സുപ്രീം കോടതി വിധി അനുകൂലമായതിന് പിന്നാലെ ഏഷ്യയിലെ ധനികരിൽ ഒന്നാമനായി അദാനി
national news
സുപ്രീം കോടതി വിധി അനുകൂലമായതിന് പിന്നാലെ ഏഷ്യയിലെ ധനികരിൽ ഒന്നാമനായി അദാനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th January 2024, 10:07 am

ന്യൂദൽഹി: അദാനി ഗ്രൂപ്പിനെതിരെയുള്ള ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഓഹരി തട്ടിപ്പ് കേസിൽ പ്രത്യേക അന്വേഷണം വേണ്ടെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി ഗൗതം അദാനി.

ബ്ലൂംബർഗിന്റെ ആഗോള സമ്പന്നരുടെ പട്ടികയിൽ 8.11 ലക്ഷം കോടി രൂപയുടെ ആ സ്തിയുമായി 12-ാം സ്ഥാനത്താണ് അദാനി. 13ാം സ്ഥാനത്തുള്ള മുകേഷ് അംബാനിക്ക് 8.06 കോടി രൂപയുടെ ആസ്തിയാണുള്ളത്

അദാനി ഓഹരി പെരുപ്പിച്ചുകാണിക്കുന്നുവെന്ന ഹിൻഡൻബർഗ് റിപ്പോർട്ടിൽ അന്വേഷണം ആവശ്യപ്പെട്ട പൊതുതാത്പര്യ ഹരജിയാണ് ജനുവരി മൂന്നിന് സുപ്രീം കോടതി തള്ളിയത്.

ഹിൻഡൻബർഗ് റിപ്പോർട്ട് ഒരു തെളിവായി കണക്കാക്കാൻ കഴിയില്ലെന്നും മൂന്നാം കക്ഷിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം വേണമെന്ന നിർദേശം അംഗീകരിക്കാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

നിലവിൽ സെബി അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്ന കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കേണ്ട ആവശ്യമില്ലെന്നും വിദഗ്ധ സമിതി അംഗങ്ങൾക്ക് അദാനിയുമായി ബന്ധമില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

സെബിയുടെ അധികാര പരിധിയിൽ ഇടപെടുന്നതിൽ പരിധിയുണ്ടെന്നും അന്വേഷണത്തിന് മൂന്ന് മാസം കൂടി സമയം നൽകുമെന്നും സുപ്രീം കോടതി അറിയിച്ചു.

സെബിയിൽ നിന്ന് അന്വേഷണം മറ്റേതെങ്കിലും ഏജൻസിക്ക് കൈമാറുന്നതിന് തക്കതായ തെളിവുകൾ ഹാജരാക്കാൻ ഹരജിക്കാർക്ക് കഴിഞ്ഞിട്ടില്ലെന്നും കോടതി പറഞ്ഞു.അദാനിയുടെ ഓഹരി വിഷയത്തിൽ കേന്ദ്ര സർക്കാരിന് ആശ്വാസം നൽകുന്ന വിധിയാണ് സുപ്രീം കോടതിയുടേത്.

ഓഹരിയിൽ കൃത്രിമം കാണിച്ച് തട്ടിപ്പ് നടത്തിയെന്ന ഇന്ത്യൻ പാർക്ക് ഒ.സി.സി.ആർ.പി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ അദാനിയുടെ ഓഹരി മൂല്യം കുത്തനെ ഇടിഞ്ഞിരുന്നു.

എന്നാൽ സുപ്രീം കോടതി വിധി പുറത്തുവന്നതിന് പിന്നാലെ ഓഹരി മൂല്യം 18 ശതമാനം ഉയർന്നിരുന്നു.

കൽക്കരി വില ഇരട്ടിയാക്കി കാണിച്ച് വെട്ടിപ്പ് നടത്തിയത് ഉൾപ്പെടെ നിരവധി ആരോപണങ്ങളാണ് അദാനി ഗ്രൂപ്പ് നേരിടുന്നത്.

Content Highlight: Adani became the richest man in Asi after SC verdict in Hindenberg report