ സമ്മാനത്തുകകളാണ് കോര്‍പ്പറേറ്റുകള്‍ സ്‌പോണ്‍സര്‍ ചെയ്യാറുള്ളത്. അതില്‍ നിന്നാണ് കോര്‍പ്പറേറ്റുകള്‍ പിന്മാറിയിയത്.

ഇക്കുറി ചെറിയ സമ്മാന തുകകള്‍ നല്‍കിയാണ് മത്സരങ്ങള്‍ പലയിടത്തും പ്രദേശവാസികള്‍ നടത്തിയതെന്ന് സെന്‍ട്രല്‍ മുംബൈയിലെ ദഹി ഹണ്ഡി മണ്ഡല്‍ സമിതി അംഗം അഭിഷേക് ഗെയ്ക്‌വാദ് പറഞ്ഞു.

പാര്‍ലെ ജിയ്ക്ക് പോലും ആവശ്യക്കാരില്ല; 10000 തൊഴിലാളികളെ പിരിച്ചു വിടാനൊരുങ്ങി പാര്‍ലെ

വില്‍പ്പനയില്‍ വന്ന ഇടിവ് മൂലം രാജ്യത്തെ പ്രമുഖ ബിസ്‌ക്കറ്റ് നിര്‍മ്മാണ കമ്പനിയായ 10000 തൊഴിലാളികളെ പിരിച്ചു വിടാനൊരുങ്ങുന്നു. സാമ്പത്തിക വളര്‍ച്ച മുരടിപ്പും ഗ്രാമപ്രദേശങ്ങളില്‍ ഉത്പ്പന്നങ്ങള്‍ക്ക് ആവശ്യക്കാരില്ലാത്തതുമാണ് ഈ തീരുമാനത്തിലെത്താന്‍ കാരണമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

നിലവിലെ സാഹചര്യം വളരെ പരിതാപകരമാണ്. ഇപ്പോള്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ തൊഴിലാളികളെ പിരിച്ചുവിടാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായേക്കുമെന്ന്
പാര്‍ലെയുടെ ബിസ്‌ക്കറ്റ് വിഭാഗം മേധാവി മായങ്ക് ഷാ പറഞ്ഞു. 1929 ല്‍ സ്ഥാപിച്ച പാര്‍ലെയില്‍ നേരിട്ടും കരാര്‍ അടിസ്ഥാനത്തിലുമായി ഏകദേശം ഒരു ലക്ഷത്തോളം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.

കമ്പനിയുടെ ഏറ്റവും ആവശ്യക്കാരുള്ള ബിസ്‌ക്കറ്റായ പാര്‍ലെ ജി പോലും വില്‍പ്പന കുറഞ്ഞു. 2017ല്‍ അഞ്ച് രൂപയുടെ ബിസ്‌ക്കറ്റിന് പോലും വലിയ ജി.എസ്.ടിയാണ് ചുമത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

തങ്ങളുടെ കച്ചവടവും കുറഞ്ഞെന്ന് ബ്രിട്ടാനിയയും പറഞ്ഞിരുന്നു. അഞ്ച് രൂപയുടെ ബിസ്‌ക്കറ്റ് വാങ്ങാന്‍ പോലും വാങ്ങാന്‍ മടി കാണിക്കുന്നു എന്ന് ബ്രിട്ടാനിയ പറയുന്നു. ആദ്യപാദത്തിലെ വില്‍പ്പന കണക്കുകള്‍ ബ്രിട്ടാനിയ പുറത്ത് വിട്ടപ്പോള്‍ നേരത്തെയുള്ള പാദങ്ങളെക്കാള്‍ വില്‍പ്പന വളരെ താഴ്ന്നു.

ഒരു ഉപഭോക്താവ് അഞ്ച് രൂപയുടെ ഒരു സാധനം വാങ്ങുമ്പോള്‍ പോലും രണ്ട് തവണ ആലോചിക്കുന്നു. ഇത് തീര്‍ച്ചയായും കാണിക്കുന്നത് നമ്മുടെ സാമ്പത്തികവ്യവസ്ഥയില്‍ ഗൗരവമായ എന്തോ പ്രശ്നം ഉണ്ടെന്നാണ്- ബ്രിട്ടാനിയ മാനേജ്മെന്റ് പ്രതികരിച്ചു.