കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകം; തെറ്റായ വിവരം പ്രചരിപ്പിച്ച ബി.ജെ.പി നേതാവുള്‍പ്പെടെയുള്ളവര്‍ക്കെതിരെ സമന്‍സ്
national news
കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകം; തെറ്റായ വിവരം പ്രചരിപ്പിച്ച ബി.ജെ.പി നേതാവുള്‍പ്പെടെയുള്ളവര്‍ക്കെതിരെ സമന്‍സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 18th August 2024, 6:17 pm

കൊല്‍ക്കത്ത: യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ സമന്‍സയച്ച് പൊലീസ്. ബി.ജെ.പി നേതാവ് ഉള്‍പ്പെടെ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെയാണ് ബംഗാള്‍ പൊലീസിന്റെ നടപടി.

ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജില്‍ ബലാത്സംഗത്തിന് വിധേയമായി കൊലപ്പെട്ട വനിത ഡോക്ടറുടെ വ്യക്തി വിവരം വെളിപ്പെടുത്തുകയും തെറ്റായ വിവരം പ്രചരിപ്പിച്ച കുറ്റത്തിനുമാണ് സമന്‍സ്.

ബി.ജെ.പി നേതാവ് ലോക്കറ്റ് ചാറ്റര്‍ജി, ഡോക്ടര്‍മാരായ കുനാല്‍ സര്‍ക്കാര്‍, സുബര്‍ണ ഗോസ്വാമി എന്നിവര്‍ക്കാണ് കൊല്‍ക്കത്ത പൊലീസിന്റെ സമന്‍സ്. മൂവരോടും കൊല്‍ക്കത്ത പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ഹാജരാവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബലാത്സംഗത്തിന് വിധേയമായി കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ ഫോട്ടോയും വ്യക്തി വിവരങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചതിനാണ് ബി.ജെ.പി നേതാവ് ലോക്കറ്റ് ചാറ്റര്‍ജിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് എന്നാണ് വിവരം. അതേസമയം കുറ്റവാളികളെ കണ്ടെത്തുന്നതിനേക്കാള്‍ സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകള്‍ നിരീക്ഷിക്കുന്നതിലാണ് പൊലീസിന് മുന്‍ഗണന എന്ന് ചാറ്റര്‍ജി കുറ്റപ്പെടുത്തി.

എന്നാല്‍ കൊല്‍ക്കത്തയിലെ ഡോക്ടര്‍ കൂട്ടബലാത്സംഗത്തിന് വിധേയമാക്കപ്പെട്ടതിന്റെ തെളിവുകളടങ്ങിയ വിശദാംശങ്ങള്‍ കണ്ടെത്തിയെന്ന് സുബര്‍ണ ഗോസ്വാമി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ വാര്‍ത്ത വസ്തുത വിരുദ്ധമാണെന്ന് കൊല്‍ക്കത്ത പൊലീസ് പറഞ്ഞു.

‘എനിക്ക് സമന്‍സ് ലഭിച്ചു. എന്നാല്‍ ഞാനിപ്പോള്‍ നഗരത്തിന് പുറത്താണ്. എന്തിനാണ് എന്നെ വിളിച്ചതെന്ന് അറിയില്ല. സാമൂഹ്യ മാധ്യമങ്ങളില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഒരുപക്ഷേ അതാവാം വിളിപ്പിക്കാന്‍ കാരണം’, ഡോക്ടര്‍ കുനാല്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

ഓഗസ്റ്റ് ഒമ്പതിനാണ് ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ വനിത ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. വനിത ഡോക്ടര്‍ ബലാത്സംഗത്തിന് വിധേയമായി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ നടക്കുകയാണ.

Content Highlight: The police have summoned those who spread false information about the murder of a young female doctor