ലോകകപ്പിലെ സൈലന്റ് കില്ലര്‍, അണ്‍ ബിലീവബിള്‍ അഫ്ഗാന്‍; ഇങ്ങനെയൊരു റെക്കോഡ് മറ്റാര്‍ക്കുമില്ല!
Sports News
ലോകകപ്പിലെ സൈലന്റ് കില്ലര്‍, അണ്‍ ബിലീവബിള്‍ അഫ്ഗാന്‍; ഇങ്ങനെയൊരു റെക്കോഡ് മറ്റാര്‍ക്കുമില്ല!
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 14th June 2024, 9:22 am

ടി-20 ലോകകപ്പ് ചരിത്രത്തില്‍ വമ്പന്‍ കുതിപ്പാണ് റാഷിദ് ഖാന്റെ അഫ്ഗാനിസ്ഥാന്‍ നടത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ന് നടന്ന മത്സരത്തില്‍ പാപ്പുവ ന്യൂ ഗിനിയക്കെതിരെ തകര്‍പ്പന്‍ വിജയമാണ് ടീം സ്വന്തമാക്കിയത്. ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ എതിരാളികളെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

19.5 ഓവറില്‍ 95 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു ന്യൂ ഗിനിയ. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാന്‍ 15.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും അഫ്ഗാന്‍ സ്വന്തമാക്കിയിരിക്കുകയാണ്. 2024 ഐ.സി.സി ടി-20 ലോകകപ്പില്‍ ആദ്യത്തെ മൂന്ന് മത്സരത്തില്‍ എതിരാളികളെ 100 റണ്‍സിനുള്ളില്‍ ഓള്‍ ഔട്ട് ആക്കുന്ന ആദ്യത്തെ ടീമാണ് അഫ്ഗാന്‍. ആദ്യ മത്സരത്തില്‍ ഉഗാണ്ടയെ 58 റണ്‍സിന് ഓള്‍ ഔട്ട് ആക്കിയപ്പോള്‍ ന്യൂസിലാന്‍ഡിനെ 75നും ന്യൂ ഗിനിയയെ 95 ടീം തകര്‍ക്കുകയായിരുന്നു.

ഇതോടെ സൂപ്പര്‍ 8ല്‍ എത്താനും അഫ്ഗാന് സാധിച്ചിരിക്കുകയാണ്. നിലവില്‍ ഗ്രൂപ്പ് സിയില്‍ മൂന്ന് മത്സരങ്ങള്‍ വിജയിച്ച് +4.240 എന്ന നെറ്റ് റണ്‍റേറ്റില്‍ ആറ് പോയിന്റ് സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍ ഒന്നാമത് എത്തിയിരിക്കുകയാണ്.

 

അഫ്ഗാനിസ്ഥാന്റെ മികച്ച ബൗളിങ് നിരയുടെ ആക്രമണമാണ് എതിരാളികളെ ചാമ്പലാക്കിയത്. ഫസല്‍ ഹഖ് ഫറൂഖി നാല് ഓവറില്‍ 16 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ നവീന്‍ 2.5 വെറും നാല് റണ്‍സ് വഴങ്ങി രണ്ടു വിക്കിറ്റുകളാണ് സ്വന്തമാക്കിയത്. 1.41 എന്ന തകര്‍പ്പന്‍ എക്കണോമിയിലാണ് താരം പന്ത് എറിഞ്ഞത്. നൂറ് അഹമ്മദ് 14 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി. ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി വിക്കറ്റ് ഒന്നും നേടിയില്ല.

മറുപടി ബാറ്റിങ്ങില്‍ അഫ്ഗാന്‍ ഓപ്പണ്‍ റഹ്‌മാനുള്ള ഗുര്‍ബാസ് 11 റണ്‍സിന് പുറത്തായപ്പോള്‍ ഇബ്രാഹിം സദ്രാന്‍ 7 പന്ത് കളിച്ചു പൂജ്യനാണ് പുറത്തായത്. ടീമിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ഗുല്‍ബാദിന്‍ നായിബാണ്. 36 പന്തില്‍ 49 റണ്‍സ് നേടിയാണ് താരം ടീമിനെ വിജയത്തില്‍ എത്തിച്ചത്. മുഹമ്മദ് നബി 16 റണ്‍സ് നേടി താരത്തിന് കൂട്ട് നിന്നു.

ന്യൂ ഗിനിയക്ക് വേണ്ടി സെമോ കമേയി, നോര്‍മാന്‍ വനുവ, അലി നവോ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു.

ന്യൂ ഗിനിയക്ക് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് കിപ്ലിന്‍ ഡോരിജയാണ്. 32 പന്തില്‍ 27 റണ്‍സ് ആണ് താരം നേടിയത്. അലീ നാവോ 19 പന്തില്‍ 13 റണ്‍സ് നേടി. ഓപ്പണര്‍ ടോണി ഉറ 18 പന്തില്‍ 11 റണ്‍സും നേടിയിരുന്നു. ടീമിലെ 7 പേരാണ് രണ്ടക്കം കടക്കാതെ പുറത്തായത്.

 

Content Highlight: Afghanistan In Record Achievement In T20 World Cup 2024