മോഹൻലാലിന് മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്. സത്യൻ അന്തിക്കാട്, ശ്രീനിവാസൻ, മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ സിനിമകളെല്ലാം മലയാളത്തിൽ വലിയ റിപ്പീറ്റ് വാല്യൂ ഉള്ള ചിത്രങ്ങളാണ്. നാടോടിക്കാറ്റ്, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, വരവേല്പ് എന്നിവയെല്ലാം ഇവയിൽ ചിലത് മാത്രം.
എന്നാൽ മമ്മൂട്ടിയുമൊത്ത് വളരെ കുറച്ച് സിനിമകളിലാണ് സത്യൻ അന്തിക്കാട് ഒന്നിച്ചിട്ടുള്ളത്. ശ്രീധരന്റെ ഒന്നാംതിരുമുറിവ്, ഗോളാന്തര വാർത്തകൾ, കളിക്കളം എന്നിവയെല്ലാം അവയിൽ ചിലതാണ്. മമ്മൂട്ടി, ജയറാം, പാർവതി തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ സിനിമയാണ് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അർത്ഥം.
മമ്മൂട്ടിയെ പ്രേക്ഷർക്ക് ഇഷ്ടപ്പെടണം എന്ന ആഗ്രഹത്തോടെയാണ് അർത്ഥം എന്ന സിനിമ ചെയ്തതെന്നും മമ്മൂട്ടിയുടെ ശബ്‌ദം, ഹെയർസ്‌റ്റൈൽ, വേഷം ഇതെല്ലാം കൊതിപ്പിക്കുന്ന രീതിയിലാണ് ആ സിനിമയ്ക്കായി ഒരുക്കിയതെന്നും സത്യൻ അന്തിക്കാട് പറയുന്നു. മോഹൻലാലിൻറെ നാടോടിക്കാറ്റും വരവേല്പുമൊക്കെ പോലൊരു സിനിമ വേണമെന്ന് മമ്മൂട്ടി വാശി പിടിച്ചപ്പോഴാണ് അർത്ഥം സിനിമ ചെയ്യാൻ താൻ തയ്യാറായതെന്നും സത്യൻ അന്തിക്കാട് പറയുന്നു.
‘മമ്മുട്ടി വാശി പിടിപ്പിച്ചത് കൊണ്ട് ഉണ്ടായ സിനിമയാണ് ‘അർത്ഥം’. ശ്രീധരൻ്റെ ഒന്നാം തിരുമുറിവിലും ഗാന്ധിനഗറിലും ഒക്കെ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു ദിവസം കണ്ടപ്പോൾ മമ്മൂട്ടി പറഞ്ഞു.
നിങ്ങളുടെ നാടോടിക്കാറ്റ് പോലെ വരവേൽപ്പ് പോലെ ഒരു സിനിമ വേണം, എനിക്ക് ധാരാളം ഹിറ്റുണ്ട്. പക്ഷേ എന്നെ വച്ച് നിങ്ങൾക്കൊരു ഹിറ്റ് ഉണ്ടാക്കാൻ പറ്റുന്നില്ലെങ്കിൽ കുഴപ്പം നിങ്ങൾക്കാണ്. അത് എന്നെ സ്‌പർശിച്ചു. ഒരു വെല്ലുവിളിയായി. ആ ആഗ്രഹത്തിലുണ്ടാക്കിയ സിനിമയാണ് അർത്ഥം.
തിരക്കഥ വേണു നാഗവള്ളിയുടെതാണ്. രണ്ടു കാര്യമാണ് ഞാൻ പറഞ്ഞത്, സിനിമ ഓടണം പക്ഷേ നിലവാരം പോകാനും പാടില്ല. അങ്ങനെയാണ് ബെൻ നരേന്ദ്രൻ എന്ന സ്‌റ്റൈലിഷ് കഥാപാത്രം ഉണ്ടാകുന്നത്. വടക്കു നോക്കിയന്ത്രത്തിലേക്ക് പോയെങ്കിലും ഇടയ്ക്ക് ശ്രീനി വരും കുട്ടിച്ചേർക്കലുകൾ നടത്തും.
മമ്മൂട്ടിയുടെ ശബ്‌ദം, ഹെയർസ്‌റ്റൈൽ, വേഷം ഇതെല്ലാം കൊതിപ്പിക്കുന്ന രീതിയിൽ ഉണ്ടാക്കിയതാണ്. ആളുകൾക്ക് മമ്മൂട്ടിയെ ഇഷ്‌ടപ്പെടണം എന്നു തന്നെ കരുതിക്കൊണ്ട്. അങ്ങനെ ഒറ്റ സിനിമയേ ചെയ്‌തുള്ളൂ. അത് അർത്ഥമാണ്.
Content Highlight: Sathyan Anthikkad About Mammooty’s Character In Artham Movie