Kerala News
പി.സി ജോര്‍ജ്ജ് എം.എല്‍.എയുടെ വംശീയാധിക്ഷേപം; 'ഒരാഴ്ചക്കുള്ളില്‍ നടപടികളില്ലെങ്കില്‍ നിയമപരമായി മുന്നോട്ടുപോകും'; സജി കെ ചേരമാന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Mar 25, 03:59 am
Sunday, 25th March 2018, 9:29 am

തിരുവനന്തപുരം: കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ ആരോപണമുയര്‍ത്തുന്ന വൈദികരെ ജാതീയമായി അധിക്ഷേപിച്ച പി.സി ജോര്‍ജ് എം.എല്‍.എയ്‌ക്കെതിരെ അഡ്വ. സജി കെ ചേരമാന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി. വൈദികനെ സംബന്ധിച്ച് നടത്തിയ പരാമര്‍ശം പുലയ സമുദായത്തില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍ക്കെതിരെ സമൂഹത്തില്‍ വിദ്വേഷവും മോശമായ അഭിപ്രായവും ജനിപ്പിക്കണമെന്ന മനപൂര്‍വ്വമായ ഉദ്ദേശത്തോടും കരുതലോടും കൂടി പറഞ്ഞിട്ടുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സജി ചേരമാന്റെ പരാതി.

നേരത്തെ വൈദികരുടെ നീക്കം സഭയില്‍ വിഘടനത്തിന് കാരണമാകില്ലേ എന്ന ചോദ്യത്തിനായിരുന്നു പി.സി ജോര്‍ജ്ജ് അധിക്ഷേപപരമായ പരാമര്‍ശങ്ങള്‍ നടത്തിയത്.

“സഭയില്‍ എന്ത് വിഘടനമുണ്ടാകാനാണ്? ഞാന്‍ പറഞ്ഞില്ലേ, പുലയ സ്ത്രീയില്‍ ജനിച്ചവനാണ് ഈ വൈദികന്‍. അവരൊക്കെ പറഞ്ഞാല്‍ ഇവിടെ കത്തോലിക്കരാരെങ്കിലും കേള്‍ക്കാനുണ്ടോ. അതൊക്കെ അവനൊക്കെ കത്തോലിക്കനാണെന്ന് പറയുന്നത് നാണക്കേടാണ്. അതൊന്നുമില്ലന്നേ. എറണാകുളം അങ്കമാലി രൂപതയില്‍ ചന്തകളായ കുറേ വൈദികരുണ്ട്. അവരുടെയൊക്കെ കുര്‍ബാന പോലും ഇനി ക്രിസ്ത്യാനിയെ കിട്ടാതാകും വലിയ താമസമില്ലാതെ. ഞാന്‍ പറയുമ്പോള്‍ അന്വേഷിക്കട്ടെ. ഈ ചന്തയാകുന്ന ഇവനെങ്ങനെയാ ഈ കുടുംബത്തിലെ മാന്യന്‍. അന്വേഷിച്ചപ്പോഴാ അവിടെ വേലയ്ക്ക് നിന്ന പുലയ സ്ത്രീയില്‍ ഉണ്ടായവനാ പോരേ. അവരുടെ വൈദികനെ, എങ്ങനെ നന്നാകും സഭ” തുടങ്ങിയ പരാമര്‍ശങ്ങളായിരുന്നു പി.സി ജോര്‍ജ് നടത്തിയത്.

എം.എല്‍.എയുടെ പ്രസ്താവന പുലയ സമുദായത്തില്‍പ്പെട്ട തനിക്കും മറ്റ് അനേകമാളുകള്‍ക്കും കടുത്ത മനോവിഷമവും മാനഹാനിയും ഉളവാക്കിയിട്ടുള്ളതാണെന്നും അതുകൊണ്ട് എസ്.സി-എസ്.ടി അമന്റ്‌മെന്റ് ആക്ട് 2015 എസ് 4 പ്രകാരം ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് പരാതിക്കാരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വ്യാഴാഴ്ചയാണ് സജി ചെറിയാന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. താന്‍ അയച്ച പരാതി സ്പീക്കര്‍ പൊലീസിനു കൈമാറുകയാണു വേണ്ടതെന്ന് സജി ചേരമാന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. “എം.എല്‍.എ എന്ന നിലയില്‍ പി.സി ജോര്‍ജ്ജിനു ചില പ്രിവിലേജുകളുണ്ട്. അതുകൊണ്ട് തന്നെയാണ് സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. സ്പീക്കര്‍ ആ പരാതി പൊലീസിനു കൈമാറുമെന്നാണ് കരുതുന്നത്” സജി ചേരമാന്‍ പറഞ്ഞു.

പരാതി ഇതുവരെ കൈമാറിയോയെന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നും സജി ചേരമാന്‍ പറഞ്ഞു. “ഞാന്‍ ഒരാഴ്ച കാത്തിരിക്കും. അത് കഴിഞ്ഞ് ബാക്കി നടപടി സ്വീകരിക്കാമെന്നാണ് കരുതുന്നത്.” അദ്ദേഹം പറഞ്ഞു.