സഞ്ജുവും കോഹ്‌ലിയും ഇനി ഒറ്റക്കല്ല; ആരും ആഗ്രഹിക്കാത്ത റെക്കോഡിൽ ഇനി അവനും
Cricket
സഞ്ജുവും കോഹ്‌ലിയും ഇനി ഒറ്റക്കല്ല; ആരും ആഗ്രഹിക്കാത്ത റെക്കോഡിൽ ഇനി അവനും
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 19th September 2024, 3:19 pm

ഇന്ത്യ-ബംഗ്ലാദേശ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് നായകന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

മത്സരത്തില്‍ നിരാശാജനകമായ പ്രകടനമായിരുന്നു ശുഭ്മന്‍ ഗില്‍ നടത്തിയത്. എട്ട് പന്തില്‍ റണ്‍സൊന്നും നേടാതെയാണ് ഗില്‍ പുറത്തായത്. ഹസന്‍ മഹ്‌മൂദിന്റെ ലിട്ടണ്‍ ദാസിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

ഈ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ ഒരു മോശം നേട്ടമാണ് ഗില്ലിനെ തേടിയെത്തിയത്. ഈ കലണ്ടര്‍ ഇയറില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താവുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയിലേക്കാണ് ഗില്ലും കാലെടുത്തുവെച്ചത്.

2024ല്‍ ഇതിനോടകം തന്നെ മൂന്നാം തവണയാണ് ഗില്‍ പൂജ്യം റണ്‍സിന് പുറത്താവുന്നത്. സഞ്ജു സാംസണ്‍, വിരാട് കോഹ്‌ലി എന്നിവരും മൂന്ന് തവണ 2024ല്‍ പൂജ്യത്തിന് പുറത്തായിട്ടുണ്ട്. നാല് തവണ പൂജ്യം റണ്‍സിന് പുറത്തായ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ഈ മോശം നേട്ടത്തില്‍ ഒന്നാമതുള്ളത്.

അതേസമയം ടീം സ്‌കോര്‍ 14ല്‍ നില്‍ക്കവേ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഇന്ത്യക്ക് നഷ്ടമായി. ഹസന്‍ മഹ്‌മൂദിന്റെ പന്തില്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോക്ക് ക്യാച്ച് നല്‍കികൊണ്ട് 19 പന്തില്‍ ആറ് റണ്‍സ് നേടിയാണ് രോഹിത് മടങ്ങിയത്.

സ്‌കോര്‍ 34ല്‍ നില്‍ക്കെ വിരാട് കോഹ്‌ലിയും പുറത്തായി. ഹസന്റെ പന്തില്‍ ലിട്ടണ് ക്യാച്ച് നല്‍കി ആറ് പന്തില്‍ ആറ് റണ്‍സ് നേടിയാണ് വിരാട് മടങ്ങിയത്.

എന്നാല്‍ പിന്നീട് യശ്വസി ജെയ്‌സ്വാളും റിഷബ് പന്തും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിങ്സ് മുന്നോട്ട് നയിക്കുകയായിരുന്നു. 52 പന്തില്‍ 39 റണ്‍സ് നേടിയാണ് പന്ത് തിളങ്ങിയത്. ആറ് ഫോറുകളാണ് താരം നേടിയത്. ഒടുവില്‍ ടീം സ്‌കോര്‍ 96ല്‍ നില്‍ക്കെ ഹസന്റെ പന്തില്‍ ലിട്ടണിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

യശ്വസി ജെയ്‌സ്വാള്‍ 118 പന്തില്‍ 56 റണ്‍സ് നേടി മികച്ച പ്രകടനമാണ് നടത്തിയത്. ഒമ്പത് ഫോറുകളാണ് താരം അടിച്ചെടുത്തത്. കെ.എല്‍ രാഹുല്‍ 52 പന്തില്‍ 16 റണ്‍സും നേടി.

 

Content Highlight: Shubhman Gill Create a Unwanted Record in 2024 Inter National Cricket