Advertisement
Entertainment
എന്റെ അമ്മ ആ മലയാളനടന്റെ വലിയ ഫാന്‍, അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടാണ് വളര്‍ന്നത്, കൂടെ അഭിനയിച്ചത് മറക്കാനാകാത്ത അനുഭവം: ദേവയാനി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 16, 01:03 pm
Wednesday, 16th April 2025, 6:33 pm

സൗത്ത് ഇന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളാണ് ദേവയാനി. ബംഗാളി സിനിമകളിലൂടെയാണ് കരിയര്‍ ആരംഭിച്ചതെങ്കിലും കിന്നരിപ്പുഴയോരം എന്ന ചിത്രത്തിലൂടെയാണ് ദേവയാനി മലയാളികള്‍ക്ക് പ്രിയങ്കരിയായത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ദേവയാനി തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. രണ്ട് വട്ടം തമിഴ്‌നാട് സര്‍ക്കാരിന്റെ സംസ്ഥാന അവാര്‍ഡിനും ദേവയാനി അര്‍ഹയായി.

മമ്മൂട്ടിയോടൊപ്പം ദേവയാനി തമിഴില്‍ അഭിനയിച്ച ചിത്രമാണ് മറുമലര്‍ച്ചി. 1998ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച ഓര്‍മകള്‍ പങ്കുവെക്കുകയാണ് ദേവയാനി. തന്റെ അമ്മ മമ്മൂട്ടിയുടെ വലിയ ഫാനായിരുന്നെന്ന് ദേവയാനി പറഞ്ഞു. കുട്ടിക്കാലം മുതല്‍ക്ക് അമ്മയുടെ കൂടെ മമ്മൂട്ടിയുടെ പല സിനിമകളും താന്‍ കണ്ടിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ അഭിനയം തനിക്ക് ഇഷ്ടമായെന്നും ദേവയാനി കൂട്ടിച്ചേര്‍ത്തു.

മറുമലര്‍ച്ചി എന്ന സിനിമയില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നെന്നും ദേവയാനി പറഞ്ഞു. ഒരു ഫാന്‍ ഗേള്‍ മൊമന്റായിരുന്നെന്നും ഡ്രീം കം ട്രൂ എന്ന് പറയുന്ന അവസ്ഥയായിരുന്നു ആ സമയത്തെന്നും ദേവയാനി കൂട്ടിച്ചേര്‍ത്തു. ആ സിനിമയുടെ കഥയും തന്റെ കഥാപാത്രവും നല്ലതായിരുന്നെന്നും ദേവയാനി പറഞ്ഞു.

ആ സിനിമയിലെ പാട്ട് വളരെ മനോഹരമായിരുന്നെന്നും ഇന്നും പലര്‍ക്കും ഇഷ്ടമാണെന്നും ദേവയാനി കൂട്ടിച്ചേര്‍ത്തു. അന്ന് പാട്ട് ഷൂട്ട് ചെയ്യുന്ന സമയത്ത് ഇത്ര വലിയ ഹിറ്റാകുമെന്ന് കരുതിയില്ലെന്നും 25 വര്‍ഷത്തിനിപ്പുറവും പലരുടെയും റിങ് ടോണാണ് ആ പാട്ടെന്നും ദേവയാനി പറഞ്ഞു. സിനിമ ഉലകത്തോട് സംസാരിക്കുകയായിരുന്നു ദേവയാനി.

‘മമ്മൂട്ടി സാറിന്റെ വലിയ ഫാനായിരുന്നു എന്റെ അമ്മ. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും അമ്മ തേടിപ്പിടിച്ച് കാണുമായിരുന്നു. എന്നെയും കാണിച്ച് തരും. ഞാനും ചെറുപ്പം തൊട്ടേ അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ട് വലിയ ഫാനായി. പിന്നീട് സിനിമയിലെത്തിയപ്പോള്‍ മറുമലര്‍ച്ചി എന്ന സിനിമയില്‍ മമ്മൂട്ടി സാറിന്റെ കൂടെ അഭിനയിക്കാന്‍ അവസരം കിട്ടി.

ജീവിതത്തില്‍ മറക്കാന്‍ സാധിക്കാത്ത അനുഭവമായിരുന്നു. ഡ്രീം കം ട്രൂ മൊമന്റ് എന്നൊക്കെ പറയാറില്ലേ. അതായിരുന്നു എനിക്ക്. ആ സിനിമയുടെ കഥയും അതിലെ എന്റെ കഥാപാത്രവും നല്ലതായിരുന്നു. ആ പടത്തിലെ ‘നന്‍ട്രി സൊല്ല ഉനക്ക്’ എന്ന പാട്ട് ഇന്നും ആളുകള്‍ ഓര്‍ക്കുന്നുണ്ട്. എന്ത് മനോഹരമായ പാട്ടാണ് അത്. 25 വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും പലരുടെയും റിങ്‌ടോണായിട്ട് ആ പാട്ട് കേള്‍ക്കാറുണ്ട്,’ ദേവയാനി പറഞ്ഞു.

Content Highlight: Devayani saying she was fan of Mammootty since childhood