രോഹിത് ശർമ ഔട്ട് ആയത് ആഘോഷിച്ചതിന് ചെന്നൈ ആരാധകനെ തല്ലികൊന്നു; ഞെട്ടലിൽ ക്രിക്കറ്റ് ലോകം
DSport
രോഹിത് ശർമ ഔട്ട് ആയത് ആഘോഷിച്ചതിന് ചെന്നൈ ആരാധകനെ തല്ലികൊന്നു; ഞെട്ടലിൽ ക്രിക്കറ്റ് ലോകം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 2nd April 2024, 12:14 pm

കോഹ്ലാംപൂർ: 2024 ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സ് ആറ് വിക്കറ്റുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. സീസണിലെ മുംബൈയുടെ തുടര്‍ച്ചയായ മൂന്നാം തോല്‍വി ആയിരുന്നു ഇത്. ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെയും രണ്ടാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയുമാണ് മുംബൈ പരാജയപ്പെട്ടത്.

ഇപ്പോഴിതാ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു കൊണ്ടുള്ള ഒരു വാര്‍ത്തകളാണ് പുറത്തുവന്നിരിക്കുന്നത്. ഐ.പി.എല്‍ മത്സരത്തിനിടയുള്ള വാക്കേറ്റങ്ങള്‍ തുടര്‍ന്ന് ചെന്നൈ ആരാധകന്‍ മര്‍ദ്ദനമേറ്റ് മരിച്ചു.

മാര്‍ച്ച് 27ന് നടന്ന മുംബൈയും ഹൈദരാബാദ് തമ്മിലുള്ള മത്സരത്തില്‍ മുംബൈ താരം രോഹിത് ശര്‍മ പുറത്തായതിന് പിന്നാലെ ചെന്നൈ ആരാധകനായ ബന്തുപന്ത് ടിബല്‍
ആഘോഷം നടത്തിയിരുന്നു.

ഇതില്‍ രോഷാകുലരായ രണ്ട് ആരാധകര്‍ ചേര്‍ന്ന് ടിബലിനെ മര്‍ദിക്കുകയായിരുന്നു. രണ്ട് ആളുകള്‍ ചേര്‍ന്ന് വടിയും മരപ്പലകയും ഉപയോഗിച്ച് 65 കാരനായ ചെന്നൈ ആരാധകനെ മര്‍ദിക്കുകയായിരുന്നു. കോഹ്ലാംപൂരിലെ ഹന്‍മന്ത്വാഡിയിലാണ് സംഭവം നടന്നത്.

മര്‍ദനത്തിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ചെന്നൈ ആരാധകനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മര്‍ദ്ദിച്ച രണ്ട് പ്രതികളെ ലോക്കല്‍ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഹൈദരാബാദിനെതിരായ മത്സരത്തില്‍ 12 പന്തില്‍ 26 നേടിക്കൊണ്ടായിരുന്ന രോഹിത് ശര്‍മ പുറത്തായത്. ഒരു ഫോറും മൂന്ന് സിക്‌സുകളും ആണ് രോഹിത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഹൈദരാബാദ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ അഭിഷേക് ശര്‍മയ്ക്ക് ക്യാച്ച് നല്‍കിയാണ് രോഹിത് പുറത്തായത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ഹൈദരാബാദ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സില്‍ എത്താനെ സാധിച്ചുള്ളൂ.

ഓറഞ്ച് ആര്‍മിക്ക് വേണ്ടി ഹെന്റിച്ച് ക്ലാസന്‍ 34 പന്തില്‍ പുറത്താവാതെ 80 റണ്‍സും അഭിഷേക് ശര്‍മ 23 പന്തില്‍ 63 റണ്‍സും ട്രാവിസ് ഹെഡ് 24 പന്തില്‍ 62 റണ്‍സും ഏയ്ഡന്‍ മര്‍ക്രം 28 പന്തില്‍ പുറത്താവാതെ 42 റണ്‍സും നേടി തകര്‍ത്തടിച്ചപ്പോള്‍ ഹൈദരാബാദ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു.

മറുപടി ബാറ്റിങ്ങില്‍ മുംബൈയും തുടക്കത്തില്‍ തന്നെ ആക്രമിച്ചു കളിക്കുകയായിരുന്നു. 34 പന്തില്‍ 64 റണ്‍സ് നേടി തിലക് വര്‍മയും 22 പന്തില്‍ 42 റണ്‍സ് നേടി ടിം ഡേവിഡും 13 പന്തില്‍ 34 റണ്‍സ് നേടി ഇഷാന്‍ കിഷനും മികച്ച പ്രകടനം നടത്തിയെങ്കിലും മുംബൈയുടെ പോരാട്ടം 246 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

അതേസമയം ഏപ്രില്‍ ഏഴിന് ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെയാണ് മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത മത്സരം. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയമാണ് വേദി.

Content Highlight: Chennai fan beaten to death for celebrating Rohit Sharma’s wicket in IPL