national news
'ഇന്ത്യയെയും ഹിന്ദുമതത്തെയും അപകീര്‍ത്തിപ്പെടുത്തി'; നെറ്റ്ഫ്‌ളിക്‌സിനെതിരെ ശിവസേനാ പ്രവര്‍ത്തകന്റെ പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Sep 04, 01:06 pm
Wednesday, 4th September 2019, 6:36 pm

മുംബൈ: നെറ്റ്ഫ്‌ളിക്‌സ് ഷോകള്‍ ഇന്ത്യയെയും ഹിന്ദുമതത്തെയും തെറ്റായി ചിത്രീകരിക്കുന്നെന്ന പേരില്‍ ശിവസേനാ പ്രവര്‍ത്തകന്‍ മുംബൈ പോലീസില്‍ പരാതി നല്‍കി. നെറ്റ്ഫ്ളിക്സില്‍ ഈയടുത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ലൈല, ഗൗള്‍ എന്നീ സീരീസുകളും അമേരിക്കയിലെ പ്രശസ്ത അവതാരകനായ ഹസന്‍ മിന്‍ഹാജിന്റെ ചില പരിപാടികളെയും പരാമര്‍ശിച്ചാണ് പരാതി.

രമേശ് സോളങ്കിയാണു പരാതി നല്‍കിയിട്ടുള്ളത്. ‘നെറ്റ്ഫ്‌ളിക്സിലെ ഷോകള്‍ രാജ്യാന്തരതലത്തില്‍ ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്നു. തീവ്രമായ ഹിന്ദുഫോബിയ പരത്താന്‍ നെറ്റ്ഫ്‌ളിക്സ് കാരണമാകുന്നു. എത്രയും പെട്ടന്ന് നെറ്റ്ഫ്‌ളിക്സിന്റെ ലൈസന്‍സ് റദ്ദ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണം.’- പരാതിയില്‍ പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഈയടുത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സീരീസായിരുന്നു ‘ലൈല’. ഹുമാ ഖുറേഷി കേന്ദ്ര കഥാപാത്രമായി എത്തിയ ലൈല പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ പ്രയാഗ് അക്ബറുടെ നോവലിന്റെ ദൃശ്യാവിഷ്‌കാരമാണ്. ദീപാ മേത്തയാണ് സീരീസ് സംവിധാനം ചെയ്തത്. 2040-ലെ ഇന്ത്യയുടെ സാമൂഹികാന്തരീക്ഷം ആണ് ലൈലയുടെ കഥാന്തരീക്ഷം.

ഹിന്ദൂമതം സമഗ്രാധിപത്യം നേടിയ നാട്ടില്‍ കാണാതായ തന്റെ മകളെ തിരയുന്ന യുവതിയുടെ കഥയാണ് ഇതില്‍ പറയുന്നത്. അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും രൂക്ഷമായി വിമര്‍ശിച്ച ലൈല ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. രാധികാ അപ്തേ കേന്ദകഥാപാത്രമായ ഗൗള്‍ എന്ന സീരീസും കേന്ദ്രസര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഹസന്‍ മിന്‍ഹാജ് തന്റെ ഷോയില്‍ 2019-ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പിനെയും പ്രധാനമന്ത്രി നരേന്ദമോദിയെയും പരിഹസിച്ചിരുന്നു.