Sports News
അവന്‍ വിക്കറ്റ് നഷ്ടപ്പെടുത്തിയതോടെ ഓസ്‌ട്രേലിയ മത്സരത്തില്‍ തിരിച്ചെത്തി; തുറന്ന് പറഞ്ഞ് രവി ശാസ്ത്രി
സ്പോര്‍ട്സ് ഡെസ്‌ക്
2024 Dec 30, 09:06 am
Monday, 30th December 2024, 2:36 pm

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ നിര്‍ണായകമായ നാലാം ടെസ്റ്റില്‍ ഇന്ത്യ വമ്പന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്. മെല്‍ബണില്‍ നടന്ന ബോക്സിങ് ഡേ ടെസ്റ്റില്‍ 184 റണ്‍സിനാണ് കങ്കാരുക്കള്‍ വിജയം സ്വന്തമാക്കിയത്. ഓസീസ് ഉയര്‍ത്തിയ 340 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കാന്‍ സാധിക്കാതെ ഓള്‍ ഔട്ടില്‍ കുരുങ്ങുകയായിരുന്നു ഇന്ത്യ. ഇതോടെ 2-1ന് ഓസീസാണ് പരമ്പരയില്‍ മുന്നില്‍ നില്‍ക്കുന്നത്.

സ്‌കോര്‍

ഓസ്ട്രേലിയ: 474 & 234

ഇന്ത്യ: 369 & 155 (T: 340)

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മോശം പ്രകടനമാണ് നടത്തിയത്. 40 പന്തില്‍ നിന്ന് ഒമ്പത് റണ്‍സാണ് താരം നേടിയത്. പാറ്റ് കമ്മിന്‍സിന്റെ പന്തിലാണ് താരം പുറത്തായത്. കഴിഞ്ഞ അഞ്ച് ഇന്നിങ്സിലും നാല് തവണ കമ്മിന്‍സാണ് രോഹിത്തിനെ മടക്കിയയച്ചത്.

രോഹിത്തിന് പുറമെ വിരാട് കോഹ്‌ലി അഞ്ച് റണ്‍സിനും പതിവ് രീതിയില്‍ മടങ്ങി. മാത്രമല്ല മത്സരത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ റിഷബ് പന്ത് അനാവശ്യമായ ഷോട്ടിന് മുതിര്‍ന്നാണ് പുറത്തായത്.

ഇന്ത്യ വിജയിക്കാന്‍ സാധ്യതയുണ്ടായിരുന്ന മത്സരം പരാജയത്തില്‍ എത്തിയതിന് കാരണം പന്തടക്കമുള്ള ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാരാണെന്ന് പറയുകയാണ് ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ രവി ശാസ്ത്രി.

‘നിങ്ങളുടെ മൂന്ന് മുന്‍നിര ബാറ്റര്‍മാര്‍ മോശം രീതിയില്‍ പുറത്താകുമ്പോള്‍ സമനിലയുടെ സാധ്യത പോലുമില്ലാതെ പോകുന്നു. പന്തിന്റെ വിക്കറ്റ് ഓസ്ട്രേലിയയെ കളിയിലേക്ക് തിരിച്ചുവരാന്‍ അനുവദിച്ചതായി എനിക്ക് തോന്നുന്നു. ഈ ഓസ്ട്രേലിയക്കാര്‍ക്ക് എന്ത് കഴിവാണുള്ളതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം, അവരുടെ ബൗളര്‍മാര്‍ ഇന്ന് മികച്ചതായിരുന്നു,’ രവി ശാസ്ത്രി പറഞ്ഞു.

നിര്‍ണായകമായ അവസാന ഇന്നിങ്സില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് യശസ്വി ജെയ്സ്വാളാണ്. 208 പന്തില്‍ നിന്ന് 84 റണ്‍സ് നേടിയാണ് താരം പുറത്തായത്. താരത്തിന് പുറമെ റിഷബ് പന്ത് 104 പന്തില്‍ നിന്ന് 30 റണ്‍സും നേടിയാണ് പുറത്തായത്. ട്രാവിസ് ഹെഡ്ഡിന്റെ പന്തില്‍ മോശം ഷോട്ടിന് ശ്രമിക്കവെയാണ് താരം പുറത്തായത്.

സ്ഥിരതയില്‍ മുന്നോട്ട് പോയ ഇന്ത്യയുടെ ബാറ്റിങ് പന്തിന്റെ വിക്കറ്റ് നഷ്ടപ്പെടുത്തിയതോടെ ചിതറുന്ന കാഴ്ചയാണ് കണ്ടത്. ജെയ്‌സ്വാളിന്റെയും പന്തിന്റെയും പാര്‍ടണര്‍ഷിപ്പ് മുന്നോട്ട് പോയിരുന്നെങ്കില്‍ ഒരു പക്ഷെ ഇന്ത്യ വിജയത്തിലെത്തുമായിരുന്നു.

 

Content highlight: Ravi Shastri Talking About Indian Batting Top Order