വെറും റെക്കോഡല്ല, മാക്‌സ്‌വെല്ലിനെ അടിച്ചുനേടിയ റെക്കോഡ്; ക്യാപ്റ്റനെയും വീഴ്ത്തി മുന്നോട്ട്
Sports News
വെറും റെക്കോഡല്ല, മാക്‌സ്‌വെല്ലിനെ അടിച്ചുനേടിയ റെക്കോഡ്; ക്യാപ്റ്റനെയും വീഴ്ത്തി മുന്നോട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 29th November 2023, 8:12 am

 

 

ഓസ്ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ടി-20യില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇന്ത്യയുയര്‍ത്തിയ 223 റണ്‍സിന്റെ വിജയലക്ഷ്യം അവസാന പന്തില്‍ മറികടന്നുകൊണ്ടാണ് ഓസീസ് വിജയം സ്വന്തമാക്കയിത്.

മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാദിന്റെ സെഞ്ച്വറി ഏറെ ചര്‍ച്ചയായിരുന്നു. ആദ്യ ഓവറുകളില്‍ വേഗത്തില്‍ സ്‌കോര്‍ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ ഗെയ്ക്വാദും ഇന്ത്യന്‍ ടീമും വിമര്‍ശനങ്ങള്‍ കേട്ടെങ്കിലും ഇന്ത്യന്‍ ഇന്നിങ്‌സിന്റെ രണ്ടാം പകുതിയില്‍ ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം താരം ബാറ്റ് കൊണ്ട് മറുപടി നല്‍കുകയായിരുന്നു.

ആദ്യ പത്ത് ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സ് മാത്രമായിരുന്നു ഇന്ത്യക്ക് നേടാന്‍ സാധിച്ചത്. എന്നാല്‍ അടുത്ത പത്ത് ഓവറില്‍ ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ 134 റണ്‍സാണ് ഗെയ്ക്വാദും തിലക് വര്‍മയും ചേര്‍ന്ന് സ്വന്തമാക്കിയത്.

57 പന്തില്‍ പുറത്താകാതെ 123 റണ്‍സാണ് ഋതുരാജ് നേടിയത്. 13 ബൗണ്ടറിയും ഏഴ് സിക്സറുമാണ് താരത്തിന്റെ ഇന്നിങ്സില്‍ ഉണ്ടായിരുന്നത്.

സൂപ്പര്‍ താരം ഗ്ലെന്‍ മാക്സ്‌വെല്‍ എറിഞ്ഞ അവസാന ഓവറിലാണ് ഗെയ്ക്വാദ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ആ ഓവറില്‍ 30 റണ്‍സാണ് മാക്സ്‌വെല്ലിന് വഴങ്ങേണ്ടി വന്നത്. മൂന്ന് സിക്സറും രണ്ട് ബൗണ്ടറിയുമാണ് ആ ഓവറില്‍ പിറന്നത്.

ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ഗെയ്ക്വാദിനെ തേടിയെത്തിയത്. ടി-20യില്‍ ഒരു ഓവറില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ ബാറ്റര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയാണ് ഗെയ്ക്വാദ് റെക്കോഡിട്ടത്.

2007 ലോകകപ്പില്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ ആറ് പന്തില്‍ ആറ് സിക്സര്‍ പറത്തിയ യുവരാജ് സിങ്ങിന് ശേഷമാണ് ഗെയ്ക്വാദ് പട്ടികയില്‍ രണ്ടാമതായി സ്ഥാനം പിടിച്ചത്.

ടി-20യില്‍ ഒരു ഓവറില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – റണ്‍സ് – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

യുവരാജ് സിങ് – 36 – ഇംഗ്ലണ്ട് – 2007

ഋതുരാജ് ഗെയ്ക്വാദ് – 27 – ഓസ്ട്രേലിയ – 2023

സൂര്യകുമാര്‍ യാദവ് – ഹോങ്കോങ് – 26 – 2022

രോഹിത് ശര്‍മ – 26 – ന്യൂസിലാന്‍ഡ് – 2020

വിരാട് കോഹ്‌ലി – 25 – വെസ്റ്റ് ഇന്‍ഡീസ് – 2019

രോഹിത് ശര്‍മ – 24 – ശ്രീലങ്ക – 2017

റിങ്കു സിങ് – 24 – ഓസ്ട്രേലിയ – 2023

യശസ്വി ജെയ്സ്വാള്‍ – 24 – ഓസ്ട്രേലിയ – 2023

ഋതുരാജ് ഗെയ്ക്വാദ് – 24 – ഓസ്ട്രേലിയ – 2023

അതേസമയം, ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ഓസ്‌ട്രേലിയക്കായി ഗ്ലെന്‍ മാക്‌സ്‌വെല്‍ തകര്‍പ്പന്‍ സെഞ്ച്വറി കണ്ടെത്തിയതിന് പിന്നാലെയാണ് സന്ദര്‍ശകര്‍ പരമ്പര കൈവിടാതെ കാത്തത്. 48 പന്തില്‍ പുറത്താകാതെ 104 റണ്‍സാണ് മാക്‌സ്‌വെല്‍ നേടിയത്.

അവസാന പന്ത് വരെ ആവേശം കത്തി നിന്ന മത്സരത്തിലാണ് ഓസ്‌ട്രേലിയ മാക്‌സ്‌വെല്ലിലൂടെ വിജയം രുചിച്ചത്. അവസാന പന്തില്‍ വിജയിക്കാന്‍ രണ്ട് റണ്‍സ് വേണമെന്നിരിക്കെ പ്രസിദ്ധ് കൃഷ്ണയെ ബൗണ്ടറി കടത്തി മാക്‌സി കങ്കാരുക്കള്‍ക്ക് വിജയം സമ്മാനിക്കുകയായിരുന്നു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഓസീസ് 2-1ന് പിറകിലാണ്.

ഡിസംബര്‍ ഒന്നിനാണ് പരമ്പരയിലെ നാലാം മത്സരം. റായ്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ സിങ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.

 

 

Content highlight: Ruturaj Gaikwad scored 27 runs in an over