ഒരു വശത്ത് കിരീടം, മറുവശത്ത് വമ്പന്‍ നാണക്കേട്; 'മുംബൈ ഇന്ത്യന്‍സാകാന്‍' പോകുന്ന ഇംഗ്ലീഷ് ടീമിന് ചിരിയും കണ്ണുനീരും
Sports News
ഒരു വശത്ത് കിരീടം, മറുവശത്ത് വമ്പന്‍ നാണക്കേട്; 'മുംബൈ ഇന്ത്യന്‍സാകാന്‍' പോകുന്ന ഇംഗ്ലീഷ് ടീമിന് ചിരിയും കണ്ണുനീരും
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 19th August 2024, 7:57 am

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ആരാധകര്‍ക്ക് സമ്മാനിച്ച ദി ഹണ്‍ഡ്രഡിന്റെ നാലാം എഡിഷന് കൊടിയിറക്കം. പുരുഷന്‍മാരുടെ വിഭാഗത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഓവല്‍ ഇന്‍വിന്‍സിബിള്‍സ് വീണ്ടും കിരീടമണിഞ്ഞപ്പോള്‍ വനിതാ വിഭാഗത്തില്‍ ലണ്ടന്‍ സ്പിരിറ്റ്‌സാണ് കിരീടം ചൂടിയത്.

ലണ്ടനില്‍ നടന്ന പുരുഷ വിഭാഗം ഫൈനലില്‍ സതേണ്‍ ബ്രേവിനെ പരാജയപ്പെടുത്തിയാണ് ഓവല്‍ ഇന്‍വിന്‍സിബിള്‍സ് രണ്ടാം കിരീടം സ്വന്തമാക്കിയത്. 17 റണ്‍സിനായിരുന്നു ഇന്‍വിന്‍സിബിളിന്റെ വിജയം.

ഓവല്‍ ഉയര്‍ത്തിയ 148 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബ്രേവിന് 130 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. ഇതോടെ തുടര്‍ച്ചയായി ദി ഹണ്‍ഡ്രഡ് കിരീടം ചൂടുന്ന ആദ്യ നായകന്‍ എന്ന നേട്ടവും ഓവല്‍ ക്യാപ്റ്റന്‍ സാം ബില്ലിങ്‌സിനെ തേടിയെത്തി.

വനിതാ വിഭാഗത്തില്‍ വെല്‍ഷ് ഫയറിനെ പരാജയപ്പെടുത്തിയാണ് ലണ്ടന്‍ സ്പിരിറ്റ് കിരീടമണിഞ്ഞത്. ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു ലണ്ടന്‍ ടീമിന്റെ വിജയം.

ജെസ് ജോന്നാസന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ആദ്യം ബാറ്റ് ചെയ്ത വെല്‍ഷ് നിശ്ചിത പന്തില്‍ 115 റണ്‍സ് നേടിയത്. 41 പന്തില്‍ 54 റണ്‍സാണ് ജോന്നാസന്‍ നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ലണ്ടന്‍ ജോര്‍ജിയ റെഡ്‌മെയ്ന്‍, ക്യാപ്റ്റന്‍ ഹീതര്‍ നൈറ്റ്, ഡാനിയല്‍ ഗിബ്‌സണ്‍, ഇന്ത്യന്‍ സൂപ്പര്‍ താരം ദീപ്തി ശര്‍മ എന്നിവരുടെ കരുത്തില്‍ 98ാം പന്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ദീപ്തി ശര്‍മയുടെ സിക്‌സറിലൂടെയാണ് ലണ്ടന്‍ വിജയത്തിലേക്കും കിരീടത്തിലേക്കും നടന്നുകയറിയത്.

സ്പിരിറ്റിന്റെ ചരിത്രത്തിലെ ആദ്യ കിരീമാണിത്.

ഒരുവശത്ത് വനിതാ ടീം കിരീടം നേടിയതിന്റെ ആവേശത്തിലാണെങ്കില്‍ മറുവശത്ത് പുരുഷ ടീം മോശം പ്രകടനം കാഴ്ചവെച്ചതിന്റെ നിരാശയാണ് ലണ്ടന്‍ സ്പിരിറ്റിനുള്ളത്. പുരുഷ വിഭാഗത്തില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാണ് ലണ്ടന്‍.

കളിച്ച എട്ട് മത്സരത്തില്‍ നിന്നും ഒരു ജയവും ഏഴ് തോല്‍വിയുമാണ് ലണ്ടനുണ്ടായിരുന്നത്. അക്കൗണ്ടിലുണ്ടായിരുന്നതാകട്ടെ വെറും രണ്ട് പോയിന്റും. -0.975 എന്ന മോശം നെറ്റ് റണ്‍ റേറ്റാണ് ടീമിന്റെ പേരിലുള്ളത്.

അതേസമയം, ഇന്ത്യന്‍ വമ്പന്‍മാരായ മുംബൈ ഇന്ത്യന്‍സ് ദി ഹണ്‍ഡ്രഡിലേക്കും കാലെടുത്ത് വെക്കാനുള്ള ഒരുക്കത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ലണ്ടന്‍ സ്പിരിറ്റിന്റെ 49 ശതമാനം ഓഹരികളും സ്വന്തമാക്കാന്‍ മുംബൈ ഇന്ത്യന്‍സ് ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ടീം ലണ്ടന്‍ സ്പിരിറ്റിനെ സ്വന്തമാക്കിയാല്‍ എം.ഐ ലണ്ടന്‍ എന്ന പേരില്‍ ടീമിനെ ഒന്നാകെ റീ ബ്രാന്‍ഡ് ചെയ്യും.

 

ഐ.പി.എല്ലിന് പുറമെ സൗത്ത് ആഫ്രിക്കന്‍ ടി-20 ലീഗായ എസ്.എ20, യു.എ.ഇയുടെ ഐ.എല്‍. ടി-20, അമേരിക്കന്‍ ക്രിക്കറ്റ് ലീഗായ മേജര്‍ ലീഗ് ക്രിക്കറ്റ് എന്നീ ടൂര്‍ണമെന്റുകളിലെല്ലാം മുംബൈ ഫ്രാഞ്ചൈസിക്ക് ടീമുകളുണ്ട്.

എസ്.എ 20യില്‍ എം.ഐ കേപ്ടൗണ്‍, ഐ.എല്‍. ടി-20യില്‍ എം.ഐ എമിറേറ്റ്സ്, എം.എല്‍.സിയില്‍ എം.ഐ ന്യൂയോര്‍ക് എന്നിവരാണ് ടീമുകള്‍. ഇവര്‍ക്ക് പുറമെ ഇംഗ്ലണ്ട് മണ്ണിലും ടീം സ്വന്തമാക്കി എം.ഐ ഫാമിലി വലുതാക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

 

 

Content Highlight: The Hundred 2024:  Oval Invincibles won the men’s title and London Spit won the women’s title.