ഇതിഹാസവും ഇവന് മുന്നില്‍ വീണു; ഇന്ത്യയുടെ യഥാര്‍ത്ഥ 'സ്പിന്‍ മാന്ത്രികന്‍'
Sports News
ഇതിഹാസവും ഇവന് മുന്നില്‍ വീണു; ഇന്ത്യയുടെ യഥാര്‍ത്ഥ 'സ്പിന്‍ മാന്ത്രികന്‍'
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 9th March 2024, 1:07 pm

ഇംഗ്ലണ്ടിനെതിരെ അവസാന ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യയുടെ ബാറ്റിങ് അവസാനിച്ചിരിക്കുകയാണ്. 477 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ട് ആവുകയായിരുന്നു. ആദ്യ ഇന്നിങ്സില്‍ ഇംഗ്ലണ്ടിനെ 218 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്. ഇംഗ്ലണ്ട് സ്പിന്‍ ബൗളര്‍ ഷൊയ്ബ് ബഷീര്‍ അഞ്ച് വിക്കറ്റ് നേടി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ടോം ഹാര്‍ട്‌ലിയും ജെയിംസ് ആന്‍ഡേഴ്‌സനും ചേര്‍ന്ന് രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോഴേക്കും ഇന്ത്യ തകരുകയായിരുന്നു.

നിലവില്‍ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയിരിക്കുകയാണ്. 28 ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. 38 റണ്‍സുമായി ജോ റൂട്ടും അഞ്ച് റണ്‍സുമായി ടോം ഹാര്‍ടലിയുമാണ് ക്രീസില്‍ തുടരുന്നത്. ഇംഗ്ലണ്ടിനെ വിറപ്പിച്ചത് സ്പിന്‍ മാന്ത്രികന്‍ ആര്‍. അശ്വിന്‍ ആണ്. അഞ്ച് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഇതോടെ ടെസ്റ്റ് കരിയറിലെ 36ാം അഞ്ച് വിക്കറ്റ് നേട്ടമാണ് താരം സ്വന്തമാക്കിയത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും അശ്വിന് സ്വന്തമാക്കാന്‍ സാധിച്ചിരിക്കുകയാണ്.

ഇന്ത്യക്ക് വേണ്ടി ഏറ്റവും വേഗത്തില്‍ ഏറ്റവും കൂടുതല്‍ ഫൈഫര്‍ നേടുന്ന താരം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ ഇതിഹാസം അനില്‍ കുംബ്ലയെ മറികടന്നാണ് അശ്വിന്‍ ഈ സുവര്‍ണ നേട്ടം സ്വന്തമാക്കിയത്.

ഇന്ത്യക്ക് വേണ്ടി ഏറ്റവും വേഗത്തില്‍ ഏറ്റവും കൂടുതല്‍ ഫൈഫര്‍ നേടുന്ന താരം, എണ്ണം, ടെസ്റ്റ്

ആര്‍. അശ്വിന്‍ – 36* – 100 ടെസ്റ്റ്

അനില്‍ കുംബ്ലെ – 35 – 132 ടെസ്റ്റ്

ഹര്‍ഭജന്‍ സിങ് – 25 – 103 ടെസ്റ്റ്

സാക്ക് ക്രോളി (0), ബെന്‍ ഡക്കറ്റ് (2), ഒല്ലി പോപ് (19), ബെന്‍ സ്‌റ്റോക്‌സ് (2), ബെന്‍ ഫോക്‌സ് എന്നിവരെയാണ് ആര്‍. അശ്വിനാണ് പുറത്താക്കിയത്. 39 റണ്‍സ് നേടിയ ജോണി ബെയര്‍സ്‌റ്റോയുടെ വിക്കറ്റ് കുല്‍ദീപാണ് സ്വന്തമാക്കിയത്.

 

ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ ബാറ്റിങ് ആരംഭിച്ചപ്പോള്‍ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ മൂന്ന് സിക്‌സറടക്കം 57 റണ്‍സ് നേടിയാണ് പുറത്തായത്. രോഹിത് 162 പന്തില്‍ നിന്ന് 13 ഫോറും മൂന്ന് സിക്സും അടക്കം 103 റണ്‍സും ഗില്‍ 150 പന്തില്‍ നിന്ന് 13 ഫോറും അഞ്ച് സിക്സറും അടക്കം 110 റണ്‍സെടുത്താണ് പുറത്തായത്.

അരങ്ങേറ്റം കുറിച്ച ദേവ്ദത്ത് പടിക്കല്‍ 103 പന്തില്‍ 65 റണ്‍സും സര്‍ഫറാസ് ഖാന്‍ 60 പന്തില്‍ 56 റണ്‍സും നേടി മികച്ച പ്രകടനം കാഴ്ചവെച്ചാണ് പുറത്തായത്. രവീന്ദ്ര ജഡേജ (15), ധ്രുവ് ജുറെല്‍ (15), രവിചന്ദ്രന്‍ അശ്വിന്‍ (0) എന്നിവര്‍ കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെയാണ് പുറത്തായത്.

അവസാനം കുല്‍ദീപ് യാദവ് 30 റണ്‍സും ജസ്പ്രീത് ബുംറ 20 റണ്‍സും നേടി പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കുല്‍ദീപ് യാദവിന്റെ വിക്കറ്റ് നേടിയത് ആന്‍ഡേഴ്‌സനാണ്. ഇതോടെ ആന്‍ഡേഴ്‌സണ്‍ തന്റെ ടെസ്റ്റ് കരിയറിലെ നിര്‍ണായക നേട്ടത്തില്‍ എത്തിയിരിക്കുകയാണ്. 700 ടെസ്റ്റ് വിക്കറ്റുകള്‍ തികക്കാനാണ് താരത്തിന് സാധിച്ചത്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന മൂന്നാമത്തെ താരമാകാനും ആന്‍ഡേഴ്‌സണ് കഴിഞ്ഞു.

 

 

Content Highlight: Ravichandran Ashwin In Record Achievement