National
സി.ബി.എസ്.ഇ പരീക്ഷാ പേപ്പര്‍ ചോര്‍ത്തിയ കേസില്‍ എ.ബി.വി.പി നേതാവടക്കം 12 പേര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Mar 31, 10:21 am
Saturday, 31st March 2018, 3:51 pm

പാറ്റ്‌ന: സി.ബി.എസ്.ഇ പരീക്ഷാ പേപ്പര്‍ ചോര്‍ത്തിയ കേസില്‍ എ.ബി.വി.പി നേതാവടക്കം ഝാര്‍ഖണ്ട്, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നായി 12 പേര്‍ അറസ്റ്റില്‍. ഝാര്‍ഖണ്ടിലെ ചത്ര ജില്ലാ എസ്.പി അകിലേഷ് ബി വാര്യരാണ് ബി.ജെ.പി-ആര്‍.എസ്.എസിന്റെ വിദ്യാര്‍ഥി പ്രസ്ഥാനമായ എ.ബി.വി.പിയുടെ നേതാവിനെയടക്കം 12 പേരെ അറസ്റ്റു ചെയ്ത വിവരം പുറത്തു വിട്ടത്.


Also Read: സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ന്നതായി പ്രധാനമന്ത്രിയെ നേരത്തെ അറിയിച്ചിരുന്നു, നടപടിയുണ്ടായില്ല; വെളിപ്പെടുത്തലുമായി വിദ്യാര്‍ത്ഥിനി


വാട്‌സാപ്പിലൂടെയാണ് ചോര്‍ന്ന ചോദ്യപ്പേപ്പറുകള്‍ പാറ്റനയില്‍ നിന്നും ചത്രയിലെത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എ.ബി.വി.പി നേതാവു കൂടിയായ ചത്രയിലെ ഒരു കോച്ചിങ് സെന്റര്‍ ഉടമസ്ഥനും അറസ്റ്റു ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടും. അറസ്റ്റു ചെയ്യപ്പെട്ടവരില്‍ പ്രായപൂര്‍ത്തിയായിട്ടില്ലാത്ത 9 പേരെ ഹസരിബാഗിലെ റിമാന്‍ഡ് ഹോമിലേക്കയച്ചിട്ടുണ്ട്, വാര്‍ത്താസമ്മേളനത്തില്‍ എസ്.പി അറിയിച്ചു.


Also Read: അംബേദ്കര്‍ പ്രതിമയുടെ തല അറുക്കപ്പെട്ട നിലയില്‍; യു.പിയില്‍ ഈ മാസം തകര്‍ക്കപ്പെട്ടത് നാല് അംബേദ്കര്‍ പ്രതിമകള്‍


എ.ബി.വി.പിയുടെ ചത്ര ജില്ലാ കോര്‍ഡിനേറ്റര്‍ സതീഷ് പാണ്ഡെയാണ് അറസ്റ്റിലായ എ.ബി.വി.പി നേതാവ്. പാണ്ഡെ ചോദ്യപ്പേപ്പര്‍ കുട്ടികള്‍ക്ക് വില്‍ക്കുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തല്‍.

മാര്‍ച്ച് 28ന് നടന്ന മാത്തമാറ്റിക്‌സ് (പത്താം ക്ലാസ്), ഇകണോമിക്‌സ് (പന്ത്രണ്ടാം ക്ലാസ്) പരീക്ഷകളിലെ ചോദ്യപ്പേപ്പറുകളാണ് ചോര്‍ന്നത്. ഈ പേപ്പറുകളില്‍ ദല്‍ഹി, ഹര്യാന, എന്‍.സി.ആര്‍ മേഖലകളില്‍ പുനര്‍പരീക്ഷ നടത്താനാണ് സി.ബി.എസ്.ഇ തീരുമാനം.


Watch DoolNews Video: