പത്തനംതിട്ട: പത്തനംതിട്ടയില്‍ കൊവിഡ് ബാധിതയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്. പ്രതി കായംകുളം സ്വദേശി നൗഫലിനെയാണ് ജീവപര്യന്തം തടവിന് വിധിച്ചത്. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് ശിക്ഷാവിധി.
പ്രതി 1,08,000 രൂപ പിഴയും അടക്കണം. തട്ടിക്കൊണ്ടുപോകൽ അടക്കം ആറ് വകുപ്പുകളിലാണ് ശിക്ഷ. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കൊവിഡ് സെന്ററിലേക്ക് കൊണ്ടുപോകുന്നതിനിടെ ആറന്മുളയിലെ മൈതാനത്ത് വെച്ച് യുവതിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. ശേഷം പ്രതിയുടെ ക്ഷമാപണം അതിജീവിത മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു.
ഇത് ഉള്‍പ്പെടെയുള്ള തെളിവുകള്‍ അടിസ്ഥാനമാക്കിയാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. സങ്കീര്‍ണമായ അന്വേഷണമാണ് നടന്നതെന്ന് പത്തനംതിട്ട അഡീഷണല്‍ എസ്.പി ആര്‍. ബിനു പറഞ്ഞു.
പ്രാഥമിക അന്വേഷണത്തില്‍ തന്നെ പ്രതിക്കെതിരെ ശക്തമായ തെളിവുകള്‍ കണ്ടെത്തിയിരുന്നു. കനിവ് 108 ആംബുലന്‍സിലെ ഡ്രൈവറായിരുന്നു നൗഫല്‍.
Content Highlight: abuse case of Covid patient in ambulance, Pathanamthitta; Accused gets life imprisonment