രാജ്യത്തിന്റെ അന്തസിനെ ബാധിക്കുന്ന എന്ത് വിഷയമാണുള്ളത് ? ഗവര്‍ണറും സര്‍ക്കാറും വ്യക്തത വരുത്തണമെന്ന് രമേശ് ചെന്നിത്തല
Kerala News
രാജ്യത്തിന്റെ അന്തസിനെ ബാധിക്കുന്ന എന്ത് വിഷയമാണുള്ളത് ? ഗവര്‍ണറും സര്‍ക്കാറും വ്യക്തത വരുത്തണമെന്ന് രമേശ് ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 31st December 2021, 11:25 am

കൊല്ലം: സംസ്ഥാന സര്‍ക്കാറുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തെ കുറിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറയുന്നത് ഗൗരവമുള്ള കാര്യങ്ങളെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണറും സര്‍ക്കാറും തമ്മില്‍ എന്ത് കാര്യങ്ങളിലാണ് തര്‍ക്കങ്ങളുള്ളതെന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

താന്‍ വളരെ കുറച്ച് കാര്യങ്ങളെ പൊതു സമൂഹത്തോട് പറഞ്ഞിട്ടുള്ളൂവെന്നും രാജ്യത്തിന്റെ അന്തസിനെ ബാധിക്കുന്ന വിഷയങ്ങളില്‍ ഉള്‍പ്പെടെ തര്‍ക്കമുണ്ടെന്നും ഗവര്‍ണര്‍ നേരത്തെ പറഞ്ഞിരുന്നതായി ചെന്നിത്തല പറഞ്ഞു.

ഗവര്‍ണര്‍ ഇത്തരത്തിലുള്ള പരാമര്‍ശം നടത്തിയ സ്ഥിതിക്ക് ഉത്തരവാദിത്തപ്പെട്ടവര്‍ താന്‍ മുന്നോട്ടുവെച്ച കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണറുടെ വെളിപ്പെടുത്തലില്‍ നിന്ന് മനസിലാകുന്നത് സര്‍ക്കാറുമായുള്ള തര്‍ക്കത്തില്‍ മഞ്ഞുമലയുടെ ഒരഗ്രം മാത്രമേ പുറത്തുവന്നിട്ടുള്ളുവെന്നാണ്. ഇന്ത്യന്‍ പ്രസിഡന്റിന് ഓണററി ഡി ലിറ്റ് നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണര്‍ കേരള സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നോ എന്നും ചെന്നിത്തല ചോദിച്ചു.

ഈ നിര്‍ദ്ദേശം സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് കേരള സര്‍വ്വകലാശാലാ വൈസ് ചാന്‍സിലര്‍ നിരാകരിച്ചോയെന്നും, സിന്റിക്കേറ്റിന്റെ പരിഗണനക്ക് വയ്ക്കുന്നതിന് പകരം വൈസ് ചാന്‍സിലര്‍ സര്‍ക്കാരിന്റെ അഭിപ്രായം തേടിയോയെന്ന് പരിശോധിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഇത്തരത്തില്‍ ഡി ലിറ്റ് നല്‍കുന്ന വിഷയത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് അവകാശമുണ്ടോയെന്നും കഴിഞ്ഞ മാസം സ്ഥാനമൊഴിഞ്ഞ കാലടി സംസ്‌കൃത സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍, അദ്ദേഹത്തിന്റെ കാലാവധി തീരും മുന്‍പ് മൂന്ന് പേര്‍ക്ക് ഓണററി ഡി ലിറ്റ് നല്‍കാനുള്ള തീരുമാനം ഗവര്‍ണ്ണറുടെ അനുമതിക്കായി സമര്‍പ്പിച്ചിരുന്നോ രമേശ് ചെന്നിത്തല ചോദിച്ചു.

ഈ പട്ടികക്ക് ഇനിയും ഗവര്‍ണ്ണറുടെ അനുമതി കിട്ടാത്തതിന്റെ കാരണം സര്‍വകലാശാലക്ക് ബോധ്യമായിട്ടുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു.

അതേസമയം, ഗവര്‍ണര്‍ തെറ്റ് തിരുത്താന്‍ തയ്യാറാവണമെന്നാണ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. ഗവര്‍ണര്‍ ചാന്‍സലര്‍ പദവിയൊഴിയുന്നത് സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

കണ്ണൂര്‍ വി.സി നിയമനത്തില്‍ തനിക്ക് പറ്റിയ തെറ്റ് തിരുത്താന്‍ ഗവര്‍ണര്‍ തയ്യാറാവുകയാണ് വേണ്ടത്. പകരം താന്‍ ചാന്‍സലര്‍ പദവിയില്‍ തുടരില്ല എന്ന വാദം തെറ്റായി അംഗീകരിച്ച വി.സി നിയമനത്തെ ന്യായീകരിക്കാന്‍ മാത്രമേ സഹായിക്കൂ എന്നുമാണ് ചെന്നിത്തല പറഞ്ഞിരുന്നത്.

ചാന്‍സലര്‍ പദവിയൊഴിയുകായാണെന്ന് കാണിച്ച് ഗവര്‍ണര്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. കണ്ണൂര്‍, കാലടി സര്‍വകാലശാലകളിലെ വി.സി നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാറുമായുള്ള തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ തീരുമാനം.

സര്‍വകലാശാല വിഷയങ്ങള്‍ കൈകാര്യം ചെയ്യരുതെന്ന് തന്റെ ഓഫീസിന് നിര്‍ദേശം നല്‍കിയെന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നു. ധാര്‍മികതയ്ക്ക് നിരക്കാത്തത് പലതും ചെയ്‌തെന്നും ഇനിയും തെറ്റ് തുടരാന്‍ വയ്യെന്നുമാണ് ഗവര്‍ണര്‍ പറഞ്ഞിരുന്നത്.

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍നിയമനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നത്.

സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന പരമാധികാര പദവി വേണമെങ്കില്‍ താന്‍ ഒഴിഞ്ഞു തരാമെന്നും സര്‍ക്കാറിന് വേണമെങ്കില്‍ തന്നെ നീക്കം ചെയ്യാമെന്നുമായിരുന്നു ഗവര്‍ണര്‍ കത്തില്‍ പറഞ്ഞിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Ramesh Chennithala wants the governor and the government to clarify