സഞ്ജുവിനെ ഏകദിന ടീമിൽ നിന്നും ഒഴിവാക്കിയത് അതുകൊണ്ടാണ്: പ്രതികരണവുമായി അഗാർക്കർ
Cricket
സഞ്ജുവിനെ ഏകദിന ടീമിൽ നിന്നും ഒഴിവാക്കിയത് അതുകൊണ്ടാണ്: പ്രതികരണവുമായി അഗാർക്കർ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 22nd July 2024, 12:21 pm

പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ കീഴില്‍ ശ്രീലങ്കക്കെതിരെയുള്ള മൂന്ന് ടി-20യും മൂന്ന് ഏകദിനവുമടങ്ങുന്ന പരമ്പരക്കായി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ് ഇന്ത്യ. ജൂലൈ 27, 28, 30 തീയതികളിലാണ് മൂന്ന് ടി-20 മത്സരങ്ങള്‍ നടക്കുന്നത്.

ഓഗസ്റ്റ് 2, 4, 7 തീയതികളില്‍ മൂന്ന് ഏകദിന മത്സരങ്ങളും നടക്കും. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന രണ്ട് ഫോര്‍മാറ്റിലേയും സ്‌ക്വാഡ് അടുത്തിടെ പുറത്ത് വിട്ടിരുന്നു. ശ്രീലങ്കക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ മലയാളി സൂപ്പര്‍താരം സഞ്ജു സാംസണിന് ഇടം നേടാന്‍ സാധിച്ചിരുന്നില്ല.

ഇന്ത്യന്‍ ഏകദിന ടീമില്‍ നിന്നും സഞ്ജുവിനെ തെരഞ്ഞെടുക്കാത്തതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍. എന്തുകൊണ്ടാണ് സഞ്ജുവിന് പകരം റിഷബ് പന്ത് ടീമില്‍ ഇടം നേടിയത് എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അഗാര്‍ക്കര്‍. ശ്രീലങ്കക്കെതിരെയുള്ള പരമ്പരയ്ക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അഗാര്‍ക്കര്‍.

‘ഇന്ത്യയ്ക്ക് ഇനി 10 ടെസ്റ്റ് മത്സരങ്ങളാണ് വരാന്‍ പോകുന്നത്. പന്ത് ഈ മത്സരങ്ങളിലെല്ലാം കളിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. കാരണം അദ്ദേഹത്തിന്റെ വിക്കറ്റ് കീപ്പിങ് പരിശോധിക്കാന്‍ ഇത് മികച്ച അവസരമാണ്. അതുകൊണ്ട് നിര്‍ഭാഗ്യവശാല്‍ സഞ്ജു സാംസണിനെ ഒഴിവാക്കേണ്ടി വന്നു. പന്തിനും കെ.എല്‍ രാഹുലിനും ഒരുപാട് സ്‌കോര്‍ ചെയ്യേണ്ടതുണ്ട്. മികച്ച നിലവാരമുള്ള മറ്റു കളിക്കാര്‍ പുറത്ത് അവസരങ്ങള്‍ക്കായി കാത്തിരിക്കുന്നുണ്ടെന്ന് അവര്‍ക്കറിയാം,’ അഗാര്‍ക്കര്‍ പറഞ്ഞു.

ഇന്ത്യക്കൊപ്പം കളിച്ച അവസാന ഏകദിന മത്സരത്തില്‍ സെഞ്ച്വറി നേടിയ സഞ്ജുവിനും ഏകദിന ടീമില്‍ ഇടം നേടാന്‍ സാധിച്ചില്ല. സൗത്ത് ആഫ്രിക്കെതിരെ 114 പന്തില്‍ 108 റണ്‍സ് കൊണ്ടായിരുന്നു മലയാളി താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. ഈ മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടിയതും സഞ്ജുവായിരുന്നു.

ഇന്ത്യയ്ക്കായി 2021 ആയിരുന്നു സഞ്ജു സാംസങ് ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചത്. 16 മത്സരങ്ങളില്‍ 14 ഇന്നിങ്‌സുകളില്‍ നിന്നും ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 510 റണ്‍സാണ് സഞ്ജു നേടിയത്. 56.7 ആവറേജിലും 99.6 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്.

നീണ്ട 17 വര്‍ഷങ്ങളുടെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ടാണ് ഇന്ത്യ തങ്ങളുടെ രണ്ടാം ടി-20 ലോക കിരീടം നേടിയിരുന്നു. ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമാവാന്‍ മലയാളി താരത്തിന് സാധിച്ചിരുന്നു. ലോകകപ്പ് ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞെങ്കിലും ഇന്ത്യയ്ക്കുവേണ്ടി ഒരു മത്സരത്തില്‍ പോലും കളത്തിലിറങ്ങാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല.

ലോകകപ്പിന് പിന്നാലെ നടന്ന സിംബാബ്‌വേക്കെതിരെയുള്ള അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിയില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ ആയിട്ടായിരുന്നു സഞ്ജു കളത്തിലിറങ്ങിയത്. ആദ്യ രണ്ടു മത്സരങ്ങളില്‍ ടീമിന്റെ ഭാഗമാവാന്‍ മലയാളി താരത്തിന് സാധിച്ചിരുന്നില്ല.

എന്നാല്‍ അവസാന മത്സരത്തില്‍ അര്‍ധസെഞ്ച്വറി നേടികൊണ്ട് തകര്‍പ്പന്‍ പ്രകടനമായിരുന്നു സഞ്ജു നടത്തിയത്. 45 പന്തില്‍ 58 റണ്‍സാണ് സഞ്ജു നേടിയത്. നാല് കൂറ്റന്‍ സിക്സുകളും ഒരു ഫോറുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

 

Content Highlight: Ajit Agarker Talks About Sanju Samson