Kerala
ഇടതു ഭരണം നീണാള്‍ വാഴട്ടേ, വിപ്ലവം ജയിക്കട്ടെ; കേരളം ബംഗാളല്ല; റുമാനിയയോ കംപൂച്ചിയയോ ആയാലും വിജയേട്ടന് പുല്ലാണ്: ജയശങ്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 May 25, 04:16 am
Thursday, 25th May 2017, 9:46 am

തിരുവനന്തപുരം: എല്‍.ഡി.എഫ് വന്നു ഒന്നും ശരിയായില്ല എന്ന് കോണ്‍ഗ്രസുകാരും എല്‍.ഡി.എഫ് വന്നു, എല്ലാം കുളമായി എന്ന് ബി.ജെ.പിക്കാരും വിലപിക്കുന്നത് അവരുടെ വയറ്റുപിഴപ്പെന്നു കരുതി സമാധാനിക്കാമെന്ന് രാഷ്ട്രീയ നിരീക്ഷന്‍ അഡ്വ. ജയശങ്കര്‍.

ഇടതു പക്ഷത്തിന്റെ പണി തീരാന്‍ പോകുന്നു, കേരളം ഉടനെ ബംഗാളാകും എന്നാണ് മറ്റൊരു തിയറിയെന്നും ജയശങ്കര്‍ പറയുന്നു.

പിണറായി സര്‍ക്കാരിന്റെ പ്രശ്‌നം വ്യക്തിപരവും വൈകാരികവും മാത്രമാണെന്നും ദുര്‍വാശി, ദുരഭിമാനം, പക, അഹന്ത എന്നീ പ്രശ്‌നങ്ങളാണ് സര്‍ക്കാരിനെ നയിക്കുന്നവര്‍ക്ക് ഉള്ളതെന്നും സഖാവ് പി ഗോവിന്ദപ്പിളളയുടെ മകനും സഖാവ് വി ശിവന്‍ കുട്ടിയുടെ ഭാര്യാസഹോദരനുമായ എം.ജി രാധാകൃഷ്ണന്‍ മാതൃഭൂമി ആഴ്ചപതിപ്പില്‍ എഴുതിയ ലേഖനം ഉദ്ധരിച്ച് ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മേയ് 25,  എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം.
എല്‍.ഡി.എഫ് വന്നു, ഒന്നും ശരിയായില്ല എന്നു കോണ്‍ഗ്രസുകാരും എല്‍.ഡി.എഫ് വന്നു, എല്ലാം കുളമായി എന്ന് ബി.ജെ.പിക്കാരും വിലപിക്കുന്നു. അത് അവരുടെ വയറ്റുപിഴപ്പെന്നു കരുതി സമാധാനിക്കാം.


Dont Miss ‘അവള്‍ വഴിപിഴച്ചവളാണ്’ : ഗര്‍ഭിണിയായതിന്റെ പേരില്‍ യുവതിക്ക് തുടര്‍പഠനം നിഷേധിച്ച് കോളജ് 


ഇടതു പക്ഷത്തിന്റെ പണി തീരാന്‍ പോകുന്നു, കേരളം ഉടനെ ബംഗാളാകും എന്നുമുണ്ട് ഒരു തിയറി.
“മുന്‍പൊക്കെ സര്‍ക്കാരിന് അഞ്ചു വര്‍ഷം തികയുമ്പോഴാണ് ഭരണ വിരുദ്ധ വികാരം രൂക്ഷമാകുന്നതെങ്കില്‍ ഇക്കുറി ആദ്യമേ അങ്ങനെയാണ് കാര്യങ്ങളുടെ പോക്ക്. ഭരണ രംഗത്ത് ഇത്ര വേഗം, ഇത്ര പരാജയമായ മറ്റൊരു സര്‍ക്കാര്‍ ഉണ്ടായിട്ടില്ല. ബംഗാള്‍ ഇന്ന് ചിന്തിക്കുന്നത് കേരളം നാളെ ചിന്തിക്കുമോ?”
“പ്രശ്‌നം വ്യക്തിപരവും വൈകാരികവും മാത്രം. ദുര്‍വാശി, ദുരഭിമാനം, പക, അഹന്ത എന്നിങ്ങനെ പോകുന്നു ഈ സര്‍ക്കാരിന്റെയോ അതിനെ നയിക്കുന്നവരുടെയോ പ്രശ്‌നങ്ങള്‍. അവയാകട്ടെ അബോധതലങ്ങളിലെ അപകര്‍ഷം, അരക്ഷിതബോധം, സര്‍വോപരി വിവരമില്ലായ്മ എന്നിവയില്‍ നിന്ന് ഉരുവം കൊള്ളുന്നതുമാണ്..”
ഇത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനോ എഎന്‍ രാധാകൃഷ്ണനോ എഴുതിയതല്ല. സഖാവ് പി ഗോവിന്ദപ്പിളളയുടെ മകനും സഖാവ് വി ശിവന്‍ കുട്ടിയുടെ ഭാര്യാസഹോദരനുമായ എംജി രാധാകൃഷ്ണന്‍ മാതൃഭൂമി ആഴ്ചപതിപ്പില്‍ ലേഖനരൂപത്തില്‍ എഴുതിയതാണ്.

അതും, രാധാകൃഷ്ണന്‍ മികച്ച മാധ്യമ പ്രവര്‍ത്തകനാണെന്ന് മുഖ്യന്‍ സാക്ഷ്യപ്പെടുത്തിയ ശേഷം.
എംജി രാധാകൃഷ്ണന്റെ ലേഖനം വിജയേട്ടന്‍ വായിക്കില്ല, വായിച്ചാലും ശൈലി മാറ്റില്ല.

ദുര്‍വാശി, ദുരഭിമാനം, പക, അഹന്ത എന്നീ വികാരങ്ങള്‍ നിലനിര്‍ത്തും. കേരളം ബംഗാളല്ല റുമാനിയയോ കംപൂച്ചിയയോ ആയാലും വിജയേട്ടന് പുല്ലാണ്.
ഇടതു ഭരണം നീണാള്‍ വാഴട്ടേ, വിപ്ലവം ജയിക്കട്ടെ