'280' സ്‌ട്രൈക്കറെറ്റിൽ കൊടുങ്കാറ്റായി; ഗില്ലിയെ വെട്ടി ചരിത്രനേട്ടത്തിലേക്ക് കൊൽക്കത്ത നായകൻ
Cricket
'280' സ്‌ട്രൈക്കറെറ്റിൽ കൊടുങ്കാറ്റായി; ഗില്ലിയെ വെട്ടി ചരിത്രനേട്ടത്തിലേക്ക് കൊൽക്കത്ത നായകൻ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 26th April 2024, 10:13 pm

2024 ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡനില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 261 റണ്‍സാണ് നേടിയത്.

തുടക്കത്തില്‍ തന്നെ തകര്‍ത്തടിച്ച ഫില്‍ സാള്‍ട്ടിന്റെയും സുനില്‍ നരെയ്‌ന്റെയും കരുത്തിലാണ് കൊല്‍ക്കത്ത കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയത്.

37 പന്തില്‍ 75 റണ്‍സ് നേടി കൊണ്ടായിരുന്നു സാള്‍ട്ടിന്റെ തകര്‍പ്പന്‍ പ്രകടനം. ആറു വീതം ഫോറുകളും സിക്‌സുകളും ആണ് ഇംഗ്ലണ്ട് സൂപ്പര്‍താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 202.70 സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്.

മറുഭാഗത്ത് 32 പന്തില്‍ 71 റണ്‍സായിരുന്നു നരെയ്ന്‍ അടിച്ചെടുത്തത്. ഒമ്പത് ഫോറുകളും നാല് സിക്‌സുകളും ആണ് നരെയന്‍ നേടിയത്. 221.88 സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു വിന്‍ഡീസ് താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. ഇരുവരും ചേര്‍ന്ന് 138 റണ്‍സ് ആണ് ഓപ്പണിങ്ങില്‍ പടുത്തുയര്‍ത്തിയത്.

എന്നാല്‍ അവസാന ഓവറുകളില്‍ ഇറങ്ങി തകര്‍ത്തടിച്ചുക്കൊണ്ട് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ മിന്നും പ്രകടനമാണ് നടത്തിയത്. 10 പന്തില്‍ 28 റണ്‍സ് നേടിക്കൊണ്ടായിരുന്നു കൊല്‍ക്കത്ത നായകന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. മൂന്ന് സിക്‌സുകളും ഒരു ഫോറുമാണ് താരം നേടിയത്. 280 സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു അയ്യര്‍ ബാറ്റ് വീശിയത്.

ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു അവിസ്മരണീയമായ നേട്ടമാണ് ശ്രേയസ് സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ ഒരു ഇന്നിങ്‌സില്‍ ചുരുങ്ങിയത് 10 പന്തുകള്‍ നേരിട്ടതില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക് റേറ്റ് ഉള്ള അഞ്ചാമത്തെ താരം എന്ന നേട്ടമാണ് കൊല്‍ക്കത്ത നായകന്‍ സ്വന്തമാക്കിയത്.

ഓസ്‌ട്രേലിയന്‍ ഇതിഹാസം ആദം ഗില്‍ഗ്രിസ്റ്റിനെ മറികടന്നു കൊണ്ടായിരുന്നു ശ്രേയസ് അയ്യറിന്റെ മുന്നേറ്റം. പഞ്ചാബിനെതിരായ മത്സരത്തില്‍ 275 സ്‌ട്രൈക്ക് റേറ്റില്‍ 12 പന്തില്‍ 33 റണ്‍സാണ് ഗില്‍ഗ്രിസ്റ്റ് നേടിയത്.

അതേസമയം വെങ്കിടേഷ് അയ്യര്‍ 20 39 റണ്‍സും ആന്ദ്രേ റസല്‍ 12 പന്തില്‍ 24 റണ്‍സും നേടി നിര്‍ണായകമായി.

പഞ്ചാബ് ബൗളിങ്ങില്‍ അര്‍ഷദീപ് സിങ് രണ്ട് വിക്കറ്റും നായകന്‍ സാം കറന്‍, ഹര്‍ഷല്‍ പട്ടേല്‍ രാഹുല്‍ ചഹര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Content Highlight: Shreyas Iyyer create a new record in IPL