ആദ്യം കയ്യേറ്റം ചെയ്തത് അയാളെന്ന് ദിയ സന; സഹിക്കാനാവാതെ ചെയ്തത്, എല്ലാ നടപടികളും നേരിടാന്‍ തയ്യാറെന്ന് ഭാഗ്യലക്ഷ്മി
Kerala News
ആദ്യം കയ്യേറ്റം ചെയ്തത് അയാളെന്ന് ദിയ സന; സഹിക്കാനാവാതെ ചെയ്തത്, എല്ലാ നടപടികളും നേരിടാന്‍ തയ്യാറെന്ന് ഭാഗ്യലക്ഷ്മി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th September 2020, 10:50 pm

തിരുവനന്തപുരം: യുട്യൂബ് ചാനലിലൂടെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ വിജയ് പി. നായരെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ആക്ടിവിസ്റ്റ് ദിയ സനയും ശ്രീലക്ഷ്മി അറയ്ക്കലും.

മാന്യമായി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിജയ് പി. നായരുടെ ഓഫീസിലെത്തിയപ്പോള്‍ കേട്ടാലറയ്ക്കുന്ന തെറികള്‍ വിളിക്കുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതും അദ്ദേഹം തന്നെയാണെന്നും ദിയ സന പറയുന്നു.

‘പല സ്ത്രീകളെക്കുറിച്ചും മോശമായ പരാമര്‍ശങ്ങള്‍ തന്റെ ചാനലിലൂടെ നിരന്തരം നടത്തുന്ന ആളാണ് ഇദ്ദേഹം. ഞങ്ങള്‍ മൂന്ന് പേരും കൂടി അതേക്കുറിച്ച് സംസാരിക്കുന്നതിനു വേണ്ടിയാണ് ഓഫീസിലേക്ക് ചെന്നത്. ഞാനൊരു ആക്ടിവിസ്റ്റ് കൂടിയാണ്. സമൂഹത്തിലെ ഇത്തരം പ്രശ്‌നങ്ങളിലെല്ലാം സജീവമായിത്തന്നെ ഇടപെടുന്ന ആളാണ്. ആ നിലക്ക് കൂടിയാണ് ഞാനതിനെ സമീപിച്ചിരിക്കുന്നത്. എന്നാല്‍ ഞങ്ങളെ കേള്‍ക്കാനുള്ള ക്ഷമ കാണിക്കാതെ ഞങ്ങളെ തെറി വിളിക്കുകയും ബലമായി പിടിച്ച് പുറത്താക്കാന്‍ ശ്രമിക്കുകയും ചെയ്തത് അദ്ദേഹമാണ്. കയ്യില്‍ കയറിപ്പിടിച്ചപ്പോഴാണ് തിരിച്ച് അടിച്ചത്. പിന്നെ അദ്ദേഹത്തിന്റെ മേലൊഴിച്ചത് കരി ഓയിലല്ല. മഷിയാണ്. അത് ശ്രീലക്ഷ്മിയുടെ കൈയ്യില്‍ ഉണ്ടായിരുന്നതാണ്. അവര്‍ ഒരധ്യാപികയാണ്,’ ദിയ പറയുന്നു.

ഇതിന്റെ പേരില്‍ ഉണ്ടാവുന്ന എല്ലാ നിയമനടപടിയും നേരിടാന്‍ തയ്യാറാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

‘ സഹിക്കാനാവാത്ത അവസ്ഥയില്‍ നിന്നാണ് പ്രതികരിച്ചത് എന്നല്ല പറയേണ്ടത്. സഹിക്കാനാവാത്ത അവസ്ഥയിലൊക്കെ എന്നോ ആയതാണ്. ഇനി ഇതിന്‍രെ പേരില്‍ എന്ത് പ്രശ്‌നം വന്നാലും ഞങ്ങളത് നേരിടും. കാരണം ഇത്രയും കാലം കൊണ്ടും സോഷ്യല്‍ മീഡിയയിലും മറ്റുമായി ഞങ്ങളൊക്കെ നേരിട്ട അനുഭവും ഉണ്ടല്ലോ, അതില്‍ നിന്ന് ഞങ്ങള്‍ക്കൊക്കെ സാമാന്യം തൊലിക്കട്ടി ആയിട്ടുണ്ട്. ഇതിന്റെ പേരില്‍ വരുന്ന നിയമ നടപടിയും ഞങ്ങള്‍ നേരിടും. അത് ഞങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതല്ല കേരളത്തിനാകെ ആകെ സ്ത്രീകള്‍ക്ക് വേണ്ടിയാണ്,’

