മോദി അധികാരത്തില്‍ വന്നതിന് ശേഷം പ്രതിദിനം രണ്ട് ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നു; ഏറ്റവും കൂടുതല്‍ യു.പിയില്‍, കേരളത്തില്‍ പൂജ്യം
national news
മോദി അധികാരത്തില്‍ വന്നതിന് ശേഷം പ്രതിദിനം രണ്ട് ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നു; ഏറ്റവും കൂടുതല്‍ യു.പിയില്‍, കേരളത്തില്‍ പൂജ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th December 2023, 9:37 am

ന്യൂദല്‍ഹി: 2014ന് ശേഷം രാജ്യത്ത് പ്രതിദിനം രണ്ട് ക്രൈസ്തവര്‍ വീതം അക്രമിക്കപ്പെടുന്നതായി യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം. ദി ഓപ്പണ്‍ ഡോര്‍സ് ഓഫ് വേള്‍ഡ് വാച്ചിന്റെ റാങ്കിങ്ങില്‍ ലോകത്ത് ക്രിസത്യാനികള്‍ പീഡിപ്പിക്കപ്പെടുന്ന ഏറ്റവും മോശമായ 11ാമത്തെ രാജ്യമാണ് ഇന്ത്യയെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം കണ്‍വീനര്‍ എ.സി മൈക്കിള്‍ പറയുന്നു.

2015 മുതല്‍ സ്ഥാപിച്ച ടോള്‍ഫ്രീ നമ്പറില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകള്‍. പ്രസ്തുത നമ്പറില്‍ ഈ 2023 നവംബര്‍ വരെ 23 സംസ്ഥാനങ്ങളില്‍ നിന്നായി 687 പരാതികളാണ് ലഭിച്ചത്. ഇതില്‍ 531 സംഭവങ്ങളും ഉണ്ടായിരിക്കുന്നത് 4 ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. യു.പിയില്‍ 287, ഛത്തീസ്ഗഢില്‍ 148, ജാര്‍ഖണ്ഡില്‍ 49, ഹരിയാനയില്‍ 47 എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതേ സമയം കേരളത്തില്‍ നിന്ന് ഒറ്റ കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല.

മധ്യപ്രദേശില്‍ 35, കര്‍ണാടകയില്‍ 21, പഞ്ചാബില്‍ 18, ബിഹാറില്‍ 14, ഗുജറാത്ത്, തമിഴ്നാട്, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളില്‍ 8 വീതവും രാജസ്ഥാനിലും ഒറീസയിലും 7 വീതവും ദല്‍ഹിയിലും മഹാരാഷ്ട്രയിലും 6 വീതവും അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്, അസം എന്നിവിടങ്ങളില്‍ 2, ആന്ധ്രാപ്രദേശ്, ഗോവ, ചണ്ഡീഗഡ്, ദാമന്‍ & ദിയു എന്നിവിടങ്ങളില്‍ ഓരോ കേസുകള്‍ വീതവും റിപ്പോര്‍ട്ട് ചെയ്തു.

അന്താരാഷ്ട്ര തലത്തില്‍ പോലും ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങളെ അപലപിച്ചിട്ടും കേന്ദ്ര സര്‍ക്കാറും അതിക്രമങ്ങള്‍ നേരിടുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാറുകളോ പീഡനത്തിനിരയായവര്‍ക്ക് നീതി ലഭ്യമാക്കാന്‍ കാര്യമായി ഒന്നും ചെയ്തില്ലെന്നും യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം പറയുന്നു.

content highlights; Since Modi came to power, two Christians are attacked every day; Most in UP, zero in Kerala