national news
തെരഞ്ഞെടുപ്പ് നീതിയുക്തമാവണമെങ്കില്‍ മമത സര്‍ക്കാരിനെ പിരിച്ചുവിടണം; ബംഗാളില്‍ രാഷ്ട്രപതി ഭരണം വേണമെന്നാവര്‍ത്തിച്ച് ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Nov 14, 06:06 am
Saturday, 14th November 2020, 11:36 am

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ രാഷ്ട്രപതിഭരണം വേണമെന്ന ആവശ്യം ആവര്‍ത്തിച്ച് ബി.ജെ.പി.
മമത ഭരിക്കുമ്പോള്‍ നീതിയുക്തമായൊരു തെരഞ്ഞെടുപ്പ് നടക്കില്ലെന്നും ബി.ജെ.പി ജനറല്‍ സെക്രട്ടറി വിജയവര്‍ഗിയ ആരോപിച്ചു.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് വര്‍ഗിയയുടെ ആരോപണം.

ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ അക്രമങ്ങള്‍ക്ക് സ്ഥാനമില്ലെന്നും ബി.ജെ.പിയെ വിജയിപ്പിക്കുന്നതിലൂടെ അക്രമരാഷ്ട്രീയം തടയാമെന്നുമാണ് വര്‍ഗിയയുടെ അവകാശം വാദം.
അതേസമയം, മമത ബാനര്‍ജിയെ പിന്തുണയ്ക്കുന്നവരുടെ കയ്യും കാലും തല്ലിയൊടുക്കുമെന്നും വേണ്ടിവന്നാല്‍ കൊന്നുകളയുമെന്നും സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ് അടുത്തിടെ കൊലവിളി നടത്തിയിരുന്നു.

അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് സംസ്ഥാനത്തെ പിടിച്ചെടുക്കാനുള്ള തന്ത്രങ്ങള്‍ ബി.ജെ.പി മെനഞ്ഞുതുടങ്ങിയിട്ടുണ്ട്.

പശ്ചിമ ബംഗാളിലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കൈലാഷ് വിജയവര്‍ഗിയയെ സഹായിക്കാന്‍ ബി.ജെ.പി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സെല്‍ മേധാവി അമിത് മാളവിയെ നേതൃത്വം നിയോഗിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: Bengal needs Presidential Rule says BJP