ടെസ്റ്റ് ക്രിക്കറ്റിൽ ശ്രീലങ്കക്ക് ചരിത്രനേട്ടം; തകർത്തത് ഇന്ത്യയുടെ ആരും തൊടാത്ത 48 വർഷത്തെ റെക്കോഡ്
Cricket
ടെസ്റ്റ് ക്രിക്കറ്റിൽ ശ്രീലങ്കക്ക് ചരിത്രനേട്ടം; തകർത്തത് ഇന്ത്യയുടെ ആരും തൊടാത്ത 48 വർഷത്തെ റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 31st March 2024, 6:59 pm

ബംഗ്ലാദേശ്-ശ്രീലങ്ക രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിച്ചിരിക്കുകയാണ്. സഹൂര്‍ അഹമ്മദ് ചൗധരി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 531 റണ്‍സിന് പുറത്താവുകയായിരുന്നു.

ഇതിന് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം സ്വന്തമാക്കിയത്. ഒരു മത്സരത്തില്‍ ടീമിലെ ഒരു താരങ്ങള്‍ പോലും സെഞ്ച്വറി നേടാതെ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് സ്‌കോര്‍ എന്ന റെക്കോഡ് നേട്ടമാണ് ശ്രീലങ്ക സ്വന്തം പേരിലാക്കി മാറ്റിയത്.

ലങ്കന്‍ ബാറ്റിങ്ങില്‍ ആറ് താരങ്ങളാണ് അര്‍ധ സെഞ്ച്വറി നേടിയത്. എന്നാല്‍ മത്സരത്തില്‍ ലങ്കക്കായി ആര്‍ക്കും തന്നെ സെഞ്ച്വറി നേടാന്‍ സാധിച്ചില്ല.

ഇതിനുമുമ്പ് ഒരു സെഞ്ച്വറി പോലും നേടാതെ ടെസ്റ്റ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ നേട്ടം ഇന്ത്യന്‍ ടീമിന്റെ പേരിലായിരുന്നു. 1975 ല്‍ ന്യൂസിലാന്‍ഡിനെതിരെയുള്ള മത്സരത്തില്‍ 524/9 എന്ന നിലയിലാണ് ഇന്ത്യ ഡിക്ലയര്‍ ചെയ്തത്.

ലങ്കന്‍ ബാറ്റിങ്ങില്‍ കുശാല്‍ മെണ്ടിസ് 150 പന്തില്‍ 93 റണ്‍സ് നേടിയപ്പോള്‍ കാമിന്ദു ഈസ് 167 പന്തില്‍ 92 റണ്‍സും നേടി. ഈ രണ്ടു താരങ്ങളാണ് ലങ്കന്‍ നിലയില്‍ 90 റണ്‍സ് കടന്ന ബാറ്റര്‍മാര്‍. 11 ഫോറുകളും ഒരു സിക്‌സും ആണ് കുശാല്‍ മെന്‍ഡീസ് നേടിയത്. മറുഭാഗത്ത് ഏഴ് ഫോറുകളും രണ്ട് സിക്‌സുകളും ആണ് കാമിന്ദുവിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഇവര്‍ക്ക് ദിമുത് കരുണരത്‌നെ 129 പന്തില്‍ 86 റണ്‍സും നായകന്‍ ധനഞ്ജയ ഡി സില്‍വ 111 പന്തില്‍ 70 റണ്‍സും ദിനേശ് ചന്തിമല്‍ 104 പന്തില്‍ 59 റണ്‍സും നിശാന്‍ മധുസ്‌ക്ക 105 പന്തില്‍ 57 റണ്‍സും നേടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്.

ബംഗ്ലാദേശ് ബൗളിങ്ങില്‍ അല്‍ഹസന്‍ മൂന്ന് വിക്കറ്റും ഹസന്‍ മഹ്‌മൂദ് രണ്ട് വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി. ഖാലിദ് അഹമ്മദ്, ഹസന്‍ മിറാസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് കളി നിര്‍ത്തുമ്പോള്‍ 15 ഓവറില്‍ 55 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്. 42 പന്തില്‍ 21 റണ്‍സ് നേടിയ മഹ്‌മൂദ് ഹസന്‍ ജോയിയെയാണ് ബംഗ്ലാദേശിന് നഷ്ടമായത്. നിലവില്‍ കളി നിര്‍ത്തുമ്പോള്‍ 39 28 റണ്‍സുമായി സാക്കിര്‍ ഹസനും ഒമ്പത് പന്തില്‍ റണ്‍സ് ഒന്നുമില്ലാതെ തൈജുല്‍ ഇസ്ലാമുമാണ് ക്രീസില്‍.

Content Highlight: Sri Lanka cricket team create a new record in test