ഏത് സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നാണ് നിങ്ങള്‍ പറയുന്നത്, വിശപ്പ് കാരണം ഒരടി നടക്കാന്‍ അവിടെയുള്ളവര്‍ക്കാവില്ല; റഫയിലെ ഒഴിപ്പിക്കലില്‍ വലഞ്ഞ് ജനത
World
ഏത് സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നാണ് നിങ്ങള്‍ പറയുന്നത്, വിശപ്പ് കാരണം ഒരടി നടക്കാന്‍ അവിടെയുള്ളവര്‍ക്കാവില്ല; റഫയിലെ ഒഴിപ്പിക്കലില്‍ വലഞ്ഞ് ജനത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th May 2024, 10:41 am

റഫ: റഫ അതിർത്തി വിട്ടുപോകാനുള്ള ഇസ്രഈൽ അറിയിപ്പിൽ വലഞ്ഞ് ഫലസ്തീൻ ജനത. അതി കഠിനമായ പട്ടിണി മൂലം ഒരടി പോലും മുന്നോട്ടുവക്കാനുള്ള ആരോഗ്യസ്ഥിതി പലർക്കുമില്ല.

മൂന്നു ദിവസങ്ങൾക്കു മുൻപ് ഇസ്രഈൽ വ്യോമമാർഗം ലഘുലേഖകൾ നൽകി ഫലസ്തീൻ ജനതയോട് റഫ വിട്ട് പോകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവശ്യ വസ്തുക്കളുടെ ലഭ്യതയില്ലായ്മയും ദിവസങ്ങളോളമുള്ള പട്ടിണിയും കാരണം ദുരിതത്തിലാണ് ഫലസ്തീൻ ജനത.

റഫ അതിർത്തിയിൽ തുടരുന്ന ഹമാസിന്റെ സൈന്യത്തെ ഇല്ലാതാക്കാനാണ് സൈനിക ആക്രമണം നടത്തുന്നതെന്നാണ് ഇസ്രഈൽ ന്റെ വാദം.

ഗസയുടെ തെക്കൻ നഗരമായ റഫയിൽ ഏകദേശം 1 .2 ദശലക്ഷം അഭയാർത്ഥികളാണ് കുടിയേറി പാർക്കുന്നത്. ‘ഗസയുടെ വടക്കു ഭാഗത്ത് പൂർണമായും ക്ഷാമം ബാധിച്ചിരിക്കുകയാണ്. ഇത് തെക്കുഭാഗം വരെ വ്യാപിച്ചിരിക്കുകയാണ്,’ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ തലവൻ സിൻഡി മാക് സിൻ പറഞ്ഞു.

ഓരോ മണിക്കൂറിലും 200 പൗരൻമാരാണ് റഫയിൽ നിന്നും കുടിയൊഴിപ്പിക്കപ്പെടുന്നത്. യു.എൻ റിലീഫ് ആൻഡ് വർക്സ് ഏജൻസി മാധ്യമങ്ങളോട് പറഞ്ഞു. റഫയിൽ നിന്ന് ജനങ്ങളെ മാറ്റിപാർപ്പിക്കുക എന്നത് അസാധ്യമാണെന്ന് വിവിധ സംഘടനാ പ്രവർത്തകർ നേരത്തെ തന്നെ പറഞ്ഞിരുന്നു. ഫലസ്തീനിലെ ഗതാഗതവും ആരോഗ്യ മേഖലയും പൂർണ്ണമായും തകർന്നിരിക്കുകയാണ് അതോടൊപ്പം അതിഭീകരമായ പട്ടിണിയേയും നേരിട്ടുകൊണ്ടിരിക്കുകയാണ് ഫലസ്തീൻ ജനത. ഈ അവസ്ഥയിൽ ജനങ്ങളോട് മാറി താമസിക്കാൻ പറയുന്നത് കൂടുതൽ ദുരിതങ്ങൾ ഉണ്ടാക്കും.

വിശപ്പ് കാരണം മുന്നോട്ട് ഒരടി പോലും നടക്കാനാവാത്ത വയോധികരും കുട്ടികളും റഫയിൽ ഉണ്ട്. അവർ ഏത് സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നാണ് നിങ്ങൾ പറയുന്നതെന്നും കുട്ടികളുടെ സംരക്ഷണ സമിതിയുടെ തലവയായ അലക്സാണ്ട്ര സൈഇഹ്‌ ചോദിച്ചു.

ഗസയിൽ സുരക്ഷിത സ്ഥാനം എന്നൊന്നില്ലെന്നും അതൊരു കള്ളമാണെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. ഗസയിലേക്ക് മരുന്നും ഭക്ഷണങ്ങളും എത്തിച്ചേരുന്ന റഫ അതിർത്തിയും ശാലോം, കൈരം എന്നീ അതിർത്തികളും ഞായറാഴ്ച വൈകുന്നേരം മുതൽ അടച്ചിരിക്കുകയാണ്.

റോഡുകൾ നശിപ്പിക്കപ്പെടുകയോ ആളുകൾ താമസിക്കുകയോ ചെയ്യുകയാണ് അതിനാൽ തന്നെ റോഡ് മാർഗം അവശ്യ വസ്തുക്കൾ എത്തിക്കാനും സാധിക്കാത്ത അവസ്ഥയാണിപ്പോൾ.

 

Content Highlight: Palestinians  are suffering due to starvation