Advertisement
World News
രണ്ടാം ലോക മഹായുദ്ധകാലത്തെ റേഡിയോ ശൃംഖലയായ വോയ്‌സ് ഓഫ് അമേരിക്ക അടച്ചുപൂട്ടാനൊരുങ്ങി ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 18, 06:58 am
Tuesday, 18th March 2025, 12:28 pm

വാഷിങ്ടണ്‍: അമേരിക്കയിലെ ഔദ്യോഗിക റേഡിയോ ബ്രോഡ്കാസ്റ്റിങ് നെറ്റ്‌വര്‍ക്കായ വോയ്‌സ് ഓഫ് അമേരിക്ക അടച്ച് പൂട്ടാനൊരുങ്ങി ട്രംപ് ഭരണകൂടം. ഇതിന്റെ ഭാഗമായി വോയ്‌സ് ഓഫ് അമേരിക്കയിലെ ഏകദേശം 1,300 തൊഴിലാളികളോട് അവധിയില്‍ പ്രവേശിക്കാന്‍ ശനിയാഴ്ച, ട്രംപ് ഉത്തരവിട്ടു.

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് മാര്‍ച്ച് അവസാനം പിരിച്ചുവിടുമെന്ന് അറിയിച്ചുകൊണ്ട് ഒരു ഇമെയില്‍ സന്ദേശവും ലഭിച്ചിട്ടുണ്ട്. എല്ലാ ജോലികളും ഉടനടി നിര്‍ത്തണമെന്നും ഏതെങ്കിലും ഏജന്‍സി കെട്ടിടങ്ങളിലേക്കോ സിസ്റ്റങ്ങളിലേക്കോ പ്രവേശിക്കാന്‍ അനുവാദമില്ലെന്നുമാണ് ജീവനക്കാര്‍ക്ക് ലഭിച്ച മെയിലില്‍ പറയുന്നത്.

വോയ്‌സ് ഓഫ് അമേരിക്കയുടെ തൊഴിലാളികളില്‍ ഭൂരിഭാഗവും കരാറുകാരും യു.എസിന് പുറത്ത് നിന്നുള്ളവരുമാണ്. അതിനാല്‍ തൊഴില്‍ വിസയില്‍ താമസിക്കുന്നവര്‍ക്ക് ഉടന്‍ തന്നെ രാജ്യം വിടേണ്ടി വരും.

അതേസമയം മുഴുവന്‍ സമയ ജീവനക്കാരെ ഇതുവരെ പിരിച്ചുവിട്ടിട്ടില്ല. എന്നാല്‍ ഇവരോട് അഡ്മിനിസ്‌ട്രേറ്റീവ് അവധിയില്‍ തുടരാനും ജോലി ചെയ്യരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 2023ല്‍ ഏജന്‍സിക്ക് 3,384 ജീവനക്കാരാണുണ്ടായിരുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തേക്ക് 950 മില്യണ്‍ ഡോളറാണ് അവര്‍ യു.എസ് സര്‍ക്കാരിനോട് ആശ്യപ്പെട്ടത്. എന്നാല്‍ ഫെഡറല്‍ സര്‍ക്കാര്‍ വകുപ്പുകളിലെ ചെലവ് ചുരിക്കലിന്റെ ഭാഗമായി സ്ഥാപനം അടച്ച് പൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

വോയ്‌സ് ഓഫ് അമേരിക്കയുടെ സഹോദര സ്ഥാപനങ്ങളായ റേഡിയോ ഫ്രീ യൂറോപ്പ്/റേഡിയോ ലിബര്‍ട്ടി, മിഡില്‍ ഈസ്റ്റ് ബ്രോഡ്കാസ്റ്റിങ് നെറ്റ്‌വര്‍ക്കുകള്‍ എന്നിവയ്ക്കുള്ള ധനസഹായവും ട്രംപ് ഭരണകൂടം നിര്‍ത്തലാക്കിയിട്ടുണ്ട്.

രണ്ടാം ലോകമഹായുദ്ധസമയത്ത് മാധ്യമ സ്വാതന്ത്ര്യമില്ലാത്ത രാജ്യങ്ങളായ ജര്‍മനി, ഇറ്റലി, ജപ്പാന്‍ എന്നീ അച്ചുതണ്ട് ശക്തികളുടെ അധീനതയിലുള്ള പ്രദേശങ്ങളിലേക്ക് പ്രക്ഷേപണം ചെയ്യുന്നതിനായാണ് വോയ്‌സ് ഓഫ് അമേരിക്ക സ്ഥാപിച്ചത്. ലോകമെമ്പാടും 49 ഭാഷകളിലായാണ് വോയ്‌സ് ഓഫ് അമേരിക്ക് പ്രക്ഷേപണം ചെയ്തത്.

ശീതയുദ്ധകാലത്ത്, സോവിയറ്റ് യൂണിയനിലെ തടവറകളില്‍ കഴിയുന്ന ആളുകള്‍ക്ക് പാശ്ചാത്യ വാര്‍ത്തകള്‍ കേള്‍ക്കുന്നതിനായി വി.ഒ.എ ഏറെ ഉപകാരപ്രദമായിരുന്നു.

അതേസമയം വി.ഒ.എയുടെ അടച്ചുപൂട്ടലിനെ ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗ്ലോബല്‍ ടൈംസ് സ്വാഗതം ചെയ്തു. ഏജന്‍സിയുടെ അടച്ചുപൂട്ടലിനെപ്പറ്റിയുള്ള എഡിറ്റോറിയലില്‍ ചില പരമ്പരാഗത പാശ്ചാത്യ മാധ്യമങ്ങള്‍ കൈവശം വച്ചിരിക്കുന്ന വിവരങ്ങളുടെ കുത്തക തകര്‍ക്കപ്പെടുകയാണെന്ന് ചൈനീസ് മാധ്യമം എഴുതി.

Content Highlight: Trump begins mass layoffs at Voice of America