ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ആവേശകരമായ ഫൈനൽ ദിനത്തിലേക്ക് കടക്കുമ്പോൾ ആരാകും കിരീട ജേതാക്കളാക്കുക എന്ന ആകാംക്ഷയിലാണ് ഫുട്ബോൾ ആരാധകർ.
കിരീടം ഇത്തവണയും യൂറോപ്പിലേക്ക് പോകുമോ? അതോ ലാറ്റിനമേരിക്ക ഒരു ഇടവേളക്ക് ശേഷം കപ്പിൽ മുത്തമിടുമോ? എന്ന ചർച്ചയിലാണ് ഫുട്ബോൾ ലോകം.
ഡിസംബർ 18ന് ഇന്ത്യൻ സമയം രാത്രി 8:30ന് ലുസൈൽ സ്റ്റേഡിയത്തിൽ വെച്ചാണ് അർജന്റീന കലാശപ്പോരാട്ടത്തിൽ ഫ്രാൻസിനെ നേരിടുന്നത്.
എന്നാലിപ്പോൾ അർജന്റീന ഫൈനലിൽ പ്രവേശിച്ചതോടെ പ്രതിസന്ധിയിലായിരിക്കുന്നത് ആഗോള സ്പോർട്സ് ഉത്പന്ന നിർമാതാക്കളായ അഡിഡാസിനാണ്.
അർജന്റീനയുടെ ഔദ്യോഗിക കിറ്റ് സ്പോൺസർമാരായ അഡിഡാസിന്റെ സ്റ്റോറിൽ നിന്നും അർജന്റീനയുടെ ജേഴ്സികൾ വളരെ വേഗത്തിൽ വിറ്റു തീരുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
അതിൽ തന്നെ മെസിയുടെ പത്താം നമ്പർ ജേഴ്‌സി അഡിഡാസിന്റെ ഒരു ഔട്ട്‌ലെറ്റിലും സ്റ്റോക്കില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ടീമിന്റെ ഔദ്യോഗിക ജേഴ്സികൾ വിപണിയിൽ ലഭ്യമല്ലാത്തതിനാൽ ആരാധകർ അർജന്റീന ഫുട്ബോൾ അസോസിയേഷനും പരാതി നൽകിയിരുന്നു.
“അർജന്റീനയുടെ ലോകകപ്പ് ജേഴ്സിയുടെ ഡിമാൻഡ് ലോകമെങ്ങുമുള്ള മാർക്കറ്റുകളിൽ വലിയ തോതിൽ വർധിച്ചി രിക്കുകയാണ്. ചില രാജ്യങ്ങളിൽ വളരെ ചെറിയ അളവിൽ മാത്രമേ സ്റ്റോക്ക് ബാക്കിയുള്ളൂ. കൂടുതൽ ജേഴ്സികൾ വിപണിയിലെത്തിക്കാൻ ഞങ്ങൾ പരിശ്രമിക്കുന്നുണ്ട്.
അങ്ങനെ അർജന്റീനയുടെ ലോകകപ്പ് ജൈത്രയാത്ര അവരുടെ ആരാധകർക്ക് പരമാവധി ആഘോഷിക്കാം,’ അഡിഡാസ് പ്രതിനിധി റോയിട്ടെഴ്സിനോട് പറഞ്ഞു.
കൂടാതെ 2018 റഷ്യൻ ലോകകപ്പിനെക്കാൾ 30 ശതമാനത്തോളമാണ് അഡിഡാസിന്റെ ഫുട്ബോൾ സംബന്ധിച്ച വിപണിയിൽ നിന്നും മാത്രമുള്ള ലാഭം.
Sportswear giant #Adidas grapples with a global shortage of #Argentina jerseys due to the extraordinary demandhttps://t.co/7m4HVhWcQc
— The Peninsula Qatar (@PeninsulaQatar) December 16, 2022
അർജന്റീനയുടെ ലോകകപ്പ് ഫൈനൽ പ്രവേശനത്തോട് അനുബന്ധിച്ച് വിപണിയിൽ ഉണ്ടായ പ്രതിസന്ധി വളരെ വേഗത്തിൽ മറികടക്കാൻ ഉത്പാദനം വേഗത്തിൽ വർധിപ്പിക്കാനുള്ള നടപടികളിലേക്ക് അഡിഡാസ് കടന്നു കഴിഞ്ഞു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ഫൈനൽ മത്സരത്തിൽ വിജയിക്കാനായാൽ ഇറ്റലിക്കും, ബ്രസീലിനും ശേഷം തുടർച്ചയായ രണ്ട് ലോകകിരീടം സ്വന്തമാക്കുന്ന ടീം എന്ന ബഹുമതി ഫ്രാൻസിന് സ്വന്തമാക്കാം. മത്സരത്തിൽ അർജന്റീന വിജയിച്ചാൽ ഇരുപത് വർഷങ്ങൾക്ക് ശേഷം ലാറ്റിനമേരിക്കയിലേക്ക് ലോകകപ്പ് കിരീടം എത്തും.
Content Highlights:Argentina reached the final, Adidas in trouble