വാണിജ്യ കപ്പലുകള്‍ പിടിച്ചെടുത്തതില്‍ ഹൂത്തികള്‍ക്ക് ധനസഹായം നല്‍കുന്ന ശൃംഖലകള്‍ക്കെതിരെ ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക
World News
വാണിജ്യ കപ്പലുകള്‍ പിടിച്ചെടുത്തതില്‍ ഹൂത്തികള്‍ക്ക് ധനസഹായം നല്‍കുന്ന ശൃംഖലകള്‍ക്കെതിരെ ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th December 2023, 11:29 am

വാഷിങ്ടണ്‍: ചരക്ക് വില്‍പ്പനയിലൂടെ യെമനിലെ ഹൂത്തി വിമത ഗ്രൂപ്പിന് ധനസഹായം നല്‍കിയെന്നാരോപിച്ച് ഇറാന്‍ പിന്തുണയുള്ള നെറ്റ്വര്‍ക്കിനെതിരെ ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക. രഹസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇറാന്റെ സായുധ സേനയുടെ ഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ (ഐ.ആര്‍.ജി.സി) പിന്തുണയോടെയാണ് ഈ നെറ്റ്വര്‍ക്ക് ശൃംഖല പ്രവര്‍ത്തിക്കുന്നതെന്നാണ് അമേരിക്ക പറയുന്നത്.

ഇറാന്‍, ഹൂത്തി എന്നിവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് അനുമതി നല്‍കിയതില്‍ ഇറാന്‍ പിന്തുണയ്ക്കുന്ന സഈദ് അല്‍ ജമാല്‍ എന്നയാള്‍ മുമ്പും ആരോപണവിധേയമായിട്ടുണ്ടെന്ന് യു.എസ് ട്രഷറി പറഞ്ഞു. ഹൂത്തികള്‍ക്ക് ഫണ്ട് നല്‍കുന്നതിന് സഈദ് അല്‍ ജമാല്‍ എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളുടെ ശൃംഖല ഉപയോഗിക്കുന്നുവെന്നും അമേരിക്ക ചൂണ്ടിക്കാട്ടി.

ഇതുകൂടാതെ ലെബനനിലെയും ദുബായിലെയും പണമിടപാടുകാരെയും പട്ടികപ്പെടുത്തിയിട്ടുണ്ടെന്നും അമേരിക്ക പറഞ്ഞു. ഇത്തരത്തിലുള്ള അസ്ഥിരമായ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന ശൃഖലകളെ നിയന്ത്രിക്കുമെന്നും തടസപ്പെടുത്തുമെന്നും യു.എസ് ട്രഷറി വ്യക്തമാക്കി.

ഹൂത്തികള്‍ക്ക് ദശലക്ഷക്കണക്കിന് ഡോളര്‍ സാമ്പത്തിക സഹായം നല്‍കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന 13 വ്യക്തികളെയും സ്ഥാപനങ്ങളെയും ഉപരോധിക്കാനാണ് യു.എസ് ട്രഷറിയുടെ നിലവിലെ ധാരണ.

ഇറാനില്‍ നിന്ന് ഹൂത്തികള്‍ക്ക് ധനസഹായവും പിന്തുണയും ലഭിക്കുന്നു എന്നതില്‍ അതിശയമില്ലെന്ന് യു.എസ് ട്രഷറി തീവ്രവാദ, സാമ്പത്തിക ഇന്റലിജന്‍സ് അണ്ടര്‍സെക്രട്ടറി ബ്രയാന്‍ നെല്‍സണ്‍ പറഞ്ഞു. എന്നാല്‍ പ്രകോപനമില്ലാതെ സിവിലിയന്മാര്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും വാണിജ്യ ഷിപ്പിങ്ങിനും നേരെയുള്ള ഹൂത്തികളുടെ ആക്രമണങ്ങള്‍, സമുദ്ര സുരക്ഷയെ തടസപ്പെടുത്തുകയും അന്താരാഷ്ട്ര വാണിജ്യ വ്യാപാരത്തിന് ഭീഷണി സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇസ്രഈല്‍ – ഫലസ്തീന്‍ സംഘര്‍ഷത്തിനിടയില്‍ യെമനില്‍ സ്വാധീനം വിപുലീകരിച്ച ഹൂത്തികള്‍ വാണിജ്യ കപ്പലുകളില്‍ തുടര്‍ച്ചയായി റെയ്ഡുകള്‍ നടത്തുകയും ഇസ്രഈലിനെതിരെ മിസൈല്‍, ഡ്രോണ്‍ ആക്രമണം നടത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കയുടെ ഈ തീരുമാനം.

അതേസമയം ഫലസ്തീന്‍ സായുധ ഗ്രൂപ്പായ ഹമാസിനെതിരെ ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന ആക്രമണത്തിനുള്ള മറുപടിയായാണ് ഈ ആക്രമണങ്ങളെന്ന് ഹൂത്തികള്‍ പറഞ്ഞു.

CONTENT HIGLIGHTS: US announces sanctions against networks that finance Houthis in seizing commercial ships