ഇസ്രഈല്‍ വാണിജ്യ കപ്പലുകള്‍ സംരക്ഷിക്കാന്‍ യു.എസ് വിമാനവാഹിനി കപ്പല്‍ ഹോര്‍മുസ് കടലിടുക്കില്‍
World News
ഇസ്രഈല്‍ വാണിജ്യ കപ്പലുകള്‍ സംരക്ഷിക്കാന്‍ യു.എസ് വിമാനവാഹിനി കപ്പല്‍ ഹോര്‍മുസ് കടലിടുക്കില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th November 2023, 8:45 am

വാഷിങ്ടണ്‍: ഇസ്രഈല്‍ വാണിജ്യ കപ്പലുകള്‍ സംരക്ഷിക്കുന്നതിനായി വിമാനവാഹിനി കപ്പലായ യു.എസ്.എസ് ഐസന്‍ഹോവര്‍ ഹോര്‍മുസ് കടലിടുക്ക് കടന്ന് ഗള്‍ഫ് കടലില്‍ എത്തിയതായി യു.എസ് നാവികസേന. പ്രധാന അന്താരാഷ്ട്ര ജലപാതകളിലുള്ള കപ്പലുകളുടെ ‘നാവിഗേഷന്‍ സ്വാതന്ത്ര്യം’ ഉറപ്പാക്കുന്നതിനായാണ് പ്രദേശത്ത് പെട്രോളിങ് നടത്തുന്നതെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് എക്‌സില്‍ കുറിച്ചു.

ഗൈഡഡ് മിസൈല്‍ ക്രൂയിസര്‍ യു.എസ്.എസ് ഫിലിപ്പൈന്‍ സീ, ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയറുകളായ യു.എസ്.എസ് ഗ്രേവ്‌ലി, യു.എസ്.എസ് സ്റ്റെതം എന്നിവയും പെട്രോളിങ് നടത്തുന്നതെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ബോക്സ്ഷിപ്പ് സി.എം.എ സി.ജി.എം സിമി, സെന്‍ട്രല്‍ ബാങ്കിലെ ഉത്പന്ന ടാങ്കര്‍ എന്നിങ്ങനെയുള്ള രണ്ട് ഇസ്രഈല്‍-ബന്ധിത കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്നാണ് മാരിടൈം ഫ്‌ലാഷ്പോയിന്റിലൂടെ യു.എസ് നാവികസേന പെട്രോളിങ് നടത്തുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കൂടാതെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് ഉള്‍പ്പെടെയുള്ള ഇറാനിയന്‍ ഗ്രൂപ്പുകളെ തടയുന്നതിനും ഹോര്‍മുസ് കടലിടുക്കിലെ പ്രതിരോധ ശ്രമങ്ങളുടെ ഭാഗമായും ഓഗസ്റ്റ് മുതല്‍ യു.എസ് നാവികസേന പ്രധാന അന്താരാഷ്ട്ര ജലപാതകളില്‍ പെട്രോളിങ് നടത്തുന്നുണ്ടെന്ന് യു.എസ് വൃത്തങ്ങള്‍ അറിയിച്ചു.

വ്യാപാര ടാങ്കറുകളെ ലക്ഷ്യം വെക്കുന്നത് തടയല്‍, യു.എസ് സേനയെ ലക്ഷ്യം വെച്ചിട്ടുള്ള ഇറാന്‍ പിന്തുണയുള്ള സിറിയയിലെയും ഇറാഖിലെയും ഗ്രൂപ്പുകളെ തടയല്‍, ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷം തുടരുന്നത് നിയന്ത്രിക്കല്‍ എന്നിവയാണ് പെട്രോളിങ്ങിന്റെ കാരണമായി നാവികസേന ചൂണ്ടിക്കാട്ടിയത്.

ഇരുരാജ്യങ്ങളില്‍ നിന്നുമായി 23 ആക്രമണങ്ങളാണ് നിലവില്‍ യു.എസ് സേന നേരിടേണ്ടി വന്നതെന്നും ആക്രമണങ്ങളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നും ഡെപ്യൂട്ടി പെന്റഗണ്‍ പ്രസ് സെക്രട്ടറി സബ്രീന സിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം ആക്രമണത്തില്‍ എത്രമാത്രം വര്‍ധനയുണ്ടെന്ന് പ്രസ് സെക്രട്ടറി അറിയിച്ചില്ലെന്നും മാധ്യമങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

നവംബർ 24ന് ഇസ്രഈൽ – ഹമാസ് ഉടമ്പടി പ്രകാരമുള്ള വെടിനിർത്തൽ ആരംഭിക്കുന്നതിന് തൊട്ട് മുമ്പായിരുന്നു കപ്പലിനെതിരെ ആക്രമണം ഉണ്ടായതെന്ന് അറബ് വാർത്താ ചാനലായ അൽ മയദീൻ റിപ്പോർട്ട് ചെയ്തിരുന്നു.

ഷാഹെദ് – 136 ഡ്രോണാണ് കപ്പലിനെ ആക്രമിച്ചത്. അതേസമയം കപ്പലിലെ ജീവനക്കാർക്ക് പരിക്കുകളൊന്നുമില്ലെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.

Content Highlight: U.S aircraft carrier in Strait of Hormuz to protect Israeli merchant ships