ഫിഫ ലോകകപ്പ് 2022 ചാമ്പ്യന്മാരായ അർജന്റീനക്കെതിരെ രൂക്ഷ പരാമർശവുമായി ഫുട്‌ബോൾ പണ്ഡിറ്റും മുൻ ക്രിസ്റ്റൽ പാലസ് ചെയർമാനുമായ സൈമൺ ജോർദാൻ. അർജന്റൈൻ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ് കളിയിൽ വഞ്ചന നടത്തിയാണ് ജയം നേടിയതെന്നാണ് ജോർദാന്റെ ആരോപണം.
ഫ്രാൻസിനെതിരായ ഫൈനൽ പോരാട്ടത്തിൽ പെനാൽട്ടി ഷൂട്ടൗട്ടിലൂടെയായിരുന്നു അർജന്റീനയുടെ ജയം. മത്സരത്തിൽ എമിലിയാനോ മാർട്ടിനെസ് ആയിരുന്നു തിളങ്ങിയത്. കിങ്സ്ലി കോമാന്റെ ഷോട്ട് തടുത്തിട്ടതോടെ അർജന്റീന ഷൂട്ടൗട്ടിൽ ആധിപത്യം നേടുകയായിരുന്നു.
Still thinking about 𝑻𝑯𝑨𝑻 120+3′ save from Emiliano Martinez 🧤
Where does it rank all-time in World Cup history? 👀 pic.twitter.com/7tq9bWIsVW
— ESPN FC (@ESPNFC) December 19, 2022
എന്നാൽ ചൗമേനിയുടെ സ്‌പോട്ട് കിക്കിന് മുമ്പ്, താരത്തിന്റെ ഏകാഗ്രതയെ തടസപ്പെടുത്താനുള്ള ശ്രമം മാർട്ടിനെസിന്റെ ഭാഗത്തുനിന്നുണ്ടായെന്നും മാർട്ടിനെസ് പന്ത് ദൂരേക്കെറിഞ്ഞത് വഞ്ചനയാണെന്നുമാണ് ജോർദാന്റെ ആരോപണം.
പന്ത് പിടിച്ച് മറ്റൊരു വഴിക്ക് എറിയുന്നത് ഗെയിംസ്മാൻഷിപ്പാണെന്ന് താൻ കരുതുന്നില്ലെന്നും ഇത് ഗെയിമിന്റെ ഭാഗമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗവ് സ്വന്തമാക്കിയ മാർട്ടിനെസ്, പുരസ്കാര വേദിയിൽ അശ്ലീല ആംഗ്യം കാണിച്ചതിനെതിരെ വിമർശനങ്ങൾ ശക്തമായിരുന്നു. താരത്തെ വിമർശിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയിരുന്നത്.
താൻ മനഃപൂർവം ചെയ്തതാണെന്നും ഫ്രഞ്ചുകാർ തന്നെ കളിയാക്കിയതിന് അവർക്കുള്ള മറുപടിയായിരുന്നെന്നുമാണ് വിഷയത്തിൽ മാർട്ടിനെസ് പ്രതികരിച്ചത്.
QUE AGRADABLE SUJETO @emimartinezz1 pic.twitter.com/LBiQe7I6XZ
— Mati (@matiasnfranco7) December 20, 2022
എന്നാൽ അർജന്റീനയിലേക്ക് മടങ്ങിയതിന് ശേഷവും മാർട്ടിനെസിന്റെ രോഷം അടങ്ങുന്നുണ്ടായിരുന്നില്ല. ബ്യൂണസ് അയേഴ്സിലെ വിക്ടറി പരേഡിൽ എംബാപ്പെയുടെ മുഖമുള്ള കുട്ടി പാവയുമായാണ് എമി പ്രത്യക്ഷപ്പെട്ടത്. പാവയുടെ മുഖത്തിന്റെ സ്ഥാനത്ത് എംബാപ്പെയുടെ ചിത്രം ഒട്ടിച്ചുവച്ചായിരുന്നു മാർട്ടിനെസിന്റെ വിവാദ ആഘോഷം.
അർജന്റീനയുടെ ഉജ്വല ജയത്തിന് പിന്നാലെ എമിലിയാനോ മാർട്ടിനെസിന്റെ പ്രവർത്തികൾ വലിയ വിവാദങ്ങൾക്കാണ് വഴിയൊരുക്കിയിരിക്കിയത്. തൊട്ടുപിന്നാലെയാണ് മാർട്ടിനസ് ഷൂട്ടൗട്ടിനിടെ വഞ്ചന കാട്ടിയെന്ന ആരോപണവുമായി സൈമൺ ജോർദാൻ രംഗത്തെത്തിയത്.
Content Highlights: Simon Jordan Criticizes Emiliano Martinez