'ബി.ജെ.പിയുടെ വിജയം മോദി എന്ന ഉല്‍പ്പന്നത്തെ വിറ്റുണ്ടാക്കിയത്'; പരാജയം വിലയിരുത്തിയും ബി.ജെ.പിയുടെ മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ തുറന്നുകാട്ടിയും ശശി തരൂര്‍
D' Election 2019
'ബി.ജെ.പിയുടെ വിജയം മോദി എന്ന ഉല്‍പ്പന്നത്തെ വിറ്റുണ്ടാക്കിയത്'; പരാജയം വിലയിരുത്തിയും ബി.ജെ.പിയുടെ മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ തുറന്നുകാട്ടിയും ശശി തരൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th May 2019, 6:13 pm

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയത്തെ സഹായിച്ചത് മോദി എന്ന അവരുടെ ഉത്പന്നത്തെ അവര്‍ നേരത്തെ തീരുമാനിച്ചതും ആ ഉത്പന്നത്തെ വെച്ച് മാര്‍ക്കറ്റ് ചെയ്തതുമാണെന്ന് നിയുക്ത എംപി ശശി തരൂര്‍. അസാമാന്യമായ വ്യക്തി ആരാധന മോദിക്ക് പതിച്ചുനല്‍കിയാണ് ബി.ജെ.പി അത് സാധ്യമാക്കിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തരൂര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ദേശീയ സുരക്ഷയക്ക് വോട്ടര്‍മാരില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നതിനെ കോണ്‍ഗ്രസ് വേണ്ടത്ര പ്രാധാന്യത്തോടെയല്ല കണ്ടത്. ‘ദേശസുരക്ഷ’ ഉത്തരേന്ത്യയിലെ വോട്ടര്‍മാരുടെ മനസ്സിനെ സ്വാധീനിക്കുമെന്നത് കാര്യമായെടുത്തില്ലെന്നും തരൂര്‍ വ്യക്തമാക്കി. ദക്ഷിണേന്ത്യയേക്കാള്‍ ‘ദേശസുരക്ഷ’ എന്ന ആയുധം പ്രതിഫലിച്ചത് ഉത്തരേന്ത്യയിലാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതി ആറുമാസം മുമ്പെങ്കിലും പ്രഖ്യാപിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ തെരഞ്ഞെടുപ്പില്‍ അത് കൂടുതല്‍ ഗുണം ചെയ്‌തേനെ. അത് സാധ്യമായിരുന്നെങ്കില്‍ പദ്ധതിയെക്കുറിച്ച് കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനാകുമായിരുന്നു എന്നാണ് തരൂര്‍ മുന്നോട്ടുവക്കുന്ന വാദം.

’45 വയസിന് മുകളിലുള്ളവരടക്കം നേരിടുന്ന തൊഴിലില്ലായ്മ, പാരമ്യത്തിലെത്തിയ കാര്‍ഷിക പ്രതിസന്ധി, ജനങ്ങളില്‍ ദുരന്തമായി വന്ന് പതിച്ച നോട്ടുനിരോധനം തുടങ്ങിയ ഗൗരവമേറിയ സാമ്പത്തീക പ്രശ്‌നങ്ങള്‍ തെരഞ്ഞെടുപ്പിന്റെ വിധിയെഴുതുമെന്നായിരുന്നു കോണ്‍ഗ്രസ് മനസിലാക്കിയിരുന്നത്. അടിസ്ഥാനപരമായ ചില കാര്യങ്ങളില്‍ മാറ്റം വരുത്തണമെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് എനിക്ക് തോന്നുന്നു. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാന്‍ ആത്മപരിശോധനയും സമഗ്രമായ അന്വേഷണവും നടത്തണമെന്നത് നിസംശയം പറയാന്‍ കഴിയും’, തരൂര്‍ പറയുന്നു.

‘മോദിയെ മികച്ച ഉല്‍പ്പന്നമായി വില്‍ക്കാന്‍ തീരുമാനിച്ച ബിജെപി, സാമൂഹിക മാധ്യമങ്ങളെയും മുഖ്യധാര മാധ്യമങ്ങളെയും ഉപയോഗിച്ച് മോദിക്ക് അസാമാന്യ ആരാധനാ പ്രതിഛായയുണ്ടാക്കി. കാമറകള്‍ അയാളെ ഒപ്പിക്കൊണ്ടേയിരുന്നു. 24/7 മണിക്കൂറും അതിവിദഗ്ധമായ പരസ്യം അയാള്‍ക്കുവേണ്ടി നിര്‍മ്മിക്കപ്പെട്ടു. ഇവയ്‌ക്കെല്ലാം വേണ്ടി സാധാരണക്കാരുടെ നികുതിപ്പണത്തിലെ 5,600 കോടിയാണ് ഒഴുക്കിയത്’, തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ബിജെപി അവരുടെ സേനാപ്രമുഖന്റെ കപ്പലിന് തിളക്കം കൂട്ടാന്‍ ചെയ്ത മാര്‍ക്കറ്റിങിലും അമിത പ്രചാരത്തിലും വിജയിച്ചെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.

പഞ്ചാബും കേരളവും കാണിച്ചു തന്നത് കോണ്‍ഗ്രസ് ജീവനോടെ സജീവമായി ഉണ്ടെന്ന് തന്നെയാണ്. രാജ്യത്തിന്റെ ആത്മാവും ഹൃദയവും പ്രകാശിപ്പിക്കുന്ന ബഹുസ്വരതയെയാണ് ഞങ്ങള്‍ പ്രതിനിധീകരിക്കുന്നത്. രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ തോല്‍വിയുടെ മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുത്തിട്ടുണ്ടങ്കിലും തോല്‍വിയില്‍ ഞങ്ങളും കൂടി ഉത്തരവാദികളാണ്. പാര്‍ട്ടിയുടെ പുനരുജ്ജീവനത്തില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും തരൂര്‍ തുറന്നുപറഞ്ഞു.