ബി.ജെ.പിയുടെ മുഖ്യ രാഷ്ട്രീയശത്രു സി.പി.ഐ.എം അല്ല; ബി. ഗോപാലകൃഷ്ണന്‍
Kerala News
ബി.ജെ.പിയുടെ മുഖ്യ രാഷ്ട്രീയശത്രു സി.പി.ഐ.എം അല്ല; ബി. ഗോപാലകൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd June 2022, 4:43 pm

 

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ വോട്ട് നോക്കി കോടിയേരി ജാമ്യമെടുക്കേണ്ടതില്ലെന്ന് ബി.ജെ.പി. നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍.

ബി.ജെ.പി.യുടെ മുഖ്യ രാഷ്ട്രീയ ശത്രു സി.പി.ഐ.എം അല്ലെന്നും ആര് ജയിക്കണമെന്നോ ആര് തോല്‍ക്കണമെന്നോ ബി.ജെ.പി ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി.യുടെ വോട്ട് ബി.ജെ.പി.ക്കുതന്നെയാണ്. തൃക്കാക്കരയില്‍ 16,000 വോട്ടാണ് കഴിഞ്ഞ നിയമസഭയില്‍ കിട്ടിയത്. അതാണ് ബി.ജെ.പി.യുടെ അടിസ്ഥാന വോട്ടെന്ന് ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.

ബി.ജെ.പി.യുടെ വോട്ട് കണക്കാക്കി ഇടത് വലത് മുന്നണികള്‍ ജാമ്യം എടുക്കുന്നത് രാഷ്ട്രീയ അപചയമാണെന്നും ബി. ഗോപാലകൃഷ്ണന്‍ കൂട്ടിച്ചര്‍ത്തു.

‘ഡൊമിനിക് പ്രസന്റേഷനും കെ.വി. തോമസും സി.പി.ഐ.എമ്മുമായി രഹസ്യധാരണ ഉണ്ടാക്കിയിട്ടുണ്ട്. എങ്ങിനേയും ജയിക്കാന്‍ വേണ്ടി തീവ്രവാദികളുമായി സന്ധിചെയ്യാനും ഇടത് വലത് മുന്നണികള്‍ ശ്രമിച്ചിട്ടുണ്ട്. പി.സി.ജോര്‍ജിനെതിരെയുള്ള കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കുന്നത് അതണ്,’ അദ്ദേഹം പറഞ്ഞു.

കരുത്താര്‍ജ്ജിച്ച് ക്രമേണ ജയത്തിലേക്ക് കയറുന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും അത് ഭാരതം മുഴുവന്‍ നടന്നതും നാളെ കേരളത്തില്‍ സംഭവിക്കാന്‍ പോകുന്നതുമാണെന്നും ബി. ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ ജനവിധി നാളെ അറിയാം. എറണാകുളം മഹാരാജാസ് കോളജില്‍ രാവിലെ എട്ടു മണി മുതലാണ് വോട്ടെണ്ണല്‍. എട്ടരയോടെ ആദ്യ സൂചനയും 12 മണിയോടെ അന്തിമഫലവും അറിയാനാകും.

തൃക്കാക്കരയില്‍ വന്‍ ജയപ്രതീക്ഷയിലാണ് മൂന്നു മുന്നണികളിലെയും സ്ഥാനാര്‍ത്ഥികള്‍.പോസ്റ്റല്‍ ബാലറ്റുകളും സര്‍വീസ് ബാലറ്റുകളുമാണ് ആദ്യം എണ്ണുക.

പിന്നാലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ എണ്ണി തുടങ്ങും. ഒരു റൗണ്ടില്‍ 21 വോട്ടിങ് മെഷീനുകള്‍ എണ്ണി തീര്‍ക്കും. അങ്ങിനെ പതിനൊന്ന് റൗണ്ടുകള്‍ പൂര്‍ത്തിയാകുന്നതോടെ പുതിയ ജനപ്രതിനിധി ആരെന്ന് വ്യക്തമാകും.

Content Highlights: The main political enemy of the BJP is not the CPI (M); B. Gopalakrishnan