‘ഇതു തന്നെ ഒരു പുരുഷന്‍ ചെയ്താല്‍ കൈയ്യടിക്കാന്‍ ആളുണ്ടാവും. പെണ്ണാണെങ്കില്‍ അവള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളില്‍ നേരിട്ട് പ്രതികരിക്കാന്‍ പാടില്ല, അതിനും പുരുഷനെ ആശ്രയിക്കണം എന്നതാണ് അവസ്ഥ,’ ഭാഗ്യലക്ഷ്മി പറഞ്ഞു.

പ്രതിഷേധം എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണെന്ന് ശ്രീലക്ഷ്മി പ്രതികരിച്ചു. ‘ ഞാന്‍ നിരന്തരം സൈബര്‍ അറ്റാക്ക് നേരിടുന്ന ആളാണ്. എന്നെ അറിയാവുന്നവര്‍ക്കെല്ലാം അത് അറിയാം. പല തവണ സൈബര്‍ സെല്ലിലും അല്ലാതെയുമെല്ലാം പരാതി നല്‍കിയിട്ടുണ്ട്. പക്ഷെ അവിടെ നിന്നൊന്നും സമൂഹത്തിന് പേടിയോ ജാഗ്രതയോ തോന്നുന്ന ഒരു നടപടിയും ഉണ്ടായിട്ടില്ല. ഈ കേസിലും ഞാന്‍ നേരത്തെ പരാതി നല്‍കിയതാണ്. ഒരു വ്യക്തി എന്ന നിലയില്‍ സമൂഹ മധ്യത്തില്‍ നമ്മളെ അങ്ങേയറ്റം അപമാനിക്കുന്ന തരത്തിലാണ് ഇദ്ദേഹം വീഡിയോ ചെയ്തിട്ടുള്ളത്. ഇദ്ദേഹം മാത്രമല്ല, അത്തരത്തില്‍ സ്ത്രീകളെ അപമാനിക്കുകയും അതുവഴി സാമ്പത്തിക ലാഭം ഉണ്ടാക്കുകയും ചെയ്യുന്നവര്‍ നിരവധി ഉണ്ട്. ഇങ്ങനെയുള്ളവരിലൊന്നും ഒരു പേടിയും ഇല്ല. ആരും ചോദിക്കാനും പറയാനും വരില്ല എന്ന ഒരു ധൈര്യമാണ്. നാളെ ഈ സംഭവത്തിന്റെ പേരിലുണ്ടാവുന്ന ഏത് വിഷയവും ഞങ്ങള്‍ നേരിടും. കാരണം ഇത് സ്ത്രീകള്‍ക്ക് ആകെയും വേണ്ടി ചെയ്യുന്നതാണ്. അത് സ്ത്രീകള്‍ മനസ്സിലാക്കുമെന്ന് തന്നെയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതും,’ ശ്രീലക്ഷ്മി പറയുന്നു.

സ്ത്രീവിരുദ്ധ പ്രസ്താവനകളും പരാമര്‍ശവും യൂട്യൂബ് വീഡിയോ വഴി പ്രചരിപ്പിച്ച വിജയ് നായരുടെ മുഖത്ത് മഷി ഒഴിച്ചായിരുന്നു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ പ്രതിഷേധം.

യുട്യൂബ് വഴി നിരന്തരം സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്തിയ വീഡിയോകള്‍ ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ ഇയാള്‍ക്ക് എതിരെ പ്രതിഷേധവുമായി എത്തിയത്. വിജയ് നായരെ സ്ത്രീകള്‍ കൈയേറ്റം ചെയ്യുകയും ഇയാളെ കൊണ്ട് മാപ്പ് പറയിപ്പിക്കുകയും ചെയ്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