Kerala News
സിസ്റ്റര്‍ ലൂസിയ്ക്ക് വിലക്കേര്‍പ്പെടുത്തിയത് ഇടവക വികാരിയാണ്; നടപടിയില്‍ രൂപതയ്ക്ക് പങ്കില്ലെന്ന് രൂപതാധ്യക്ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 23, 04:37 am
Sunday, 23rd September 2018, 10:07 am

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരെ സമരം ചെയ്യുന്ന കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരെ വിലക്കേര്‍പ്പെടുത്തിയ വിഷയത്തില്‍ പ്രതികരണവുമായി മാനന്തവാടി രൂപതാധ്യക്ഷന്‍.

സിസ്റ്റര്‍ക്കെതിരെ ഇടവക വികാരിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ നടപടിയില്‍ രൂപതയ്ക്ക് യാതൊരു പങ്കുമില്ലെന്നാണ് രൂപതയുടെ വിശദീകരണം.

മാധ്യമങ്ങളിലൂടെ സഭയെ വിമര്‍ശിച്ചതിനാണ് സിസ്റ്റര്‍ക്കെതിരെ വിലക്കേര്‍പ്പെടുത്തിയതെന്നാണ് സൂചന. വേദപാഠം, വിശുദ്ധ കുര്‍ബാന നല്‍കല്‍ എന്നിവയില്‍ പങ്കെടുക്കുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

 

കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തു; സിസ്റ്റര്‍ ലൂസിക്കെതിരെ സഭയുടെ വിലക്ക്

 

ഇടവക പ്രവര്‍ത്തനങ്ങളില്‍ നിന്നും പൂര്‍ണ്ണമായി വിട്ടു നില്‍ക്കാനാണ് സഭാ നിര്‍ദ്ദേശം നല്‍കിയത്.

ജലന്ധര്‍ വിഷയത്തില്‍ കന്യാസ്ത്രീ സമരത്തിന് താന്‍ പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നെന്നും അതില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുവെന്നുമാണ് സിസ്റ്റര്‍ പറഞ്ഞത്.

കഴിഞ്ഞ ദിവസമാണ് സഭയെക്കതിരെ തുറന്നടിച്ച് ലൂസി കളപ്പുരയ്ക്കല്‍ രംഗത്തെത്തിയത്. സഭയില്‍ കാര്യമായ തകരാറുകള്‍ ഉണ്ടെന്നും അത് തിരുത്താന്‍ സഭാ നേതൃത്വം തയ്യാറാകാണമെന്നുമായിരുന്നു അവരുടെ വിമര്‍ശനം.