നികേഷേ നിന്റെ അച്ഛനെ ഡി.വൈ.എഫ്.ഐ ക്കാര്‍ കല്ലേറിഞ്ഞപ്പോള്‍ അന്ന് പോലീസിനോട് വെടിവെയ്ക്കല്ലെന്ന് പറഞ്ഞിരുന്നെങ്കില്‍ ഇന്ന് കൂത്തുപറമ്പ് രക്തസാക്ഷികള്‍ ഉണ്ടാകുമായിരുന്നില്ല; റിപ്പോട്ടര്‍ വാര്‍ത്തക്കെതിരെ അനില്‍ അക്കരെ
D' Election 2019
നികേഷേ നിന്റെ അച്ഛനെ ഡി.വൈ.എഫ്.ഐ ക്കാര്‍ കല്ലേറിഞ്ഞപ്പോള്‍ അന്ന് പോലീസിനോട് വെടിവെയ്ക്കല്ലെന്ന് പറഞ്ഞിരുന്നെങ്കില്‍ ഇന്ന് കൂത്തുപറമ്പ് രക്തസാക്ഷികള്‍ ഉണ്ടാകുമായിരുന്നില്ല; റിപ്പോട്ടര്‍ വാര്‍ത്തക്കെതിരെ അനില്‍ അക്കരെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd April 2019, 11:16 am

ആലത്തൂര്‍: ആലത്തൂരിലെ കൊട്ടിക്കലാശത്തിനിടെ സി.പി.ഐ. എം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞ് രമ്യ ഹരിദാസിന് പരിക്കുപറ്റിയെന്ന കോണ്‍ഗ്രസ് പ്രചരണത്തിന്റെ മുനയൊടിയുന്നു എന്ന് പറഞ്ഞുകൊണ്ട് റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ നല്‍കിയ വാര്‍ത്തക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അനില്‍ അക്കര എം.എല്‍.എ.

റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി നികേഷ് കുമാറിന് മറുപടിയെന്നോണമായിരുന്നു അനില്‍ അക്കരയുടെ പോസ്റ്റ്. നികേഷിന്റെ അച്ഛനെ ഡി.വൈ.എഫ്.ഐ.ക്കാര്‍ കല്ലെറിഞ്ഞപ്പോള്‍ അന്ന് അദ്ദേഹം പൊലീസിനോട് വെടിവെക്കരുത് എന്ന് പറഞ്ഞിരുന്നെങ്കില്‍ ഇന്ന് കൂത്തുപറമ്പ് രക്തസാക്ഷികള്‍ ഉണ്ടാകുമായിരുന്നില്ലെന്നും ആലത്തൂരില്‍ സി.പി.ഐ.എം സ്‌നേഹിതര്‍ കല്ലെറിഞ്ഞപ്പോള്‍ തിരിച്ചെറിയരുത് എന്ന് ഞാന്‍ അലറിപ്പറഞ്ഞതില്‍ എന്താണ് തെറ്റ് എന്നുമായിരുന്നു അനില്‍ അക്കരെ ചോദിച്ചത്.

” നികേഷേ നിന്റെ അച്ഛനെ ഡി.വൈ.എഫ്.ഐ ക്കാര്‍ കല്ലേറിഞ്ഞപ്പോള്‍ അന്ന് നിന്റെ അച്ഛന്‍ പോലീസിനോട് വെടിവെയ്ക്കല്ലെന്ന് പറഞ്ഞിരുന്നെങ്കില്‍ ഇന്ന് കൂത്തുപറമ്പ് രക്തസാക്ഷികള്‍ ഉണ്ടാകുമായിരുന്നില്ല. ഇവിടെ ആലത്തൂരില്‍ സി.പി.ഐ.എം സ്‌നേഹിതര്‍ കല്ലെറിഞ്ഞപ്പോള്‍ തിരിച്ചെറിയരുത് എന്ന് ഞാന്‍ അലറിപ്പറഞ്ഞു .ചതിക്കല്ലേ എന്ന് പറഞ്ഞു. അതിലന്താണ് തെറ്റ് നികേഷേ , ഞാന്‍ നിന്നെപ്പോലെ
പാര്ട്ടിമാറില്ല .”- എന്നായിരുന്നു അനില്‍ അക്കരെ ഫേസ്ബുക്കില്‍ കുറിച്ചത്.

‘ആലത്തൂരിലെ കോണ്‍ഗ്രസ് നാടകം പൊളിയുന്നു’ എന്ന തലക്കെട്ടിലായിരുന്നു റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ വാര്‍ത്ത നല്‍കിയത്.

കോണ്‍ഗ്രസുകാരാണ് രമ്യ ഹരിദാസിനെ കല്ലെറിഞ്ഞതെന്ന് വ്യക്തമാക്കുന്ന വീഡിയോ ആണ് പുറത്തുവന്നതെന്നായിരുന്നു വാര്‍ത്തയില്‍ പറഞ്ഞത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലെറിയുമ്പോള്‍ ചതിക്കല്ലേടാ എന്ന് അനില്‍ അക്കര അലറിവിളിക്കുന്നുണ്ടെന്നും എന്നാല്‍ ഇതൊന്നും കൂട്ടാക്കാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലേറ് തുടരുകയാണെന്നുമായിരുന്നു വാര്‍ത്ത.