ചന്ദ്രബാബു നായിഡുവിന്റെ പങ്കാളിയുടെ കമ്പനിയ്ക്ക് അഞ്ച് ദിവസത്തിനിടെ സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിന്നും 577 കോടി ലാഭം
national news
ചന്ദ്രബാബു നായിഡുവിന്റെ പങ്കാളിയുടെ കമ്പനിയ്ക്ക് അഞ്ച് ദിവസത്തിനിടെ സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിന്നും 577 കോടി ലാഭം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th June 2024, 4:46 pm

ഹൈദരാബാദ്: സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിന്ന് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 577 കോടിയുടെ ലാഭമുണ്ടാക്കി ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ പങ്കാളി നാരാ ഭുവനേശ്വരിയുടെ കമ്പനി. എകിസ്റ്റ് പോളുകള്‍ വന്നതിനുപിന്നാലെ സ്റ്റോക്ക് മാര്‍ക്കറ്റില്‍ വന്‍ കുതിപ്പ് രേഖപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് അത് കുത്തനെ ഇടിയുകയും ചെയ്തിരുന്നു.

എന്നാല്‍ ഈ സമയത്തും നാരാ ഭുവനേശ്വരിയുടെ കമ്പനിയായ ഹെറിറ്റേജ് ഫുഡ്സ് ലിമിറ്റഡിന്റെ ഷെയര്‍ഹോള്‍ഡിങ്‌സ് റാലി വര്‍ധിപ്പിച്ചതിലൂടെ എഫ്.എം.സി.ജി സ്റ്റോക്ക് നേട്ടമുണ്ടാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം എന്‍.ഡി.എ എം.പിമാര്‍ പുതിയ പാര്‍ലമെന്റ് ഹൗസില്‍ യോഗം ചേരുന്നതിനിടെയാണ് ഹെറിറ്റേജ് ഫുഡ്സ് ലിമിറ്റഡിന്റെ ഓഹരിയില്‍ ഏറ്റവും വലിയ വര്‍ധനവ് രേഖപ്പെടുത്തിയത്.

ഓഹരി വിപണിയുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദിക്കെതിരെയും അമിത് ഷായ്ക്കെതിരെയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഗുരുതര ആരോപണം ഉയര്‍ത്തിയതിന് പിന്നാലെയാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി നാരാ ഭുവന്വേശരി സ്വന്തമാക്കിയത് 2,26,11,525 കോടിയുടെ ഓഹരിയാണ്. 2024 മെയ് 31ന് 402.90 രൂപയായിരുന്ന കമ്പനി ഓഹരിയാണ് ഒറ്റയടിക്ക് രണ്ട് കോടിയിലേക്ക് ഉയര്‍ന്നത്. സ്റ്റോക്ക് മാര്‍ക്കറ്റ് തകര്‍ച്ച നേരിട്ട ചൊവ്വാഴ്ചയിലും ഹെറിറ്റേജ് ഫുഡ്സിന്റെ ഓഹരി വില സമാന്തരമായി തുടര്‍ന്നു.

അതേസമയം 240 സീറ്റ് നേടിയ ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ സഖ്യകക്ഷികളുടെ പിന്തുണ വേണം. ഈ സാഹചര്യത്തിലാണ് ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി എന്‍.ഡി.എ സഖ്യത്തിലെ പ്രധാന കക്ഷിയായി മാറുന്നത്. ഇക്കാര്യം സ്റ്റോക്ക് മാര്‍ക്കറ്റിനെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

എകിസ്റ്റ് പോളിന്റെ മറവില്‍ നരേന്ദ്ര മോദി ഓഹരി വിപണിയില്‍ തട്ടിപ്പ് നടത്തിയെന്നായിരുന്നു രാഹുലിന്റെ ആരോപണം. ജൂണ്‍ നാലിന് സ്റ്റോക്ക് മാര്‍ക്കറ്റില്‍ വന്‍ കുതിപ്പുണ്ടാകുമെന്ന് മോദിയും അമിത് ഷായും പറഞ്ഞു. ഇരുവരും സ്റ്റോക്കുകള്‍ വാങ്ങിവെക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ ജൂണ്‍ ഒന്നിന് വ്യാജ എക്സ്റ്റിറ്റ് പോളുകള്‍ പുറത്തുവന്നു. തുടര്‍ന്ന് ജൂണ്‍ നാലിന് കോടികളുടെ നഷ്ടമുണ്ടായെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

സെബി അന്വേഷണം നടക്കുന്ന കമ്പനിയുടെ ചാനലില്‍ മോദിയും അമിത് ഷായും നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ ആരോപണം. മെയ് 31ന് 30 ലക്ഷം കോടിയുടെ നഷ്ടം മാര്‍ക്കറ്റില്‍ ഉണ്ടായി. നഷ്ടപ്പെട്ടത് സാധാരണക്കാരുടെ പണമാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlight: Chandrababu Naidu’s partner’s company gains Rs 577 crore from the stock market in five days