അടുത്ത സീസണിൽ ആ താരത്തെ ചെന്നൈ സൂപ്പർ കിങ്‌സ് നിലനിർത്തരുത്: ചൂണ്ടിക്കാട്ടി ഇര്‍ഫാന്‍ പത്താന്‍
Cricket
അടുത്ത സീസണിൽ ആ താരത്തെ ചെന്നൈ സൂപ്പർ കിങ്‌സ് നിലനിർത്തരുത്: ചൂണ്ടിക്കാട്ടി ഇര്‍ഫാന്‍ പത്താന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 19th May 2024, 10:28 am

2024 ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലേ ഓഫില്‍. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 27 റണ്‍സിന് പരാജയപ്പെടുത്തിയാണ് ബെംഗളൂരു പ്ലേ ഓഫിലേക്ക് മുന്നേറിയത്.

റോയല്‍ ചലഞ്ചേഴ്സിന്റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സന്ദര്‍ശകര്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈയ്ക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് നേടാന്‍ സാധിച്ചത്.

ഇപ്പോഴിതാ എം.എസ് ധോണിയെ അടുത്ത സീസണില്‍ ചെന്നൈ നിലനിര്‍ത്തേണ്ട എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍.

‘ധോണിയെ അടുത്ത സീസണില്‍ നിലനിര്‍ത്തണമെങ്കില്‍ ചെന്നൈക്ക് വലിയ തുക നല്‍കേണ്ടി വരും. എന്റെ അഭിപ്രായത്തില്‍ ഒരു നീണ്ടകാലത്തെ ആസൂത്രണത്തെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ ചെന്നൈ അദ്ദേഹത്തെ നിലനിര്‍ത്തേണ്ട ആവശ്യമില്ല. മത്സരത്തില്‍ മൂന്നോ നാലോ പന്തുകള്‍ മാത്രം കളിക്കാന്‍ ആണ് ധോണി ഉദ്ദേശിക്കുന്നതെങ്കില്‍ അദ്ദേഹത്തെ ടീമില്‍ എടുക്കരുത്. അദ്ദേഹം മൂന്നോ നാലോ ഓവര്‍ കളിക്കുകയാണെങ്കില്‍ മാത്രം ടീമില്‍ എടുക്കണം,’ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

ഈ സീസണില്‍ 13 മത്സരങ്ങളില്‍ എട്ട് ഇന്നിങ്സില്‍ നിന്നും 136 റണ്‍സാണ് ധോണി നേടിയത്. 226.67 സ്ട്രൈക്ക് റേറ്റില്‍ 11 ഫോറുകളും 12 സിക്സുകളുമാണ് ധോണിയുടെ ബാറ്റില്‍ നിന്നും പിറന്നത്.

ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി മഹേന്ദ്ര സിങ് ധോണി ഐ.പി.എല്ലില്‍ അഞ്ച് കിരീടങ്ങളാണ് നേടിക്കൊടുത്തത്. 2010, 2011, 2018, 2021, 2023 എന്നീ വര്‍ഷങ്ങളിലാണ് ധോണി ചെന്നൈക്ക് വേണ്ടി കിരീടം നേടിയത്. ഐ.പി.എല്ലില്‍ മാത്രമല്ല ചാമ്പ്യന്‍സ് ലീഗ് ട്രോഫിയിലും ധോണി തന്റെ കയ്യൊപ്പ് ചേര്‍ത്തിട്ടുണ്ട്. ചെന്നൈക്ക് വേണ്ടി 2010ലും 2014ലിലുമാണ് ധോണി ചാമ്പ്യന്‍സ് ട്രോഫി നേടുന്നത്. അടുത്ത സീസണിലും ധോണി ചെന്നൈയുടെ മഞ്ഞകുപ്പായത്തില്‍ കളിക്കുമോ എന്ന് കണ്ടുതന്നെ അറിയണം.

Content Highlight: Irfan Pathan talks CSK didnt retain M S Dhoni in next season