എന്നെ സംസാരിക്കാൻ അനുവദിച്ചാൽ കേന്ദ്രത്തിന് കൊള്ളാം: നീതി ആയോഗിൽ പങ്കെടുക്കുമെന്ന് മമത
national news
എന്നെ സംസാരിക്കാൻ അനുവദിച്ചാൽ കേന്ദ്രത്തിന് കൊള്ളാം: നീതി ആയോഗിൽ പങ്കെടുക്കുമെന്ന് മമത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th July 2024, 4:43 pm

കൊൽക്കത്ത: ജൂലൈ 27 ന് നടക്കുന്ന നീതി ആയോഗ് യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി. 2024-25 ലെ കേന്ദ്ര ബജറ്റിൽ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോടുള്ള കേന്ദ്രത്തിൻ്റെ വിവേചനം തുറന്നു കാട്ടുന്നതിന് വേണ്ടിയാണ് താൻ നീതി ആയോഗിന്റെ യോഗത്തിൽ പങ്കെടുക്കുന്നതെന്ന് മമത പറഞ്ഞു.

‘ബജറ്റ് അവതരിപ്പിച്ചപ്പോൾ, പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ എങ്ങനെയാണ് അവഗണിക്കപ്പെട്ടതെന്ന് ഞാൻ കണ്ടെത്തി. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോട് രണ്ടാനമ്മ നയമാണ് അവർ കാണിക്കുന്നത്. ഇതിനെക്കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നെ സംസാരിക്കാൻ അനുവദിച്ചാൽ അവർക്ക് കൊള്ളാം. ഇല്ലെങ്കിൽ ഞാൻ പ്രതിഷേധിച്ച് പുറത്ത് പോകും,’ ദൽഹിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് മമത ബാനർജി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഞങ്ങൾക്ക് ഈ വിവേചനം അംഗീകരിക്കാനാവില്ലെന്നും കേന്ദ്രത്തിന്റേത് രാഷ്ട്രീയ പക്ഷപാതമാണെന്നും അവർ കൂട്ടിച്ചേർത്തു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയ നേതാക്കൾ നിലവിൽ നീതി ആയോഗിന്റെ യോഗം ബഹിഷ്കരിക്കുമെന്ന് പറഞ്ഞിരുന്നു. .

അതേ സമയം പ്രത്യേക സോണുകൾ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് പശ്ചിമ ബംഗാൾ വിഭജിക്കാൻ ബി.ജെ.പി ശ്രമിക്കുന്നതിനെതിരെയും മമത വിമർശനം ഉന്നയിച്ചു.

പശ്ചിമ ബംഗാളിലെ മുർഷിദാബാദ്, മാൾഡ ജില്ലകളും ജാർഖണ്ഡിലെ മൂന്ന് ജില്ലകളും ഉൾപ്പെടുത്തി കേന്ദ്രഭരണ പ്രദേശം രൂപീകരിക്കണമെന്ന് ബി.ജെ.പി എം.പി നിഷികാന്ത് ദുബെ വ്യാഴാഴ്ച പാർലമെൻ്റിൽ ആവശ്യപ്പെട്ടിരുന്നു. ഈ ജില്ലകളിലെ മുസ്‌ലിങ്ങളുടെ ജനസംഖ്യ ഹിന്ദുക്കൾക്ക് ഭീഷണിയാണെന്ന് നിഷികാന്ത് ദുബെ പറഞ്ഞിരുന്നു.

‘ഇതെല്ലാം പശ്ചിമ ബംഗാളിനെ വിഭജിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. പാർലമെൻ്റ് സമ്മേളനം നടക്കുമ്പോൾ ഒരു മന്ത്രി (മജുംദാർ) ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നു. പശ്ചിമ ബംഗാളിനെയും ജാർഖണ്ഡിനെയും വിഭജിക്കണമെന്ന ആവശ്യം ഒരു ബി.ജെ.പി അംഗം പറയുന്നു. എന്നാൽ പശ്ചിമ ബംഗാളിനെ വിഭജിക്കുന്നത് ഇന്ത്യയെ വിഭജിക്കുന്നതിന് തുല്യമാണ്,’ മമത പറഞ്ഞു.

Content Highlight: Will attend Niti Aayog meeting to protest anti-opposition budget: Mamata Banerjee